Image

'അവളുടെ മരണത്തില്‍ പോലും മനുഷ്യാവകാശം അപഹരിച്ചു, '; യോഗി രാജിവെയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി

Published on 30 September, 2020
'അവളുടെ മരണത്തില്‍ പോലും മനുഷ്യാവകാശം അപഹരിച്ചു, '; യോഗി രാജിവെയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത്‌ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ആദിത്യനാഥിന് ധാര്‍മ്മികമായി അവകാശമില്ലെന്ന് പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം.

'മകള്‍ മരിച്ച കാര്യം ഹത്രാസിലെ ഇരയുടെ അച്ഛന്‍ അറിയുന്നത് എന്നോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്ബോഴാണ്. സങ്കടത്തോടെ അദ്ദേഹം ഉച്ചത്തില്‍ കരയുന്നത് ഞാന്‍ കേട്ടു. തന്റെ മകള്‍ക്കു നീതി ലഭിക്കണമെന്നതു മാത്രമാണു തന്റെ ആവശ്യമെന്നു തൊട്ടു മുമ്ബാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അവസാനമായി മകളെ വീട്ടിലേക്ക് കൊണ്ടു പോകാനും അവളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനുമുള്ള അവസരം ഇന്നലെ രാത്രി അദ്ദേഹത്തില്‍നിന്ന് തട്ടിയെടുത്തു'- പ്രിയങ്ക ട്വീറ്റില്‍ ആരോപിച്ചു.


'യോഗി ആദിത്യനാഥ് രാജിവെയ്ക്കണം. ഇരയെയും കുടുംബത്തിനെയും സംരക്ഷിക്കുന്നതിനു പകരം അവളുടെ ഓരോ മനുഷ്യാവകാശവും, മരണത്തില്‍ പോലും നിഷേധിക്കുന്നതില്‍ നിങ്ങളുടെ സര്‍ക്കാര്‍ പങ്കാളികളായി. മുഖ്യമന്ത്രിയായി തുടരാന്‍ നിങ്ങള്‍ക്ക് ധാര്‍മ്മികമായി അവകാശമില്ല- പ്രിയങ്ക ആരോപിച്ചു.

അതിനിടെ പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി നേതാക്കള്‍ രം​ഗത്തെത്തി. ഹത്രാസ് സംഭവ പരമ്ബര തികച്ചും വേദനയുളവാക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. 


ആദ്യം കുട്ടി പീഡിപ്പിക്കപ്പെട്ടു. പിന്നീട് അധികാര കേന്ദ്രങ്ങളും കുട്ടിയോട് ക്രൂരത കാട്ടിയെന്നും കെ‍ജരിവാള്‍ കുറ്റപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് നേതൃത്വത്തില്‍ മൃതദേഹം സംസ്കരിച്ചത്. ബന്ധുക്കളെ എല്ലാവരെയും ബലം പ്രയോ​ഗിച്ച്‌ മാറ്റിനിര്‍ത്തി, വീടിനുള്ളില്‍ പൂട്ടിയിട്ടായിരുന്നു മൃതദേഹം സംസ്കരിച്ചത്. അമ്മയ്ക്ക് പോലും മൃതദേഹം കാണാനുള്ള അവസരം നല്‍കിയില്ല.


 കേസില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസിനെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നാവ് പ്രതികള്‍ മുറിച്ചു കളയുകയും ചെയ്തിരുന്നുവെന്നു പറയുന്നു. സംഭവത്തില്‍ ഗ്രാമത്തിലെ നാല് യുവാക്കളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് ആദ്യം ഇരയുടെ കുടുംബത്തെ സഹായിച്ചില്ലെന്നും പിന്നീട് ജനരോഷം ഉയര്‍ന്ന് വന്നപ്പോള്‍ മാത്രമാണ് അവസാന നിമിഷം പ്രതികരിച്ചതെന്നും കുടുംബം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക