പെൺമനസ്സിനുമുണ്ട് കൊതി, കൊതിക്കെറുവുകൾ
രാവിലെ കണ്ണുതുറക്കുമ്പോൾ
കൈയ്യിൽ ഒരു ഗ്ളാസ് കാപ്പി തരുമൊരു
ജീനിനെ സ്വന്തമാക്കാൻ കൊതി ..
അടുക്കളയിൽ നിന്നു
കുതറിത്തെറിച്ചൊന്ന്
ജോലിക്കു പോകാൻ
ബസ്സും കാത്തു
നിൽക്കവേ...
അടുത്തുവന്നു
ബൈക്കൊന്നു നിർത്തി
കണ്ണുതുറക്കും മുൻപേ ഓഫീസിലെത്തിക്കാൻ ആരോ വന്നിരുന്നെങ്കിൽ
അതും ഒരു കൊതി ...
പനിച്ചൂടിൽ ദേഹംവെന്തുരുകുമ്പോൾ , ഒരു നനഞ്ഞകൈപ്പത്തി
നെറ്റിയിൽ സാന്ത്വനമാകാൻ കൊതി,
അങ്ങനെ വീണ്ടുമൊന്നു അമ്മയുടെ സ്പർശനമേൽക്കാൻ കൊതി..
എന്തിനോടോ , ആരോടോ കോപിക്കുമ്പോൾ ,
പാത്രങ്ങൾ തമ്മിൽ അടിക്കുമ്പോൾ
അവയെയും , അവളെയും മാറ്റി സ്ഥാനത്തു പ്രതിഷ്ഠിക്കാൻ
അടുക്കള സിങ്ക് വെണ്മയാൽ തിളക്കം കൊടുക്കാൻ
ആരോ വരുമോ ,
അതും ഒരു കൊതി...
ഏതോ ഒരുനാൾ രാവിലെ അലാറം ശബ്ദിക്കാത്ത
നേരം ഉറക്കം വിട്ടെഴുന്നേൽക്കാൻ ഒരു കൊതി ....
ഉച്ചയൂണിനു , അഞ്ചു കറി ഇഞ്ചി നാരങ്ങാ വേണ്ട
ഉള്ളത് മതിയെന്നല്ലാവരും ഒന്ന് പറഞ്ഞിരുന്നങ്കിൽ .....
ഒരു നാൾ , അവളുടെ പാത്രത്തിലേക്കു , ഒരുപിടി ചോറെടുത്തിട്ടു
അവൾ കഴിക്കുന്നത് ആരോ നോക്കിയിരിക്കുന്നത് കാണാനും
വല്ലാത്തൊരു കൊതിയുണ്ട് ..
നീയാണെൻ ലോകമെന്നു, ചേർത്ത് പിടിച്ചൊന്ന് പറഞ്ഞിരുന്നങ്കിൽ ..
അമർത്തി ചുംബിക്കുമ്പോൾ കണ്ണുതുറന്നു വെച്ചു ,
അവന്റെ കണ്ണിലേക്കു നോക്കി , തൻ പ്രതിബിംബം
ആ കണ്ണിൽ കാണാനൊരു കൊതി ..
ഈ ഇരുട്ടിൽ ഞാനും , അവനും മറഞ്ഞിരിക്കുമ്പോൾ
പിന്നെയെന്തു ചെയ്യാൻ ?
ഈ കൊതികളെല്ലാം ചേർത്തുവെച്ചു ,
കൊതിക്കെറുവായി
നാല് നേരംവിളമ്പി, അങ്ങനെ ആരോടും , ഉരിയാടാതെ...
ഇതെല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടോ
ഓടി പോകാനാണ്
ഇപ്പോൾ വലിയ കൊതി ...