പരസ്പര ധാരണകളുടെ സുന്ദര കാലഘട്ടമാണിത്. ഒപ്പം നിൽക്കുന്നവരുടെ കാലുവാരിയടിക്കുന്ന ,നിലംപരിശാക്കുന്ന പരസ്പര ധാരണകൾ, പൂഴിക്കടകനടി...
കൂറുമാറ്റത്തിൻ്റെയും കോഴ വാങ്ങലിൻ്റെയും നെറിയില്ലായ്മയുടെയും കാലം. വാക്കുകൾ മാറ്റിപ്പറയുന്നതിൽ ഉളിപ്പില്ലാക്കാലം.
നിരീക്ഷണ കാലാവധി കഴിഞ്ഞ് കോവിഡില്ലാ സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നവളെ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ടു പീഡിപ്പിച്ചു !. കേരളം കൊറോണ മഹാമാരിയുടെ പടയോട്ടക്കാലത്ത്
ഞെട്ടിപ്പോയ സംഭവം. രോഗം താണ്ഡവമാടുന്ന കാലത്തെങ്കിലും പീഡനങ്ങളും തട്ടിപ്പുകളും കുറയുമെന്ന് സമാധാനിച്ച നമ്മൾ പടുവിഡ്ഡികൾ. കോവിഡ് പോസിറ്റീവ്കാരിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ വച്ചു തന്നെ ഡ്രൈവർ മാനഭംഗപ്പെടുത്തിയതും പിന്നെ മാപ്പു ചോദിച്ചതും മറ്റൊരു വാർത്ത.
ഇതേ പംക്തിയിൽ ഇവയ്ക്കെതിരെ എഴുതിയിരുന്നു.
സ്ത്രീസംഘടനകൾ വിലപിച്ചു, മനുഷ്യാവകാശ പ്രവർത്തകർ സടകുടഞ്ഞു. പത്രവാർത്തകൾ കൊഴുത്തു.രണ്ടു കേസുകളിലും അറസ്റ്റുണ്ടായി.
കോവിഡില്ലാ സാക്ഷ്യപത്രത്തിന് ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിൽ പോകേണ്ട കാര്യമില്ലെന്ന അറിവു പോലുമില്ലാത്ത ഹോം നഴ്സ് .വീട്ടിലെ പട്ടിണി മാറ്റാൻ വിദൂര വീടുകളിൽ തൊഴിൽ തേടി പോകുന്ന പാവം സ്ത്രീയ്ക്ക് നേരിടേണ്ടി വന്നത് മദ്യപിച്ച് മദോൻമത്തനായ, പുരുഷൻ്റെ രാത്രി മുഴുവനുമുള്ള മൃഗീയ പീഡനം. അതും കട്ടിൽക്കാലിൽ കെട്ടിയിട്ട്.പോലീസിൽ പിറ്റേന്ന് അവർ നൽകിയ പരാതി ഇങ്ങനെയായിരുന്നു.
ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷനും
പിന്നെ പിരിച്ചുവിടലും നേരിടേണ്ടി വന്നു. രണ്ടര മാസമായി അയാൾ കസ്റ്റഡിയിലായിരുന്നു.
ദാ, ഇപ്പോൾ സാക്ഷാൽ ഇര തന്നെ മുന്നോട്ടുവന്നിരിക്കുന്നു.
'' ഞങ്ങൾ പരസ്പര ധാരണയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ് !".
അപ്പോൾ കോടതി ചിന്തിച്ചു എങ്കിൽ പിന്നെ, 'പാവം' ഇങ്ങേർക്ക് ജാമ്യം അനുവദിച്ചുകൂടെയെന്ന്.അങ്ങനെ 77-ാം ദിവസം അയാൾ ജാമ്യം നേടി പുറത്തിറങ്ങി.
പ്രായപൂർത്തിയായ രണ്ടു പേർക്ക് പരസ്പര ധാരണയിൽ രതിയിൽ ഏർപ്പെടാൻ സ്വാതന്ത്ര്യമുള്ള നാടായി കേരളവും മാറിക്കഴിഞ്ഞല്ലോ. എങ്കിൽ പിന്നെ ആദ്യം എന്തിന് ബലാൽസംഗമൊഴി നൽകി ?.
ബന്ധുക്കൾ പ്രേരിപ്പിച്ചിട്ടാണെന്ന് സ്ത്രീ മലക്കം മറിഞ്ഞു.
ഇതിൽ ബന്ധുക്കൾക്കെന്തു കാര്യം, ഹെൽത്ത് ഇൻസ്പെക്ടറെ കുടുക്കാൻ ആർക്കാണ് താൽപ്പര്യം, അതിനു പിന്നാലെ കാരണങ്ങൾ.. ഒന്നും പുറത്തു വരുന്നില്ല.
കേസിൻ്റെ നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാൻ, ജോലി നഷ്ടമാകാതിരിക്കാൻ വേട്ടക്കാരൻ്റെ കൃത്യമായ കരുനീക്കങ്ങൾ വിജയിച്ചെന്ന് പരക്കെ വിശ്വസിക്കുന്നു. ഒന്നുകിൽ സ്ത്രീയ്ക്ക് ശക്തമായ ഭീഷണി നേരിട്ടിട്ടുണ്ടാവണം, അല്ലെങ്കിൽ സാധുവായ അവർക്ക് തരക്കേടില്ലാത്ത തുക വാഗ്ദാനം ചെയ്തിട്ടുണ്ടാവണം. അപ്പോൾ 'സാറും ഞാനും തമ്മിലുള്ള ധാരണ പ്രകാരം ഒരുമിച്ചതാണെ'ന്ന് പറയേണ്ടി വന്നു. അപ്പോഴും സ്ത്രീ അറിയുന്നില്ല, അവൾ അപഹാസ്യയാകുകയാണെന്ന്. ഒരു ധാരണയുണ്ടാക്കിയാൽ ആർക്കും പ്രാപ്യയാണ് അവളെന്ന തോന്നൽ സമൂഹത്തിനു മുന്നിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.
വലിയൊരു വിപത്തുകൂടി ഇവിടെ പതിയിരിക്കുന്നുണ്ട്.ഒരു സ്ത്രീയെ ബലാൽക്കാരം ചെയ്ത ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാം, അല്ലെങ്കിൽ പണം നൽകി കോടതിയിൽ പ്രതിക്കനുകൂല സത്യവാങ്ങ്മൂലം നൽകിക്കാം എന്ന ധാരണയുണ്ടായാൽ നമ്മുടെ നാട് വല്ലാത്ത സ്ഥിതിവിശേഷം നേരിടേണ്ടി വരും.മറ്റൊരു യുപിയായി കേരളം മാറും.
ഭർത്താവിനെ കൺമുന്നിലിട്ട് വെട്ടിക്കൊന്ന കേസിൽ ഭാര്യ പ്രതിഭാഗത്തേക്ക് കൂറുമാറിയ സംഭവം പോലും നടക്കുന്ന കേരളത്തിൽ ഇതൊക്കെ വെറും ചീളു കേസാണെന്നറിയാം .
പക്ഷേ ഇനി ഇത്തരം പീഡന പരാതികൾ ഉയരുമ്പോൾ നിരപരാധികൾക്കൊപ്പം നിൽക്കാൻ ആരുമുണ്ടാവില്ലെന്നതാണ് സത്യം. സാമൂഹ്യപ്രവർത്തകരും ഇരകളുടെ കാലുമാറ്റം ഭയക്കുന്നു. ഇരകൾക്കൊപ്പം ധൈര്യമായി എങ്ങനെ നിലകൊള്ളും? എപ്പോഴാണ് മറുവശത്തേക്ക് ചായുന്നതെന്ന് പറയാനാവാത്ത സ്ഥിതിയാണല്ലോ. വേട്ടക്കാരനും ഇരയും കൂടി കൈകോർത്തു പിടിച്ച് അരങ്ങിലെത്തുന്ന അപൂർവ്വ കാഴ്ച !.
ഇനി മറ്റൊരു വശം.. ഹെൽത്ത് ഇൻസ്പെക്ടർ നിരപരാധിയാണെങ്കിലോ? എങ്കിൽ രണ്ടര മാസം അയാളും കുടുംബവും നേരിട്ട അഗ്നിപരീക്ഷണത്തിന്, കടുത്ത മാനസ്സിക സമ്മർദ്ദത്തിന് ആര് സമാധാനം പറയും? അയാൾക്കെതിരെ പീഡനക്കുറ്റം ആരോപിക്കാൻ പ്രേരിപ്പിച്ച ബന്ധുക്കൾക്കെതിരെ എന്തു നടപടിയുണ്ടാവും? ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടതല്ലേ? വൈരാഗ്യമുണ്ടെങ്കിൽ സ്ത്രീ പീഡനം ആരോപിച്ച് ഒരാളെ ഇല്ലായ്മ ചെയ്യുന്ന നെറികെട്ട പ്രവൃത്തിയല്ലേ അത്?കേരളത്തിലിത്തരം നൂറു നൂറു സംഭവങ്ങളുണ്ട്, സ്ത്രീ സംരക്ഷണ നിയമങ്ങൾ പുരുഷനെ ഇല്ലായ്മ ചെയ്യാനുള്ള ആയുധമായി മാറരുത്.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്. നമ്മൾ കൺമുന്നിൽ കാണുന്നതും കേൾക്കുന്നതുമൊക്കെ സത്യമാണോ എന്ന് സംശയിക്കേണ്ടി വരുന്ന കാലം. ആരെ വിശ്വസിക്കണം, ആരെ അവിശ്വസിക്കണം?
വാഴ് വേ മായം...
ജോളി അടിമത്ര