വാഷിംഗ്ടൺ, ഡി.സി: ട്രംപിനെതിരെ ഇമ്പീച്ച്മെന്റ് നീക്കങ്ങൾക്കൊപ്പം അമേരിക്കൻ രാഷ്ട്രീയം ചൂടുപിടിക്കുന്നു. ഇമ്പീച്ച്മെന്റ് വിചാരണയിൽ സെനറ്റിന്റെ അധ്യക്ഷ സ്ഥാനത്ത് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇരിക്കുമോ എന്നാണ് ചർച്ച. മൂന്ന് പേർക്കാണ് സാധ്യത- 1) ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് 2) കമല ഹാരിസ് 3) ഡെമോക്രാറ്റിക് സെനറ്റർ പാട്രിക്ക് ലേഹി .
പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യുമ്പോൾ ചീഫ് ജസ്റ്റിസ് അധ്യക്ഷ സ്ഥാനം വഹിക്കണമെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ മുൻ പ്രസിഡന്റിന്റെ വിചാരണ നടക്കുമ്പോൾ എങ്ങനെ വേണം എന്നതിനെ സംബന്ധിച്ച് പല അഭിപ്രായങ്ങൾ സജീവമാണ്.
ചീഫ് ജസ്റ്റീസ് റോബേർട്സ് സ്വമേധയാ വിട്ടുനിന്നാൽ, കമല ഹാരിസിന് അധ്യക്ഷ സ്ഥാനം വഹിക്കാം. വൈസ് പ്രസിഡന്റാണ് സെനറ്റിന്റെ അധ്യക്ഷ.
ജനുവരി 6 ന് ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന കലാപത്തിന് ആയിരക്കണക്കിന് അനുയായികളെ പ്രേരിപ്പിച്ചു എന്ന കുറ്റം ആരോപിച്ച് ട്രംപിനെതിരെ തയ്യാറാക്കിയ ഇമ്പീച്ച്മെന്റ് പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള വിചാരണ ഫെബ്രുവരി 8 -നാണ് ആരംഭിക്കുന്നത്.
2024 ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസ് ർ മത്സരിക്കാൻ വളരെയേറെ സാധ്യത കല്പിക്കപ്പെടുന്നു. വൈറ്റ് ഹൗസ് സ്വപ്നം കാണുന്ന വ്യക്തി തന്റെ മുന്നിലുള്ള ആളെ മത്സരത്തിൽ നിന്ന് തടയാൻ വേണ്ടി മനഃപൂർവം പ്രവർത്തിച്ചു എന്ന ആരോപണം വരാം. അതിനാൽ കമല ഹാരിസിനെ വിചാരണ സമയത്ത് അധ്യക്ഷ സ്ഥാനത്ത് ഇരുത്തുന്നത് ഉചിതമല്ല-കഴിഞ്ഞ ഇമ്പീച്ച്മെന്റിൽ ട്രംപിന്റെ അഭിഭാഷകനായിരുന്ന ഹാർവാർഡ് ലോ സ്കൂൾ പ്രഫസർ അലൻ ഡെർഷോവിറ്റ്സ് അഭിപ്രായപ്പെട്ടു.
ഡിസംബർ 2019 ൽ കമല ഹാരിസ് ' ട്രംപിനെ വിചാരണയ്ക്കിടെ കാണാം' എന്നൊരു ട്വീറ്റ് ഇട്ടിരുന്നു. അന്ന് ട്വീറ്റ് ചെയ്യുമ്പോൾ സെനറ്ററായിരുന്ന ഹാരിസ്, ഇപ്പോൾ വൈസ് പ്രസിഡന്റാണ്.
പ്രസിഡന്റ് പദവിയിൽ ഇരിക്കുന്നയാളെ വിചാരണ ചെയ്യുമ്പോൾ അധ്യക്ഷ പദവി ചീഫ് ജസ്റ്റിസിനായിരിക്കണമെന്ന് ഭരണഘടന പറയുന്നതിന് പിന്നിൽ കാരണമുണ്ട്. നിലവിലെ പ്രസിഡന്റ് കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ പ്രസിഡന്റ് സ്ഥാനം വഹിക്കേണ്ടി വരുന്നത് വൈസ് പ്രസിഡന്റിനാണ്.
'ഇവിടെ ആ പ്രശ്നമില്ല. ട്രംപ് അധികാരമൊഴിഞ്ഞ വ്യക്തിയാണ്. ഏതു സാഹചര്യത്തിലും, കമല ഹാരിസിന് വൈസ് പ്രസിഡന്റ് സ്ഥാനത്തും ജോ ബൈഡന് പ്രസിഡന്റ് സ്ഥാനത്തും തുടരാം. ' ആൻഡ്രൂ മക്കാർത്തി കുറിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ ബൈഡൻ പറഞ്ഞതുപോലെ അമേരിക്കൻ ജനതയുടെ ഒരുമ സാധ്യമാകണമെങ്കിൽ ട്രംപിന്റെ വിചാരണ നടക്കുമ്പോൾ അധ്യക്ഷ സ്ഥാനത്ത് കമല ഹാരിസ് ആയിരിക്കരുതെന്ന് യേൽ നിയമ പ്രൊഫസർ ബ്രൂസ് ആക്കർമാൻ പറഞ്ഞു.
'ട്രംപിനെ അപലപിച്ചതിലൂടെ ബൈഡന്റെ ടീമിൽ കയറിപ്പറ്റിയ ആളാണ് ഹാരിസ്. ട്രംപിന്റെ അഭിഭാഷകർ നിരത്തുന്ന തെളിവുകളുടെ സൂക്ഷ്മ പരിശോധന നടത്താൻ അവരെ ഏർപ്പെടുത്തുന്നത് ഉചിതമല്ല. 'അദ്ദേഹം വിശദീകരിച്ചു.
'ഒരേ സമയം പല കാര്യങ്ങൾ ചെയ്യാൻ-മൾട്ടിടാസ്ക് ചെയ്യാൻ- ഞങ്ങൾക്ക് അറിയാം. ഇംഗ്ലിഷ് ഭാഷയിൽ അങ്ങനൊരു വാക്ക് വച്ചിരിക്കുന്നതിന്റെ ഉദ്ദേശം തന്നെ അതാണല്ലോ' രാജ്യത്തിന് മുന്നിൽ നിരവധി പ്രതിസന്ധികൾ നിലനിൽക്കെ ഇമ്പീച്ച്മെന്റിനും ശ്രദ്ധ കൊടുക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് കമല ഹാരിസ് ചിരിച്ചുകൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞത്.
ട്രംപിന് പുതിയ ഓഫീസ്
ഓവൽ ഓഫീസിൽ നിന്ന് പുറത്തെത്തി ഒരാഴ്ച തികയും മുൻപ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിൽ ഔദ്യോഗികമായി പുതിയ ഓഫീസ് തുറന്നിരിക്കുന്നത് തന്റെ രാഷ്ട്രീയ അജണ്ട തുടർന്നുകൊണ്ട് പോവുക എന്ന ഉദ്ദേശത്തോടെ.
തിങ്കളാഴ്ച പുറത്തുവന്ന പ്രസ്താവന അനുസരിച്ച് ട്രംപിന്റെ ഇടപാടുകൾ, പൊതു പ്രസ്താവനകൾ, പ്രത്യക്ഷപ്പെടൽ ,'അമേരിക്കക്കാരുടെ താല്പര്യങ്ങളുടെ' അഭിവൃദ്ധിക്കായുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണം ഈ ഓഫീസ് മുഖാന്തരം ആയിരിക്കും.
ശുപാർശ, സംഘാടനം, പൊതുപ്രവർത്തനം എന്നിവയിലൂടെ ട്രംപ് ഭരണകൂടത്തിന്റെ അജണ്ട നടപ്പാക്കുകായും ഓഫീസിന്റെ ലക്ഷ്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ഏതു വിധത്തിലും ഒരു തിരിച്ചുവരവ് നടത്തുമെന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് പ്രസിഡന്റ് പദവി ഒഴിഞ്ഞത്. പക്ഷേ അതെങ്ങനെ ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല.
see also
സെനറ്റ് വിചാരണ സംഘർഷാവസ്ഥയിൽ? (ബി ജോൺ കുന്തറ)
ഹൗസ് പാസാക്കിയ ഇമ്പീച്ച്മെന്റ് പ്രമേയം സെനറ്റില് അവതരിപ്പിച്ചു