Image

നക്‌സല്‍ വര്‍ഗീസ് വധം: അവസാന ദൃക്‌സാക്ഷി മുഹമ്മദ് ഹനീഫ അന്തരിച്ചു

Published on 15 May, 2021
നക്‌സല്‍ വര്‍ഗീസ് വധം: അവസാന ദൃക്‌സാക്ഷി മുഹമ്മദ് ഹനീഫ  അന്തരിച്ചു
തിരുവനന്തപുരം: നക്‌സല്‍ നേതാവ് വര്‍ഗീസ് വധത്തിലെ അവസാന ദൃക്‌സാക്ഷിയും കേസിലെ 21ാം സാക്ഷിയുമായിരുന്ന റിട്ട. സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ തൊളിക്കോട് എം.എച്ച്.എസ്. മന്‍സിലില്‍ മുഹമ്മദ് ഹനീഫ (82) അന്തരിച്ചു. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ ഏറ്റു പറച്ചിലിനെ തുടര്‍ന്നുണ്ടായ കേസില്‍ കോടതി നിയോഗിച്ച കമ്മിഷനു മുന്നില്‍ ഹനീഫ മൊഴി നല്‍കിയിരുന്നു. മുന്‍ ഐ.ജി. കെ.ലക്ഷ്മണക്കെതിരേ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ നിര്‍ണായകമായത് അദ്ദേഹത്തിന്റെ മൊഴിയായിരുന്നു.

വയനാട്ടിലെ തിരുനെല്ലിക്കാട്ടില്‍ പ്രവര്‍ത്തനം നടത്തിയ നക്‌സലുകളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫിലെ അംഗമായിരുന്നു ഹനീഫ. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസിനെ പിടികൂടുന്നത്. മാനന്തവാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തിരുനെല്ലിയിലേക്കു തന്നെ തിരികെ കൊണ്ടു പോകുകയായിരുന്നു. തിരുനെല്ലിയില്‍ നിന്ന് വര്‍ഗീസിനെ വനത്തിലേക്ക് കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട നാലു കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളായിരുന്നു ഹനീഫ.

ആത്തുക്കാബീവിയാണ് ഭാര്യ. മക്കള്‍: ഷുഹുറുദീന്‍, താഹിറാ ബീവി, നസീറാ ബീവി, മുഹമ്മദ്. മരുമക്കള്‍: റജീല, ഷാഫി, ബഷീര്‍, റജീന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക