Image

എതിര്‍പ്പുകള്‍ ഞെരിച്ചമര്‍ത്താന്‍ യു.എ.പി.എ ദുരുപയോഗിക്കരുത്: ഡല്‍ഹി ഹൈകോടതി

Published on 16 June, 2021
എതിര്‍പ്പുകള്‍ ഞെരിച്ചമര്‍ത്താന്‍ യു.എ.പി.എ ദുരുപയോഗിക്കരുത്: ഡല്‍ഹി ഹൈകോടതി
ന്യൂഡല്‍ഹി: പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഭീകരപ്രവര്‍ത്തന നിരോധന നിയമമായ യു.എ.പി.എയുടെ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്യാനുള്ള ഭീകര ചെയ്തിയല്ല പ്രതിഷേധമെന്ന് ഡല്‍ഹി ഹൈകോടതി നിരീക്ഷിച്ചു.

എതിര്‍പ്പുകള്‍ ഞെരിച്ചമര്‍ത്താന്‍ യു.എ.പി.എ പൊലീസ് ദുരുപയോഗിക്കരുത്. തലസ്ഥാനത്തെ ഒരു സര്‍വകലാശാല വളപ്പില്‍ നിന്ന് ഒരു പറ്റം വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയാല്‍ ഉലഞ്ഞു പോകുന്നതല്ല രാജ്യത്തിന്‍െറ അടിത്തറയെന്ന് മനസ്സിലാക്കണമെന്നും ഡല്‍ഹി ഹൈകോടതി നിരീക്ഷിച്ചു.

പൗരത്വ പ്രക്ഷോഭത്തിന്‍െറ പേരില്‍ വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, നതാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ ഡല്‍ഹി പൊലീസ് നടപടി അന്യായമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ (സി.ആര്‍.പി.സി) തുടങ്ങിയ സാധാരണ നിയമങ്ങള്‍ കൊണ്ട് കൈകാര്യം ചെയ്യേണ്ട കുറ്റങ്ങള്‍ക്ക് യു.എ.പി.എ പ്രയോഗിക്കരുതെന്ന് കോടതി ഓര്‍മിപ്പിച്ചു.

യു.എ.പി.എ ചുമത്തിയതല്ലാതെ, അതിനു തക്ക ഗൗരവപ്പെട്ട കുറ്റങ്ങള്‍ ഈ വിദ്യാര്‍ഥികള്‍ ചെയ്‌തെന്ന് സ്ഥാപിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഭീകര ചെയ്തി എന്നു പറഞ്ഞാല്‍ ഭീകരതയാവില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ സമരം സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. അത്തരമൊരു പ്രതിഷേധം നിയമവിരുദ്ധവുമല്ല. ഈ സമരങ്ങളെല്ലാം പൊലീസും അന്വേഷണ ഏജന്‍സികളും അതതു ഘട്ടങ്ങളില്‍ നിരീക്ഷിച്ചിരുന്നു. പ്രക്ഷോഭത്തിന്‍െറ ഏകോപനത്തിന് ഉണ്ടാക്കിയ സംഘടനകളെയും പൊലീസ് നിരോധിച്ചിട്ടില്ല. എന്നിരിക്കേ, പ്രഥമദൃഷ്ട്യാ പോലും യു.എ.പി.എ ചുമത്താന്‍ വകുപ്പില്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിലേക്കുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു 2019 ഡിസംബറില്‍ നടന്ന പൗരത്വ പ്രക്ഷോഭമെന്ന പൊലീസിന്‍െറ കുറ്റപത്രത്തിലെ വാദവും കോടതി തള്ളിക്കളഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക