ന്യു യോർക്ക്: ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുമ്പോൾ പുറത്ത് നാല് വ്യത്യസ്ത ഗ്രൂപ്പുകൾ പ്രതിഷേധം സംഘടിപ്പിച്ചു.
ഓരോ ഗ്രൂപ്പിനും ബാരിക്കേഡ് വച്ച് പോലീസ് പ്രത്യേക സ്ഥലം നല്കിയിരുന്നു.
പ്രതിഷേധക്കാരിൽ മുഖ്യം ഖാലിസ്ഥാനികളായിരുന്നു. ശിരോമണി അകാലിദളിന്റെ (അമൃത്സർ) പ്രസിഡന്റായ സിമ്രൻജിത് സിംഗ് മാന്റെ ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ട് ഏകദേശം 100 ഖലിസ്ഥാൻ അനുകൂലികൾ മഞ്ഞ പതാക ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു..
മറ്റ് മൂന്ന് ഗ്രൂപ്പുകളും ഖാലിസ്ഥാനികളെ തള്ളിപ്പറഞ്ഞു. തങ്ങൾക്ക് അവരുമായി ബന്ധമില്ലെന്നും അവരുടെ പ്രക്ഷോഭം അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഗ്രൂപ്പുകളിലൊന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസായിരുന്നു. ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനും മോദിയുടെ ഏകാധിപത്യ പ്രവണതക്കും എതിരെ ആയിരുന്നു അവരുടെ പ്രതിഷേധം.
ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് പ്രാദേശിക ഗുരുദ്വാര സംഘടിപ്പിച്ച പ്രതിഷേധം കൃഷിക്കാരുടെ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു. അവർ ഖാലിസ്ഥാനികളിൽ നിന്ന് വളരെ അകലെ നിന്നു. അവരുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. ഖാലിസ്ഥാനികളിൽ നിന്ന് വേർതിരിച്ചറിയാൻ അവർ പച്ച ടർബൻ ആണ് ധരിച്ചിരുന്നത്.
ഹിന്ദുസ് ഫോർ ഹ്യുമൻ റൈറ്റ്സ് (എച്ച്.എച്.ആർ) ആയിരുന്നു നാലാമത്തെ ഗ്രൂപ്പ്. പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC), മറ്റ് നിയന്ത്രണങ്ങൾ എന്നിവയ്‌ക്കെതിരെയും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും പ്രവർത്തകരെ തടങ്കലിൽ വയ്ക്കുന്നതിനും എതിരെ ആയിരുന്നു അവരുടെ പ്രതിഷേധം.
അവരോടൊപ്പം ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രൊട്ടസ്റ്റന്റ് പാസ്റ്ററുമായ പീറ്റർ കുക്കും ഉണ്ടായിരുന്നു.
തന്നെ ഇന്ത്യയിൽ നിന്ന് നാടുകടത്തിയതായി റവ. കുക്ക് പറഞ്ഞു. പൗരത്വ നിയമത്തെ തങ്ങളും എതിർക്കുന്നതായി അദ്ദേഹം പറഞ്ഞു. അയൽ രാജ്യങ്ങളിലെ പീഡനത്തിൽ നിന്ന് ഓടിപ്പോകുന്ന ക്രിസ്ത്യാനികൾക്ക് ഇന്ത്യയിൽ പൗരത്വാവകാശം നൽകുമെങ്കിലും തന്റെ സംഘടന സിഎഎയെ എതിർക്കുന്നു. കാരണം ഇത് ക്രിസ്ത്യാനികളെ മുസ്ലീങ്ങൾക്ക് എതിരാക്കുന്നു, അദ്ദേഹം പറഞ്ഞു .
യുഎന്നിലെ ഇന്ത്യൻ എംബസിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്താൻ ഖാലിസ്ഥാൻ പ്രവർത്തകരെ പോലീസ് അനുവദിച്ചില്ല. അതോടെ അവർ കാറുകളിൽ പതാകകൾ പറത്തി മുദ്രാവാക്യങ്ങൾ ഉയർത്തി സ്ഥലം വിട്ടു.
മുൻ വർഷങ്ങളിൽ പ്രതിഷേധം നടത്തിയ കശ്മീരി വിഘടനവാദികളുടെയും പാകിസ്ഥാനികളുടെയും പിന്തുണക്കാരെ ഇത്തവണ കാണാനായില്ല