അമേരിക്കയിൽ വെള്ളക്കാരല്ലാത്ത സ്ത്രീകൾ അധികാര സ്ഥാനങ്ങൾ വഹിക്കുന്നത് വളരെ അപൂർവമാണ്. കഠിനമായ പ്രയത്നത്തിലൂടെ അങ്ങനൊരാൾ ഉന്നത പദവിയിൽ എത്തിയാൽ തന്നെ വെളുത്ത വർഗക്കാരും പുരുഷന്മാരും അടങ്ങുന്ന എതിരാളികളുമായി താരതമ്യപ്പെടുത്തി അവരുടെ ഓരോ പ്രവൃത്തിയും സൂക്ഷ്മപരിശോധന നടത്തുന്ന വലിയൊരു വിഭാഗം ചുറ്റുമുണ്ടാകും. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാര്യത്തിലും ഇതാണ് നടക്കുന്നത്. ഹാരിസും അവരുടെ സ്റ്റാഫും എന്താണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് നിരവധി ആരോപണങ്ങളും കിംവദന്തികളും അടുത്തിടെയായി പ്രചരിക്കുന്നുണ്ട്.
വൈസ് പ്രസിഡന്റ് എന്ന നിലയിലുള്ള കമലാ ഹാരിസിന്റെ പ്രകടനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ തൃപ്തനല്ലെന്നും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു .
സമീപകാലത്ത്, ഫ്രാൻസിലേക്ക് ഹാരിസ് നടത്തിയ നയതന്ത്ര യാത്രയും ചർച്ചയായി. കാനഡയിലെ സ്കൂളിൽ നിന്ന് ഫ്രഞ്ച് ഭാഷാപരിജ്ഞാനം നേടിയതുകൊണ്ട് അന്നാട്ടുകാരുമായി പ്രത്യേക ബന്ധം വളർത്തിയെടുക്കാൻ ഹാരിസിന് കഴിഞ്ഞിട്ടുണ്ട്. ഫ്രാൻസിലെ രാഷ്ട്രീയ തല്പരരും, വംശീയതയ്ക്ക് അതീതമായ രാഷ്ട്രീയാന്തരീക്ഷത്തിനായി ശ്രമിക്കുന്നവരും മാതൃകയാക്കുന്നത് ഹാരിസ് എന്ന നേതാവിനെയാണ്. ഹാരിസ് അമേരിക്കയിൽ മാത്രമല്ല, വിദേശത്തും പുരോഗതിയെ പ്രതിനിധീകരിക്കുന്നു എന്നാണ് അവരുടെ പക്ഷം.
ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി ഹാരിസ് കൂടിക്കാഴ്ച നടത്തി. മാക്രോൺ ആ കൂടിക്കാഴ്ച ഫലപ്രദമാണെന്ന് വിശേഷിപ്പിച്ചെങ്കിലും അവർ തിരിച്ചെത്തിയപ്പോൾ പ്രചരിച്ച വാർത്ത മറിച്ചാണ്. വൈസ് പ്രസിഡന്റിനെ താറടിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി തെറ്റായ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇത്ര വലിയ പദവിയിലുള്ള ഒരാളെക്കുറിച്ച് അടിസ്ഥാനരഹിതമായ കഥകൾ കേൾക്കുമ്പോൾ അതിനെ എതിർക്കാൻ കഴിവുള്ള സ്റ്റാഫിനെ വച്ചാൽ മാത്രമേ ഭരണകൂടത്തിന്റെ നല്ല വശങ്ങൾ ജനങ്ങൾ അറിയൂ.
മെക്സിക്കൻ അതിർത്തിയിലേക്കുള്ള യാത്ര കഴിഞ്ഞ് ഹാരിസ് തിരിച്ചെത്തിയപ്പോഴും ഇതുപോലെ തന്നെ വേട്ടയാടപ്പെട്ടിരുന്നു. കുടിയേറ്റക്കാർ അതിർത്തിയിലേക്ക് വരാതിരിക്കാൻ ശ്രമിക്കണമെന്ന നിലപാടാണ് അന്ന് വൈസ് പ്രസിഡന്റിന് വിനയായത്. ഹാരിസന്റെ അച്ഛനും അമ്മയും അമേരിക്കയിലേക്ക് വരുന്നത് തടഞ്ഞിരുന്നെങ്കിലോ എന്നു പോലും ചിലർ ചോദിച്ചു.
അതിർത്തിയിലെ ഹാരിസിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്ന് വിലയിരുത്തപ്പെട്ടതല്ലാതെ ഗുണകരമായതൊന്നും അന്ന് കേട്ടില്ല. വൈസ് പ്രസിഡന്റുമാർ എക്സിക്യൂട്ടീവ് ബ്രാഞ്ചിലാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം ആളുകൾ മനസ്സിലാക്കിയില്ല. നിയമം നടപ്പിലാക്കുക എന്നത് മാത്രമാണ് അവരെ ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്വം.
സെനറ്റിൽ ടൈ-ബ്രേക്കിംഗ് വോട്ട് ചെയ്യുക എന്നതിൽ കവിഞ്ഞ് , നിയമനിർമ്മാണത്തിൽ വൈസ് പ്രസിഡന്റുമാർക്ക് ഒരു പങ്കുമില്ലെന്നതാണ് സത്യം. കമലാ ഹാരിസ് ഇപ്പോൾ സെനറ്റിലോ മറ്റു കമ്മിറ്റികളിലോ അംഗമല്ല. സെപ്തംബറിൽ, സെനറ്റ് പാർലമെന്റേറിയൻ എലിസബത്ത് മക്ഡൊണാഫാണ് കുടിയേറ്റ അനുകൂല നിയമനിർമ്മാണം ബില്ലിൽ നിന്ന് ഒഴിവാക്കിയത് . അങ്ങനെയെങ്കിൽ, കമലാ ഹാരിസ് ചെയ്യുന്ന അപരാധം എന്താണ്? സഹായിക്കാൻ ശ്രമിക്കുന്ന ആളുകളെ ശത്രുക്കളാക്കുന്നതിൽ അർത്ഥമില്ല. കുടിയേറ്റക്കാരുടെ മകളായ കമലാ ഹാരിസ്, അവരുടെ പ്രശ്നങ്ങൾ കാര്യമാക്കുന്നില്ലെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണ്.
'ഹൈത്തിയൻ കുടിയേറ്റക്കാരോട് അതിർത്തി പട്രോളിംഗ് ഏജന്റുമാർ മോശമായി പെരുമാറുന്നതിനെക്കുറിച്ച് ഹാരിസ് പലപ്പോഴും ആശങ്ക ഉയർത്തിയിട്ടുണ്ട്. മാന്യമായും മാനുഷികമായും നിയമങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായി പെരുമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വൈസ് പ്രസിഡന്റ് എപ്പോഴും ഓർമ്മപ്പെടുത്താറുണ്ട്.' ഹാരിസിന്റെ മുഖ്യ വക്താവ് സൈമൺ സാൻഡേഴ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന സഹായം വാഗ്ദാനം ചെയ്ത് പരിഹരിക്കാവുന്ന ഘടനാപരമായ പ്രശ്നമായാണ് അതിർത്തിവിഷയത്തെ ഹാരിസ് വീക്ഷിച്ചത്. വൈസ് പ്രസിഡന്റ് തികഞ്ഞ പരാജയമാണെന്ന് വരുത്തിത്തീർക്കാൻ വളരെ തീവ്രമായി ആഗ്രഹിക്കുന്നവരാണ് നുണക്കഥകൾ പ്രചരിപ്പിക്കുന്നത്. തുടക്കം മുതൽ ഒരു നോൺ-വൈറ്റ്, അതും ഒരു സ്ത്രീ മുന്നോട്ട് വരുന്നതിന് ഉണ്ടാകുന്ന എല്ലാവിധ എതിർപ്പുകളും നേരിട്ടുകൊണ്ടാണ് കമലാ ഹാരിസ് ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്. അവരെ വിമർശിക്കുന്നവർ അവരുടെ കരിയറിലെ തിളക്കമാർന്ന അധ്യായങ്ങളിലും കൂടി കണ്ണോടിക്കണം.
രാഷ്ട്രീയരംഗത്തുള്ളവർ വിലയിരുത്തുമ്പോഴെല്ലാം അവരുടെ മൂല്യങ്ങൾ എന്താണെന്നും, ലക്ഷ്യങ്ങൾ എന്താണെന്നും, പ്രതിബദ്ധത എന്താണെന്നും, നൽകിയിരിക്കുന്ന അധികാരം ഉപയോഗിച്ച് അവർ എന്തുചെയ്യുന്നുവെന്നും എപ്പോഴും പരിഗണിക്കണം. ഹാരിസ് തന്റെ മൂല്യങ്ങളിൽ നിന്നോ ലക്ഷ്യങ്ങളിൽ നിന്നോ ഒരിക്കൽപോലും വ്യതിചലിക്കുകയോ പ്രതിബദ്ധത മറക്കുകയോ ഏൽപ്പിച്ച അധികാര പരിധിയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാതിരിക്കുകയോ ചെയ്തിട്ടില്ലെന്നത് ഏറെ പ്രസക്തമാണ്.
റിപ്പബ്ലിക്കന്മാരും ശത്രുതയോടെയാണ് ഹാരിസിനെ കാണുന്നത്. അവർ എയ്യുന്ന ഒളിയമ്പുകളും അവരുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുക എന്ന ഉദ്ദേശം നല്ലരീതിയിൽ നടത്തുന്നുണ്ട്.
പ്രചാരണത്തിന്റെ ആദ്യ നാളുകളിൽ, ഹാരിസിന്റെ നാമനിർദ്ദേശത്തെ അപകീർത്തിപ്പെടുത്താൻ പോലും ശ്രമം നടന്നിരുന്നു.
വസ്തുനിഷ്ഠമായി പറഞ്ഞാൽ, കമല ഹാരിസ് പ്രചാരണ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുകയോ അമേരിക്കൻ ജനതയ്ക്ക് ദോഷം വരുത്തുകയോ ചെയ്തിട്ടില്ല. അധികാരപരിധിക്കപ്പുറമുള്ള കാര്യങ്ങൾ അവർ നടപ്പാക്കുമെന്ന് ചിലർ സങ്കല്പിച്ചു കൂട്ടിയെങ്കിൽ അതൊരിക്കലും ഹാരിസിന്റെ തെറ്റല്ല.
ഇതുവരെ മറ്റൊരു സ്ത്രീയും എത്തപ്പെടാത്ത ഉയരത്തിലേക്കാണ് ഹാരിസ് പറന്നെത്തിയിരിക്കുന്നത്. സെനറ്റിലെ ടൈ ബ്രേക്കർ ആകുകയും, 82 മിനിറ്റ് നേരത്തേക്ക് പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്തത് ഒരിക്കലും നിസാരനേട്ടമല്ല.
.
ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ, ജോ ബൈഡൻ ഇത്തരത്തിലുള്ള വിമർശനം ഒരിക്കലും കേട്ടിട്ടില്ല. രാഷ്ട്രീയ വിദ്വേഷത്തിനപ്പുറം സ്ത്രീയുടെ മുന്നേറ്റത്തോടുള്ള വിരോധവും ഹാരിസിന് നേരിടേണ്ടി വരുന്നു എന്നത് ഇതിൽ നിന്ന് വായിച്ചെടുക്കാം.
'ഹാരിസ് ധീരയായ ഒരു നേതാവാണ്, കുടിയേറ്റവും വോട്ടവകാശവും ഉൾപ്പെടെ അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ജോലികൾ ഏറ്റെടുത്തിട്ടുള്ള ഒരാളാണ് അവർ . 'വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി കമലാ ഹാരിസിനെ പിന്തുണച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബൈഡൻ രണ്ടാം തവണയും പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ചതോടെ, അടുത്ത ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽ ഹാരിസിന്റെ സാധ്യതകളെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയരുകയാണ്. വെറുക്കുന്നവർ ഒരുപാടുണ്ടെങ്കിലും,' കമല ഹാരിസ്' എന്ന പേര് സജീവമായി തന്നെ ചർച്ചയിൽ നിറയുന്നു എന്നത് തന്നെ ചരിത്രത്തിൽ ഒരു അടയാളപ്പെടുത്തലാണ്.