കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) യുവപ്രതിനിധിയാണെങ്കിലും മുതിർന്നവരേക്കാൾ പക്വതയാർന്ന വ്യക്തിപ്രാഭവത്തിനുടമയാണ് സൂര്യജിത് സുഭാഷിതൻ. കാഴ്ചപ്പാടുകളിൽ തന്നെ അത് വ്യക്തമാണ്.
വിശ്വാസങ്ങളെ എങ്ങനെ അമേരിക്കൻ ജീവിതത്തിന്റെ ഭാഗമാക്കാമെന്നും അവ പ്രായോഗികമാക്കാമെന്നും മറ്റുമുള്ള കാര്യങ്ങളിൽ തനതായ ചിന്താധാരയുള്ള വ്യക്തി.
കെ.എച്ച്.എൻ.എയുടെ യുവ പ്രതിനിധി എന്ന നിലയിൽ, എല്ലാ യുവജനങ്ങളെയും ഒരുമിച്ച് കൊണ്ടുവരികയാണ് ഒരു ലക്ഷ്യമെന്നു സുഭാഷിതൻ വിശദീകരിക്കുന്നു. അവർക്ക് പൗരാണിക വിജ്ഞാനം, യോഗ, ധ്യാനം, ഇന്ത്യൻ ചരിത്രം, പുരാണങ്ങൾ എന്നിവ പഠിക്കാൻ അവസരം ഉണ്ടാക്കും. ഇന്ത്യയ്ക്ക് പതിനായിരത്തിലധികം വർഷത്തെ ഉജ്വലമായ ചരിത്രമുണ്ട്. ഇവിടത്തെ രണ്ടും മൂന്നും തലമുറകൾക്ക് അത് പഠിക്കാനുള്ള അവസരം ലഭിക്കുന്നില്ല. കെ.എച്ച്.എൻ.എ യുവജനവിഭാഗം അതിനൊരു മാറ്റത്തിനൊരുങ്ങുകയാണ്. പുതുതലമുറക്ക് ലഭിക്കാതെ പോകുന്ന ജ്ഞാനം നേടാനും പഠിക്കാനുമുള്ള അവസരവും സാധ്യതയും സൃഷ്ടിക്കാനൊരുങ്ങുകയാണ് തങ്ങൾ.
ഇതിനർത്ഥം മതപരമോ രാഷ്ട്രീയമോ ആയ ഒരു സംഘത്തെ സൃഷ്ടിക്കുക എന്നതല്ല. പകരം നമ്മുടെ പുരാണങ്ങളും പുരാതന സമ്പ്രദായങ്ങളും പഠിപ്പിച്ചു ആധുനിക കാലത്തെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ യുവതലമുറയെ പ്രാപതരാക്കുക എന്നതാണ്-സൂര്യജിത്ത് ചൂണ്ടിക്കാട്ടുന്നു
ബയോളജിക്കൽ ഫിസിക്കൽ സയൻസിൽ ബിരുദവും ഹൂസ്റ്റൺ-ഡൗൺടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ അസോസിയേറ്റ് ബിരുദവും പൂർത്തിയാക്കിയ സൂര്യജിത്ത് വ്യത്യസ്ത രംഗങ്ങളിൽ പ്രവർത്തിക്കുന്നു.
അറിയപ്പെടുന്ന ഗായകനാണ് സൂര്യജിത്ത്. കേരള യുവജനോത്സവം മുതൽ ഫ്ളവേഴ്സ് ടിവി യുഎസ്എ റിയാലിറ്റി ഷോ വരെ വിവിധ പരിപാടികളിലായി 50-ലധികം അവാർഡുകൾ നേടി. ഗായകനെന്ന നിലയിലുള്ള ആത്മവിശ്വാസം ഓരോ മത്സരങ്ങളിലും വ്യക്തമായി കാണാം.
ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിലെ സംരംഭകനാണ്. റിയൽ എസ്റ്റേറ്റ് രംഗത്ത് അക്വീസിഷൻ, റെനോവേഷൻ എന്നിവയിൽ വിദഗ്ദൻ.
2021, 2022 വർഷങ്ങളിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (MAGH) യുവജന പ്രതിനിധി എന്ന നിലയിലും അഭിമാനത്തോടെ തന്റെ പങ്ക് വഹിക്കുന്നു. ടെക്സസ് മേഖലയിലെ ഫൊക്കാനയുടെ യുവജന പ്രതിനിധിയുമാണ്.
തിരുവനന്തപുരംകാരായ മാതാപിതാക്കളുടെ ഏക സന്താനമാണ്. പിതാവ് 2006 മുതൽ പെട്രോളിയം റിഫൈനറി വ്യവസായത്തിൽ ജോലി ചെയ്യുന്നു. 5 വയസ്സ് മുതൽ അച്ഛൻ ആണ് സംഗീതം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. അത് ഇപ്പോഴും തുടരുന്നു.