നാടുണരുന്നു കാടുമുണരുന്നു
നാലുപേർകൂടുമെല്ലായിടങ്ങളും
നാവിലല്ലോ ഭയത്തിൻ മുകുളങ്ങൾ
നാട്ടിലെത്തിയ കൊമ്പൻ കഥകളും
കാടു വെട്ടിത്തളിച്ചു മുന്നേറുമ്പോ -
ളോർത്തതില്ലിന്നു കണ്ട ദിനങ്ങളെ
കായ്കനികളും തേടി നടന്നവൻ
വീടുകേറിവരുമെന്ന സത്യവും
നീതി പാലകരെന്തു ചെയ്തീടുവാൻ
നേരറിവുകൾ സാക്ഷികളാകുമ്പോൾ
എന്തു ചെയ്കിലും തെറ്റെന്നു ചൊല്ലുവോർ
സന്തതമിന്നു നോക്കിയിരിക്കവെ
നിത്യവും പെരുകുന്ന ജനങ്ങളെ
സത്യമീ ഭൂമിതന്നെ വഹിക്കണം
കണ്ടതൊക്കെയും വെട്ടിത്തളിച്ചവർ -
ക്കിണ്ടലില്ലാതെയല്ലോ വസിക്കണം
വംശനാശം വരുത്താതിരിക്കുവാൻ
ജീവജാലങ്ങളൊക്കെ രമിക്കുവാൻ
ജൈവഭൂമിയായ് മണ്ണിനെ മാറ്റുവാൻ
വീണ്ടുമൊന്നായിറങ്ങണമൂഴിയിൽ
പകരമായിനിയുണ്ട് ചെയ്തിടാൻ
പത്തു തൈകളോ നട്ടുവളർത്തണം
പാരിൽ ദോഷങ്ങളില്ലാതിരിക്കുവാൻ
പ്രകൃതിയമ്മയെ കാത്തുരക്ഷിക്കണം