കുറ്റവാളി സംഘത്തിനു വേണ്ടി പണവും ലഹരി മരുന്നും കടത്തി എന്ന കുറ്റത്തിനു 41 വയസുള്ള ഇന്ത്യൻ വംശജയെ നാലിലേറെ വർഷം തടവിനു ശിക്ഷിച്ചു. ബക്കിങ്ങാംഷയറിലുള്ള സംഘത്തിനു വേണ്ടി പ്രവർത്തിച്ച ലണ്ടനിലെ പൊക്ലിങ്ങ്ടൺ ക്ലോസ് നിവാസിയായ മൻദീപ് കൗറിനെ 2020 ജൂണിലാണ് 50,000 ബ്രിട്ടീഷ് പൗണ്ട് ക്യാഷുമായി അറസ്റ്റ് ചെയ്തത്.
കൗർ കുറ്റക്കാരിയാണെന്നു കഴിഞ്ഞയാഴ്ച എയ്ൽസ്ബറി ക്രൗൺ കോടതിയിൽ ജൂറി കണ്ടെത്തി. ലഹരിമരുന്നു കടത്താൻ ഗൂഢാലോചന നടത്തിയതായും തെളിഞ്ഞു. അറസ്റ്റിനു മൂന്നു ദിവസം മുൻപ് ഒരു കിലോ കൊക്കയ്ൻ ഒരിടത്തു എത്തിച്ചു കൊടുത്തതായി തെളിവുണ്ട്.
രാജ്യമൊട്ടാകെ ലഹരി വിതരണം ചെയ്യുന്ന സംഘത്തിനു വേണ്ടി കൗർ ഒട്ടേറെ യാത്രകൾ നടത്തിയതിനു തെളിവ് കോടതി കണ്ടു. സ്വന്തം തീരുമാന പ്രകാരം ലഹരി വിതരണം ചെയ്യുകയും അതിനു പണം വാങ്ങുകയും ചെയ്തതായി തെളിഞ്ഞു.
നാലു വർഷവും എട്ടു മാസവും ആണ് ശിക്ഷ.
നേരത്തെ ഇന്ത്യക്കാരായ കുറാൻ ഗിൽ, ജാഗ് സിംഗ്, ഗോവിന്ദ് ബാഹിയ എന്നിവർ ഉൾപ്പെട്ട ഒരു സംഘം ഒരു മില്യൺ പൗണ്ട് വിലയുള്ള കനാബിസ് കാനഡയിൽ നിന്നു യുകെയിലേക്കു കടത്തിയതിനു അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Indian-origin woman jailed for delivering cash, drugs in UK