Image

ഓര്‍മ്മച്ചെപ്പുതുറക്കുമ്പോള്‍...(ഗൃഹാതുരത്വ കഥകള്‍: ജോണ്‍ ഇളമത)

Published on 16 October, 2023
ഓര്‍മ്മച്ചെപ്പുതുറക്കുമ്പോള്‍...(ഗൃഹാതുരത്വ കഥകള്‍: ജോണ്‍ ഇളമത)

ഇതുപണ്ടുനടന്ന കഥയാണ്,എന്റെ കൗമാരകലത്ത്. മത്തായി പുറപ്പെട്ടുപോയി.പോയതെങ്ങോട്ടാണന്ന് ആര്‍ക്കുമറിഞ്ഞുകൂടാ. തെക്കോട്ടോ, വടക്കോട്ടോ? ബോട്ടില്‍ കയറിയാല്‍ തെക്ക് ആലപ്പുഴഎത്താം. അല്ലേല്‍ വടക്കോട്ടു പേയാല്‍ കോട്ടയത്തെത്താം.അക്കാലത്ത് ആര് അതൊക്കെ അതന്വേഷിക്കാന്‍! ങാ,എങ്ങോട്ടേലുംപോട്ടെ,കൊള്ളരുതാത്തവന്‍.അല്ലേലും ഇവിടെ നിന്നാ നന്നാവില്ല.അന്യസ്ഥലത്തെങ്കിലും പോയിപെഴക്കട്ടെ. ചാക്കോയുടെ ഏഴുപെമ്പിള്ളേരടെ താഴെയുള്ള ഏകപുത്രനാണ് മത്തായി, പീലിപ്പോസ്‌ചേട്ടന്റെ പൗത്രനും.അപ്പന്‍ ചാക്കോക്കും,വല്ല്യപ്പന്‍ പീലിപ്പോസ് ചേട്ടനും അതേപ്പറ്റി ദു:ഖമുണ്ടായില്ല,മറിച്ച് അവര്‍ ഒരേസ്വരത്തില്‍ പറയുഞ്ഞു,അവന്‍പോയി രക്ഷപെടെട്ടെയെന്ന്.

പുറപ്പെട്ടുപോയ ചിലരൊക്കെ കോടീശ്വരരായി തിരുച്ചുവന്ന ചരിത്രം എന്റെ ഗ്രാമത്തിനുണ്ട്. പാക്കുമോഷണം നടത്തിവന്ന ഭാര്‍ഗ്ഗവന്‍ ഒരു മുതലാളിയുടെ അടികൊണ്ട് രായ്ക്കുരാമാനം ഒളിച്ചോടി.പിന്നെ കാലമതുമറന്നു.ഒരു പത്തുവര്‍ഷം കഴിഞ്ഞവന്‍ തിരിച്ചുവന്നു, ഭാര്‍ഗ്ഗവന്‍ മുതലാളിയായി. ഭാര്‍ഗ്ഗവന്‍  പുറപ്പെട്ടുപോകുമ്പോള്‍ വയസ് പതിനാറ്,തിരികെ എത്തുബോള്‍ ഇരുപത്താറ്.ഭാര്‍ഗ്ഗവന്‍  തന്നെയല്ലവന്നത്,ഒരു അരുമയാന തങ്കച്ചിയേം കൂട്ടി.

തമിള്‍പെണ്‍കൊടി, വൈജയന്തി മാലയുടെ സൗന്ദര്യം ആ കാക്കക്കറുമ്പിക്കുണ്ടന്ന് നാട്ടുകാര്‍ അന്ന് വിലയിരുത്തി. ഞാനും മത്തായിയും,ഞങ്ങള്‍ സമപ്രായക്കാരാണ്, ഒന്നാംതരം മുതല്‍ ഒന്നിച്ചു പഠിചച്ചവര്‍.പക്ഷേ ,മത്തായി അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ പഠിപ്പുനിര്‍ത്തി.അവന്റെ കുഴപ്പമല്ല.അപ്പന്‍ ചാക്കോ പറഞ്ഞു-ഇനി പഠിക്കണ്ടാ,അല്ലേത്തന്നെ പഠിച്ചിട്ട് എന്തോന്നു ഗുണം! 

പെമ്പിള്ളേരേഴാ,അവരെയൊക്കെ കെട്ടിച്ചുവിടണം.ഇനി നീ എന്റെ കൂടെ നിന്ന് ഒഴവ് പഠിക്ക്. ചാക്കോയാണ് നാട്ടുകാരുടെ ഒഴവ് നടത്തുന്നതില്‍ പ്രമാണി.ഒരേര് കന്ന്, അതാണ് ചാക്കോയുടെ മൂലധനം. ചാക്കോയുടെ അപ്പന്‍ പീലിപ്പോസുചേട്ടന്‍,ഞങ്ങടെ കൃഷീടെ മേല്‍നോട്ടക്കാരനും. ചേട്ടന്‍ അഭ്യാസിയാണ്. 

അദ്ദേഹത്തിന്റെ ചെറുപ്പത്തി അദ്ദേഹവും ഒന്ന് പൊറപ്പെട്ടുപോയതാ.അന്നും ട്രയിനും ബ.ും ,കാറുമൊന്നും എത്തീട്ടില്ത.കാളവണ്ടിയേക്കേറി കായംകുളംവരെ ഒന്നുപോയി.അക്കൂട്ടത്തി ഒരു മുസ്സലിയാരു പഠിപ്പിച്ചതാ അല്പ്പം അടിതടേം അഭ്യാസോമൊക്കെ. മൂപ്പിലാന് പ്രായം എഴുപത്തഞ്ചിനുമേല്‍. വളഞ്ഞവടികുത്തിയാണ് നടത്തം.ആ വടി ഒരു അഭ്യാസവടിയാണ്.അതൊന്നു കറക്കി ഒരുപടിപിടിച്ചൊന്നലക്കിയാല്‍ ഏതുഗ്രനും വീഴും. പീലിപ്പോസ്‌ചേട്ടനെ എല്ലാവര്‍ക്കും,പേടിയും ബഹുമാനവുമാ.പെണങ്ങിയാല്‍ ചകിരിപിരിയുമ്പോലെയാന്നാ നാട്ടുകാരുടെ പറച്ചില്‍.പുള്ളിക്ക് എന്റെപ്പനെപേടിയാ.കാരണം എന്റപ്പന്‍ തഹസീല്‍ദാരാ. അപ്പനോട് പീലിപ്പോസുചേട്ടന്‍ മറുത്തൊന്നും പറേത്തുമില്ല.

എന്റെ സ്ഥിതി അറിയാല്ലോ.തഹസീല്‍ദരുടെ മകനായതുകൊണ്ട് കഠിന നിയന്ത്രണമാണ്. പ്രേമിക്കാന്‍ പാടില്ല.പെണ്‍കുട്ടികളെ വികാരവായ്‌പ്പോടെ നോക്കിനില്‍ക്കാന്‍ പാടില്ല.പ്രത്യേകിച്ച് ഭക്തയായ അമ്മക്ക് അതെല്ലാം പാപവുമാണ്. അല്ലേലും പണ്ടുമുതലേ പ്രേമത്തോട് അത്ര ഭ്രമമെനിക്കില്ല. മെനക്കേടാ, ചെലപ്പം വേലിചാടണം, മുള്ളുകമ്പി ഒണ്ടേല്‍ പോറി രക്തം വന്നെന്നിരിക്കും. ലൗലറ്റര്‍ കൊടുത്താലോ, കിട്ടിയാലോ അതും കുലുമാലാ. മാനനഷടം, ചൂരല്‍പ്രയോഗം അതങ്ങനെ! 

എങ്കിലും അയലത്തെ ശോശക്കുട്ടിയെ കാണുമ്പം എനിക്ക് വീര്‍പ്പുമുട്ടലുണ്ടാകും.അപ്പോഴൊക്കെ കാമദേവന്‍ൈറ പുഷ്പശരത്തെ ശപിച്ച് ഞാനാരു വിശുദ്ധനാകാന്‍ ശ്രമിക്കും.പക്ഷേ ഒന്നു പച്ചപമാര്‍ത്ഥം. മത്തായീടെ ധീരമായ ലീലാവിലാസങ്ങള്‍ എന്നെ കോള്‍മയിര്‍കൊള്ളിക്കാറുണ്ടായിരുന്നു. പ്രേമിക്കാന്‍ കഴിയുന്നില്ലങ്കിലും അവന്‍ ഊളിയിട്ടുപോകുന്ന ശൃംഗാരലീലകളും,മറ്റു അനാശാസ്യങ്ങളും അവന്റെ വര്‍ണ്ണനയിലെങ്കിലും ഞാന്‍ ആസ്വദിച്ച് സായൂജ്യമടയുമായിരുന്നു.അവന്റെ എല്ലാ സൊഭാവോം ചീത്തയാന്ന് ചെലപ്പം എനിക്കുതോന്നും, ചെലപ്പം അല്ലെന്നും.അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ എനിക്കിടക്കിടെ ഉണ്ടാകും.കട്ടൊളിച്ചുള്ള പൊടിവലി, ബീഡിവലി, കള്ളുകുടി, പ്രേമിക്കല്‍,പിന്നെ ചില ചില്ലറപരിപാടികള്‍..ഇതൊന്നും ഞാന്‍ അവനില്‍നിന്ന് സ്വീകരിക്കാതിരുന്നത് ഒരുതരം പേടികൊണ്ടുതന്നെ.അതൊന്നും അക്കാലത്ത് എന്റെവീട്ടി നടക്കേംമില്ലാരുന്നു.

അങ്ങനെ വളരെ യാഥാസ്തികനായി ദൈവവിശ്വാത്തില്‍ വളര്‍ന്ന എനിക്ക് അതൊക്കെ നിഷിദ്ധവും, താലപര്യമില്ലായിരുന്നതായി ഞാന്‍ തന്നെ എന്റെ മന:സാക്ഷിയെ വഞ്ചിച്ച് പ്രഖ്യാപിച്ചതാകാം. 

പഴേ കഥേലോട്ടുപോയി ഭാര്‍ഗവന്റെ വിജയഗാഥയെപ്പറ്റി ഞാനൊന്നു ചിന്തിച്ചു. ഭാര്‍ഗ്ഗവന്‍ തന്നെയാണ് ആ കഥ ഗ്രാമീണര്‍ക്കു വിവരിച്ചത്- പാക്കുമോഷണത്തില്‍ പിടിക്കപ്പെട്ട ഭാര്‍ഗ്ഗവനെ അതിന്റെ ഉടമസ്ഥനായ മുതലാളി ആറു ബാറ്ററി ടോര്‍ച്ച് വെച്ചാണ് ഇടിച്ചത്. കുറ്റാക്കുറ്റിരുട്ടായിരുന്നു.വീണ്ടും ഇടികൊള്ളാതിരിക്കാന്‍ ഉടുത്തിരുന്ന കൈലി പറിച്ചെറിഞ്ഞ് മുതലാളീടെ  മുഖത്തെറിഞ്ഞ് വഴിതെറ്റിച്ചണ് ഭാര്‍ഗ്ഗവന്‍  രക്ഷപ്പെട്ടത്. ഉടുതുണിയില്ലാത്ത ഭാര്‍ഗ്ഗവന്‍  ഇടക്കിടെ തീപ്പട്ടി ഉരച്ച് വഴിതിട്ടപ്പെടുത്തി ഓടി. ഓട്ടത്തില്‍ വെളുത്തേടത്തി മീനാക്ഷീടെ അവിടെ എത്തി. ഭാഗ്യത്തിന് മീനാക്ഷീടെ മുറ്റത്തു നീട്ടിക്കെട്ടിയ അയയില്‍ കരക്കാര് അലക്കാം കൊടുത്ത തരാതരം വസ്ത്രങ്ങള്‍. വിലകൂടിയ ടെര്‍ലിന്‍, ടെറിക്കോട്ടണ്‍ ഷര്‍ട്ടുകള്‍,കരയുള്ള ഡബിള്‍വേഷ്ടികള്‍! അതേലൊന്നങ്ങ് എടുത്തിട്ടു.കൂടെ ഒരു ടെര്‍ലിന്‍ഷര്‍ട്ട്,ഒരു ടെറികോട്ടണ്‍ ഷര്‍ട്ട്,രണ്ട് കരയുള്ള ഡബിള്‍ വേഷ്ടി എന്നിവയും എടുത്തു.ഒരുവഴിക്കുപോകുകയല്ലേ, ഉടുതുണിക്ക് മറുതുണിവേണമല്ലോ.

എങ്കിലും വീണ്ടും നല്‍ക്കതെ ഓടി.എവിടക്കയോ കൊടിച്ചിപട്ടികള്‍ കുരക്കുന്നുണ്ട്.ങാ,അവനിന്നു കുരക്കട്ടെ. ഓടിഓടി പന്നായിക്കടവിലെത്തി. പമ്പയാറ്റിലെ ചെങ്ങാടക്കാരും, കടത്തുവള്ളക്കാരുംപോലുമുറങ്ങി. നേരംവെളുക്കണം. ബോട്ടോ ,ബെസ്സോവരാന്‍.ഭാഗ്യത്തിന് ഒരു കാളവണ്ടിവരുന്നു. പരുമലേന്ന് കപ്പേംകേറ്റി തിരുവല്ലാ ചന്തക്കു പോണകാളവണ്ടി. ഭാര്‍ഗ്ഗവന്‍  റോഡിനു കുറുകെനിന്നു.കാളവണ്ടി നിന്നു.
എങ്ങോട്ടാടാ കൊച്ചനെ ഈ നട്ടപാതിരാക്ക്! കാളവണ്ടിക്കാരന്റെ ചോദ്യം? 
എന്നെ ഒന്നു സഹായിക്കണം.അമ്മ സായിപ്പിന്റശൂത്രീല്‍ അന്ത്യശ്വാസം വലിച്ചുകിടക്കുന്നു.

ദീനാനുകമ്പതോന്നിയ കാളവണ്ടിക്കാരന്‍ സായിപ്പന്റെ ആശൂത്രിക്കുമുമ്പിലെന്നെ ഇറക്കി.അവിടന്നു നടന്ന് തിരുവല്ലാ ട്രയിന്‍സ്‌റ്റേഷനീന്ന് മദ്രാസിനു കള്ളവണ്ടികോറി. ടിടിആര്‍ പിടിക്കാതിരിക്കാന്‍ ഇടക്കിടെ കക്കൂസികേറി കതകുകുറ്റിയിട്ടിരുന്നു. എന്തിനു മദ്രാസിലിറങ്ങി.കൊറേ കഷ്‌പ്പെട്ടു.പിന്നെ ഒരുതമിഴന്റെ റൊസ്‌റൊന്റി ചായയടിക്കാന്‍ കൂടി. ഒടുവി അയാടെ മകള് ഒരു തമിഴുതങ്കച്ചിയെ പ്രേമിച്ചു.തമിഴനതിഷ്ടമായി, ഒരു മലയാളി മരുകനെ കിട്ടിയതില്‍.

ഒടുവി തമിഴന്‍ മരിച്ചപ്പം സൊത്തെല്ലാം ഞങ്ങടതായി. അതാ ഭാര്‍ഗ്ഗവന്റെ കഥ. ഭാര്‍ഗ്ഗവന്‍  ഒരാഴ്ചകഴിഞ്ഞ് തിരിച്ച് പേകേം ചെയ്തു. അമ്പടാ, ഭാര്‍ഗ്ഗവന്റെ ഒരു ഭാഗ്യം! 

രണ്ടുകൊല്ലം കടന്നിട്ടും മത്തായിയെപ്പറ്റി ഒരു വിവരവുമില്ലാതിരുന്നപ്പോള്‍ ഒരു നട്ടുച്ചനേരത്ത് മത്തായി പ്രത്യക്ഷപ്പെട്ടു.അത്ഭുതം! അപ്പം ആറ്റിറമ്പത്തെ റോഡിലൂടെ ടൈറ്റ് പാന്റുമിട്ട് പോയന്‍ഡ് ഷൂവുമിട്ട് ഒരു പച്ചപരിക്ഷ്‌ക്കാരി പ്രത്യക്ഷപ്പെട്ടു,തമിഴുസിനമയിലെ കാതല്‍മന്നന്‍ ജമിനിഗണേശന്‍ സ്റ്റയിലില്‍.

ആറ്റിന്‍കടവത്ത്, റോഡിറമ്പില്‍ വളഞ്ഞ വടികുത്തിപ്പിടിച്ച് പീലിപ്പോസുചേട്ടനും,ഞാനും നിന്നിരുന്നു.പള്ളിപ്പാട്ട്പുഞ്ചേന്ന് കൊയ്തുവന്ന കറ്റേം എറക്കുന്നിടത്ത്.ഒരു നിമിഷം ഞാനങ്ങനെ തരിച്ചു നിന്നപ്പം അവന്‍ ചോദിക്കുവാ-

കുഞ്ചറിയാച്ചാ,എന്നെ അറിയത്തില്ലേ,പൊറപ്പെട്ടുപോയ മത്തായിയെ!
ഞാം വാപൊളിച്ചുപോയി എന്നിട്ടോര്‍ത്തു-
'ഇവന്‍ പതിനാറാം വയസ്സി പേയതാ.മീശമൊളക്കാന്‍തൊടങ്ങിയപ്പം.ഇപ്പംതാണ്ട് പഴുതാരമീശേം വെച്ച് സിംപ്ലനായി എത്തീരിക്കുന്നു.മിടുമിടുക്കനായി.ഒരു പെണ്ണുകേസ്സി അടികൊണ്ട്, രായ്ക്ക്‌രാമാനം എറങ്ങിപൊറപ്പെട്ടുപോയോനാ.പെണ്ണു കേസ്സെന്നുപറയാമ്പറ്റത്തില്ല,പ്രേമത്തിന് കണ്ണില്ലന്നല്ലേ കവികള് പറേന്നെ.ഏതുംപോരാത്ത അബ്കാരി അവറാച്ചന്റെ എട്ടുംപൊട്ടുംതിരിയാത്ത ഒരുപാവാടക്കാരിപെണ്ണിനെ ഇവന്‍കേറി പ്രേമിച്ചു. 

പലകുറി അവറാച്ചന് ഉഴാനും,പാടമൊരുക്കാനും ചെന്നപ്പഴാ ഇതുസംഭവിച്ചെ.കണ്ണില്‍ സ്വപ്‌നോമായി നടന്ന ആ പെങ്കൊച്ചാ ഇവനെ പറ്റിച്ചതെന്നാ ചിലര് പറേന്നെ. മറ്റ് ചിലര് അങ്ങനല്ല പറേന്നത്, ഇവന്‍, ഈ ഒഴുവുകാരന്റെ മകന്‍ കയ്യെത്തദൂരത്ത് കൊമ്പത്തിരിക്കുന്ന പെണ്ണിനെ പ്രേമിച്ചതാ കൊഴപ്പോന്ന്.

ഏതായാലും അവറാച്ചനിതറിഞ്ഞു.പിന്നെ നടന്നെതൊരു ഭൂകമ്പം! അവനെ മാവേല്‍ കെട്ടീട്ട് പൊതിരം തല്ലി.അതുതീരാഞ്ഞ് ചാക്കോക്കിട്ടും രണ്ടു പെടപെടച്ചു,താക്കീതും കൊടുത്തു. ഇനി ഈ പ്രദേശത്തേക്ക് കണ്ടുപോകരുതെന്ന്! അന്നു രാത്രി മത്തായി സ്ഥലം വിട്ടതാ. 

മത്തായീ നീയങ്ങു മാറിപോയല്ലോടാ,എവിടാരുന്നു?
മത്തായി കാതല്‍മന്നന്‍ സ്‌റ്റൈയിലൊന്നു ചിരിച്ചു മൊഴിഞ്ഞു-
കോടമ്പക്കത്ത്,തമിഴ് പടത്തിലെ ഡൂപ്പാ! 
എന്നു പറഞ്ഞാ താരങ്ങള്‍ക്ക് ചായ വാങ്ങികൊടുക്കുന്ന ജോലി,പിന്നെ അഭിനയിക്കാനാളില്ലാതെ വരുമ്പം സ്‌റ്റെപ്പിനി!  
കൊള്ളാല്ലോടാ, നീ കോളടിച്ചല്ലോടാ. 
അന്തിച്ചുനിന്ന പീലിപ്പോസ് ചേട്ടനോട് ഞാമ്പറഞ്ഞു-
ദേ,ചേട്ടാ,ചേട്ടന്റെ കൊച്ചുമോന്‍ മത്തായി! ഭാര്‍ഗ്ഗവനു ഭാഗ്യംവന്നപോലെ എത്തീരിക്കുന്നു. പീലിപ്പോസ് ചേട്ടന്‍ അന്തംവിട്ടുനിക്കുന്ന നേരത്ത് മത്തായി, കാതല്‍ മന്നന്‍ സ്‌റ്റൈലില്‍ ഒരൊറ്റ ചോദ്യം?
'അന്ത പെരിയപ്പനെന്ന സൗഖ്യമാനാ''!

'അവന്റെ ചൊറിഞ്ഞ തമിഴ്‌കേട്ട്,പീലിപ്പോസ് ചേട്ടന്‍ ദുര്‍വാസ്സാവിനെപ്പോലെ ഉറഞ്ഞുതുള്ളി- അപ്പം നീ മലയാളം മറന്നുപോയോടാ പട്ടിക്കഴു.........മോനെ!! എന്നിട്ട് പീലിപ്പോസുചേട്ടന്‍ ആ വളഞ്ഞവടി എടുത്ത് മത്തായീടെ കഴുത്തിനുപിടിച്ച് ആറ്റിലേക്ക് ഒറ്റയേറ്!! 
ഞാന്‍ അന്തംവിട്ട് നിന്നുപോയി!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക