ഉജ്ജ്വലിക്കും സൂര്യദേവനെ
കണ്ണിമയ്ക്കാതെ നോക്കി
കൈ കൂപ്പി തൊഴുതു വിരിയുന്നൂ
പാരിലെമ്പാടും പകൽപ്പൂവുകൾ
തമസ്സിലും കാഴ്ച മങ്ങാതെ
അർച്ചിക്കുന്നൂ നിശാപുഷ്പങ്ങൾ
നിറകാന്തിയിൽ മിന്നി മിന്നും
വിണ്ണിലെ പൊൻതാരകങ്ങളെ
ഒരേ തണ്ണീർക്കുടത്തിൽ
പൈദാഹമകറ്റിയോർ
പ്രാർത്ഥിപ്പൂ ഈശനോട്
നിരന്തരമിങ്ങനെ:
മണ്ണിൽ ക്ഷണഭംഗുരമീ
മലർ തൻ വാഴ് വെങ്കിലും
കൃപ ചൊരിയേണമങ്ങുന്ന് സ്നേഹപരിമളം മനുജർക്കായി
പാരിലെമ്പാടും പരത്തുവാൻ
നിസ്വരെന്നു കരുതി
നമ്മെ പിച്ചിച്ചീന്തുവരോട്
പൊറുക്കുവാനുൾക്കരുത്തീശൻ
നമുക്ക് നൽകേണമേ!
നവോഢ തന്റെ
നീണ്ട മുടിത്തുമ്പിൽ
ചൂടിയാലാകട്ടെ
ചിരിക്കില്ല നമ്മൾ
ശവം അതിന്റെ
വിറങ്ങലിച്ച മാറിൽ
വഹിച്ചാലാകട്ടെ
കരയില്ല നമ്മൾ
സന്തുലനമേ സുഗന്ധം!
വാരിക്കോരിത്തരേണ-
മതീശ,നിവിടെ യടിഞ്ഞു
മണ്ണായി നമ്മൾ
വിസ്മൃതമാകുവോളം!