ശിശിരത്തിന്റെ
ഇലയില്ലാ മരത്തിൻ
ശിഖരങ്ങളിൽ
വെണ്മഞ്ഞുറഞ്ഞു..
ശലഭങ്ങൾ
ചേക്കേറിയിരുന്ന
ചില്ലകൾ
ശൂന്യമായ്
വിറപൂണ്ടു നിന്നു
ചില്ലു ജനാലകൾക്കുമപ്പുറം
കണ്ട വർണ്ണ
ചിത്രമെല്ലാം
കറുപ്പും വെളുപ്പും മാത്രമായ്..
ജീവന്റെ
തീരെ ചെറിയൊരു
തുടിപ്പു പോലുമില്ലെങ്ങും
മൂകമായ്
ചലനങ്ങളറ്റ
തണുപ്പു മാത്രം ...
ജനാലകൾക്കിപ്പുറം
ഞാനെന്ന ഞാൻ -
എന്നിലെ
എന്നെ
എന്നോ മറന്നുപോയ്..
എങ്ങോട്ടൊളിക്കണം
ആരാണ്
എന്താണു ഞാൻ ?
ഓർമ്മകൾക്കുമകലെ
അനാഥമായ്
മറവി മാത്രമായ്
നിന്നു ഞാൻ...