ഇലകളെല്ലാം കൊഴിച്ചുകൊണ്ട്
വാനപ്രസ്ഥം വരിച്ചുനില്ക്കും
മരങ്ങൾ രമ്യം--ഈമരമാമരം രമ്യം.
നീണ്ടുനിന്നൊരു മഞ്ഞുവീഴ്ച്ച
നിലച്ചതേയുള്ളു; മരച്ചില്ലകളിൽ
തങ്ങിയ വെണ്മ ചെറുതെന്നലിൽ
പൊഴിയുന്നൊരു പിന്മഴപോലെ,
ദേവപുഷ്പവർഷംപോലെയേ.
ഉറഞ്ഞമഞ്ഞിലുറച്ചുനിന്നു
വിറച്ചുനില്ക്കും വൃക്ഷമറിയുന്നു:
തന്റെ ചോട്ടിലെന്നും മണ്ണുണ്ട്,
മുകളിലാകാശമുണ്ടെന്നും;
ഇലയും പൂവും കായും പഴവും
മെല്ലാം വരും-പോകും കൃത്യമായ്;
രാജകുമാരഋതുക്കൾ തന്നെ
ചെമ്മേ പാടിപ്രണയിക്കുമെന്നും. *
മരം കാര്യം, വലുതു വനവും:
കൃമികോടി നിമിഷേന പാലനം-
ചെയ്യും ജന്തുശരീരംകണക്കെ
മൃഗസമ്പത്തു വായ്ക്കുന്നു കാട്ടിൽ.
അകർമിയായ് നീണ്ടനാൾ താണ്ടി
സ്വർഗ്ഗനരകങ്ങൾ നിരാകരിച്ചു
മൂഢനായ്പ്പോയൊരെൻ സാക്ഷ്യമിതാ:
ആ ശാഖി നോക്കിനൊക്കി കവിയായിതേ.
* serenade