ഒരു മൗനമെന്നാൽ
ആയിരം തിര,
വാചാല മാലകളായി
തീരാത്ത മിണ്ടിപറച്ചിലുകളാക്കി
അണിയുന്നു,
എന്റെയീ കഴുത്തിൽ.
ഒരു ലോക്കറ്റായിട്ടിപ്പോൾ
അലഞ്ഞു തീർന്ന കടലിന്റെ
ഓരോ തരി ഓർമ്മയുടേയും
ഉപ്പിന്റെ പൊടിരസങ്ങൾ.
ലോക്കറ്റു ചെല്ലത്തിനുള്ളിലായി,
എല്ലാ കടലലച്ചിലുകളുടെയും
നീറ്റലിരമ്പലുകളായിട്ട്
ഞാൻ തിളച്ചു കലങ്ങിയിരുന്ന
കരളൊഴുക്കുകളൊക്കെയും,
നീ കൈകുമ്പിളിലോമനിക്കുന്നതിന്റെ
കരുതലോളങ്ങളായപ്പോൾ,
ഇറ്റിറ്റു വീഴുന്നയാ
പൊള്ളുന്ന തുള്ളിമുത്തുകളും,
തേൻകടലായൊരു
രമണീയ ഹാരമായിരിക്കുന്നുവിപ്പോൾ,
ഞാൻ കോർത്തണിഞ്ഞ
ഓരോ മധുരമണിത്തിരയുടെയും
ഉപ്പുരസം.