അഭിനന്ദനം ശ്രീ പാറക്കൽ. (കേരളത്തിലെ ക്രിസ്ത്യാനികളുടെ മുൻപിൽ ഇനി വഴിയെന്ത്? എന്ന ശീർഷകത്തിൽ ശ്രീ ബാബു പാറക്കൽ എഴുതിയ ലേഖനം ഉണർത്തിയ ചില ചിന്തകൾ..
കേരളത്തിലെ ക്രിസ്ത്യാനികളുടെ മുൻപിൽ ഇനി വഴിയെന്ത്? (ബാബു പാറയ്ക്കൽ) (emalayalee.com))
മാധ്യമങ്ങളെ മാറ്റി നിറുത്തുക സത്യത്തെ അന്വേഷിക്കുക എന്ന് ജനം തീരുമാനിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ചാനലുകാരും പത്രക്കാരും അവരുടെ വയറ്റിപിഴപ്പിനു പടച്ചുവിടുന്ന വാർത്തകൾ സമൂഹത്തിൽ അശാന്തി പരത്തുന്നു, മതസ്പർദ്ധ ഉണ്ടാക്കുന്നു. സമത്വസുന്ദരായ ഒരു ഭാരതം ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കണം. ഋഷിവര്യന്മാർ പറഞ്ഞു വസുധൈവ കുടുംബകം, ലോകാസമസ്ത സുഖിനോ ഭവന്തു. (ഇതൊക്കെ ബ്രാഹ്മണന് വേണ്ടിയാണെന്ന വ്യാഖ്യാനം പറഞ്ഞു കുറെ പേര് ശല്യം ചെയ്യുന്നുണ്ട്) ഇതാണ് ഈ മന്ത്രത്തിന്റെ മുഴുവൻ വരികൾ.
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാര്ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”
ഇതിൽ ബ്രാഹ്മണ എന്ന വാക്ക് സനാതനധർമപ്രകാരം പൂണൂൽ ഇട്ട ബ്രാഹ്മണനെ മാത്രമല്ല സൂചിപ്പിക്കുന്നത്. ഈ വാക്കിനു പണ്ഡിതൻ, ഗുരു എന്നൊക്കെ അർത്ഥമുണ്ട്. പശു എന്ന വാക്കുകൊണ്ട് എല്ലാ ജീവജാലങ്ങൾക്കും ബ്രാഹ്മണൻ എന്ന വാക്കുകൊണ്ട് ഗുരുക്കന്മാരും അറിവുള്ളവരും എന്നർത്ഥം വരുന്നു. അങ്ങനെ ഇവർക്കൊക്കെ സുഖം വരുമ്പോൾ മുഴുവൻ ലോകത്തിനും സുഖം വരട്ടെ എന്നാണ് ഈ മന്ത്രത്തിന്റെ അർഥം. ഹിന്ദുമതത്തക്കുറിച്ചു ആർക്കും എന്തും പറയാമെന്ന അവസ്ഥ വന്നത് പിൽക്കാലത്തു കടന്നുകൂടിയ ജാതി വ്യവസ്ഥ കാരണമാണ്. തന്മൂലം സവർണ്ണർ മാത്രം ഹിന്ദു മതത്തിന്റെ അധികാരികളും ആധികാരികമായി സംസാരിക്കാൻ പ്രാപ്തരും എന്ന ഒരു മൂഢ ധാരണ പരന്നു . വേദങ്ങൾ അനുസരിച്ച് ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാളുടെ വർണ്ണങ്ങൾ നിശ്ചയിക്കുന്നത്. അറിവ് നേടുന്നവൻ ബ്രാഹ്മണൻ. ഇന്നത്തെപോലെ അച്ഛൻ ബ്രാഹ്മണൻ, അതുകൊണ്ട് മകനും എന്ന ചിന്താഗതി അന്നുണ്ടായിരുന്നില്ല. ശൂദ്രൻ പഠിച്ച് മിടുക്കനായാൽ അയാൾ ബ്രാഹ്മണൻ ആയിരുന്നു. വൈദികകാലത്തെ സാമൂഹിക ജീവിതം അങ്ങനെയായിരുന്നു. ഋഗ്വേദം ഇങ്ങനെ പറയുന്നു. “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ), ഒരു പക്ഷെ ഇങ്ങനെ ഒരു അടിത്തറ ഉള്ളതുകൊണ്ടായിരിക്കണം ഭാരത്തിനു എല്ലാ മതങ്ങളെയും സ്നേഹത്തോടെ സ്വീകരിക്കാൻ കഴിഞ്ഞത്.
ഭാരതത്തിലെ റാഡിക്കൽ ഹിന്ദുസ് (അങ്ങനെ ഒന്നുണ്ടെങ്കിൽ) അന്യമതക്കാരെ മാത്രമല്ല ഉപദ്രവിക്കുന്നതായി നമ്മൾ വായിക്കുന്നത്. അവർ ദളിതരെയും താഴ്ന്ന ജാതിക്കാരെയും ആക്രമിക്കുന്നു. പൊതു കിണറ്റിൽ നിന്നും വെള്ളം കുടിച്ചതിനു പത്തു വയസ്സിനു താഴെയുള്ള കുട്ടികളെ തല്ലി ചതച്ചു ചൊല്ലെഴും ആര്യന്മാർ.
മതങ്ങളെ മാറ്റി നിറുത്തി ഭാരതത്തിന്റെ ഭാവിക്ക് വേണ്ടി പ്രയത്നിക്കുകയാണ് ഓരോ ഭാരതീയനും ചെയ്യേണ്ടത്. മരിച്ചശേഷം സ്വർഗം തരുന്ന ദൈവത്തിനേക്കാൾ ഇവിടെ സ്നേഹത്തോടെ നമ്മെ സഹായിക്കുന്ന അയൽക്കാരനെയാണ് ആവശ്യം. സ്വർഗം നരകം എന്ന കള്ളനാണയങ്ങൾ മനുഷ്യരാശിക്ക് ഇട്ടുകൊടുത്ത മനുഷ്യർ, മരിച്ചുപോയിട്ടും അവരാൽ കബളിപ്പിക്കപ്പെട്ടവരുടെ ദുർഗന്ധത്തിൽ ഈ മനോഹരഭൂമിക്ക് ശ്വാസം മുട്ടുന്നു.. യാതൊരു തെളിവുമില്ലാത്ത കാര്യം വിശ്വസിക്കാൻ മനുഷ്യന് പ്രയാസമില്ല. എന്നാൽ സത്യത്തിന്റെ വെളിച്ചം മുന്നിൽ കത്തുമ്പോഴും അവൻ കാണുന്നില്ല. ഏതോ സ്ത്രീ നൊന്തുപെറ്റ മകനെ കൊന്നു തള്ളുമ്പോൾ, ഏതോ ഒരു മകളെ ബലാൽസംഗം ചെയ്തു അവളുടെ ഭാവി നശിപ്പിക്കുബോൾ അവർക്ക് മാപ്പ് കൊടുത്തു രക്ഷിക്കുക എന്ന് പറയുന്ന കപടക്കൂട്ടങ്ങൾ തങ്ങൾക്ക് ഒന്നും വരില്ലെന്ന് അഹങ്കരിക്കുന്ന ക്രൂരന്മാരാണ്. ചിലർ ആദര്ശവാദികൾ ആണെന് കാണിക്കാൻ കുറ്റവാളികൾക്ക് മാപ്പു കൊടുക്കാൻ പറയുന്നു. തനിക്കും കടുംബത്തിനും ഒന്നും വരില്ല, പിന്നെയുള്ളവർക്ക് എന്ത് വന്നാലും നമുക്കെന്ത് എന്ന സ്വാർത്ഥചിന്തയാണത്.
കൃസ്‌തുമതം കേരളത്തിന് ധാരാളം നന്മകൾ ചെയ്തിട്ടുണ്ട്. കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഉയർന്നുനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥമന്ദിരങ്ങൾ പാവപ്പെട്ടവർക്കു സൗജന്യമായി നൽകുന്ന സേവനങ്ങൾ അങ്ങനെ എത്ര എത്ര മഹത്തായ സംഭാവനകൾ. ഈ സ്ഥാപനങ്ങൾക്ക് മുകളിൽ നിൽക്കുന്ന കുരിശ് മാത്രം കാണുമ്പോഴാണ് ചിലർക്കെല്ലാം പ്രശ്നമുണ്ടാകുന്നത്.കൃസ്തുമതക്കാർ ഏതു രാഷ്ട്രീയ പാർട്ടിയെ അനുകൂലിക്കണമെന്നത് അവരുടെ തീരുമാനമാണ്. മതങ്ങളെ കഴിവതും രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞത് മതങ്ങളെല്ലാം പൊട്ടക്കുളത്തിലെ തവളകളെപോലെയാണെനാണ്. മതത്തിന്റെ പേരിൽ വേട്ടയാടപ്പെട്ടവർക്ക് അഭയം നൽകിയ നാടാണ് ഭാരതം. എന്നാൽ ഇന്ന് കാശിനുവേണ്ടി എഴുതുന്നവരും പ്രവർത്തിക്കുന്നവരും അതിനെ വികൃതമാക്കുന്നു. പല മതങ്ങളുടെയും സാരമൊന്നാണ് എന്ന് ഗുരു പറഞ്ഞു. പക്ഷെ വഴികൾ വ്യത്യസ്ഥമാണ്.
എന്നാൽ സെമിറ്റിക് മതങ്ങൾ അവരുടെ പ്രവാചകനിലൂടെ അല്ലെങ്കിൽ ദൈവദൂതനിലൂടെ മാത്രമേ ഈശ്വരസാക്ഷതകരം ഉണ്ടാകുവെന്ന് ശഠിക്കുന്നു. അപ്പോൾ പിന്നെ സംഘർഷം ഉണ്ടാകുമെന്നതിൽ എന്ത് അത്ഭുതം. പരസ്പരം ബഹുമാനത്തോടെ സംഘർഷങ്ങൾ ഇല്ലാതെ കഴിയുമെന്നും മനസ്സിലാക്കേണ്ടതുണ്ട്. സമൂഹത്തിലെ താഴെ തട്ടിലുള്ളവർ (അറിവിന്റെ കാര്യത്തിൽ) അവരുടെ മതം ശരിയെന്നു അഹങ്കരിക്കുമ്പോൾ (വിശ്വസിക്കുകയാണെങ്കിൽ കുഴപ്പമില്ല) സംഗതികൾ കീഴ്മേൽ മറിയുന്നു.
ഹിന്ദുമതവിശ്വാസികൾ എന്ന ലേബൽ ഉണ്ടെങ്കിലും ഹിന്ദുമതത്തെ കുറിച്ച് ഒന്നുമറിയാത്തവർ മറ്റു മതക്കാരെ പ്രീതിപ്പെടുത്തുവാൻ വേണ്ടി പറയുന്ന അനാവശ്യങ്ങൾ നിർഭാഗ്യകരമാണ്. അത്തരം ഭാഷണങ്ങളും സമൂഹത്തിൽ അശാന്തി പരത്തുന്നു. മതസ്വാതന്ത്ര്യം വേണ്ടുവോളം ആസ്വദിക്കുന്നവരാണ് അത്തരം പ്രഭാഷണങ്ങൾ നടത്തുന്നത്. എന്നാൽ സെമിറ്റിക്ക് മതങ്ങളെപ്പറ്റി പറയാൻ നാവു പൊങ്ങില്ല. സ്വാമി വിവേകാനന്ദൻ ഹിന്ദുമതത്തെക്കുറിച്ച് ചിക്കാഗോയിൽ പറഞ്ഞത് ഇങ്ങനെ. ‘ലോകത്തിലെ ഏറ്റവും പ്രാചീനമായ സന്യാസി പരമ്പരയുടെ പേരിൽ, മതങ്ങളുടെ മാതാവായ ഹൈന്ദവതയുടെ പേരിൽ, എല്ലാ വർണ്ണ- വർഗ്ഗ വിഭാഗങ്ങളിലും പെടുന്ന ഹിന്ദുക്കളുടെ പേരിൽ ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
രാമൻ വാല്മീകിയുടെ ഒരു കഥാപാത്രം മാത്രമെന്ന് പറഞ്ഞു വെടല ചിരി ചിരിക്കുന്ന പ്രഭാഷകനും അതുകേട്ട് പൊട്ടിച്ചിരിക്കുന്ന ശ്രോതാക്കളും അറിയുന്നോ അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യം. അന്യമതക്കാരിൽ നിന്നും പണവും പദവിയും നേടിയിട്ടാണത്രെ പലരും ഹിന്ദുമതാവഹേളനം നടത്തുന്നത്. അതിനും സ്വാതന്ത്ര്യമുണ്ടല്ലോ എന്ന് സമാധാനിക്കാം. നക്കാപ്പിച്ച കാശിനുവേണ്ടി സഹസ്രാബ്ധങ്ങളായി സനാതനധർമ്മം വിശ്വസിച്ചുവന്ന മൂല്യങ്ങളെ പരിഹസിക്കുന്നവർ എന്ത് നേടുന്നു. പലരും പലതും വായിക്കുന്നു. ഏതാണ് ചരിത്രം ഏതാണ് പുരാണം എന്ന് ഉറപ്പിച്ച്പറയാൻ മാത്രം തെളിവുകൾ ഒന്നുമില്ലാതിരിക്കെ എന്തിനാണ് തർക്കിച്ച് സ്നേഹബന്ധങ്ങൾ ഉലക്കുന്നത്. എല്ലാവരും അവരവരുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുക., പരസ്പരം ബഹുമാനിക്കുക. പൗരാണികമായതെന്തും ഋഷിപ്രോക്തമാണെന്ന ചിന്തയാണ് ഒരു പക്ഷെ ഇന്നത്തെ ഭാരതത്തെ ആശയകുഴപ്പത്തിലാക്കുന്നത്. അതുകൊണ്ട് വിജ്ഞാനം പകരുകയും അത് നേടാൻ യുവതലമുറ ഉല്സുകരാകുകയും വേണം.
ശ്രീ പാറക്കൽ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ എഴുതിയത് നന്നായി. കേരളം ഭ്രാന്താലയം എന്നും വിവേകാനന്ദൻ പറഞ്ഞിരുന്നു. കാരണം ജാതിയുടെ അടിസ്ഥാനത്തിൽ സ്വാർത്ഥതാല്പര്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിച്ചവരെ കണ്ടിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഹിന്ദുമതം അങ്ങനെ അവഹേളിക്കപെടുന്നതിൽ നിന്നും രക്ഷ നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ചിക്കാഗോയിൽ സ്വാമി പ്രസംഗിക്കുന്നതിനു മുമ്പ് മുപ്പത് ലക്ഷം ഭിക്ഷക്കാരുടെയും സന്യാസിമാരുടെയും നാടെന്നാണ് ഭാരതം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം ഹിന്ദുമതത്തെക്കുറിച്ഛ് കൂടുതലായി ലോകം അറിഞ്ഞു. . ഹൈന്ദവ ധർമ്മത്തിന്റെ സാരാംശം തേടി, അറിവ് തേടി പാശ്ചാത്യ ലോകത്ത് നിന്നും എത്തുന്നവരുടെ ഒഴുക്കിന് കാരണമായ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണം സാർവ്വകാലിക പ്രസക്തമായി ഇന്നും നിലനിൽക്കുന്നു. ഒരു പക്ഷെ സ്വാമി അവിടെ പോയില്ലായിരുന്നെങ്കിൽ ഹിന്ദു മതത്തെക്കുറിച്ച് ശരിയായ ധാരണ പാശ്ചാത്യലോകത്തിനു കിട്ടുമായിരുന്നോ? അറിവ് പകരുക എന്നത് വളരെ പ്രധാനമാണ്. അത് കൂപമണ്ഡൂകങ്ങളെ പുറത്തു ചാടിക്കുന്നു.
ഇന്നത്തെ യുവതലമുറ വായിക്കുന്നില്ല വിജ്ഞാനം നേടുന്നതിൽ ഉത്സാഹം കാണിക്കുന്നില്ല. അവരോട് കൃസ്തുമതം കേരളത്തിന് ചെയ്ത നന്മകളെക്കുറിച്ച് ബോധവാന്മാരാക്കുക. അറിവ് നേടുമ്പോൾ പ്രശ്നങ്ങൾ മണ്മറഞ്ഞുപോകുന്നു. ശ്രീ പാറക്കൽ വീണ്ടും ഇത്തരം വിഷയങ്ങളുമായി വരിക.
ശുഭം