ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 31,645 ആയെന്നു ആരോഗ്യ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. റമദാൻ ആരംഭിച്ച ശേഷവും പട്ടിണി മരണങ്ങൾ തുടർന്നു കൊണ്ടിരിക്കെ ഇസ്രയേലി സേന ഐ ഡി എഫ് ഗാസയിലെ അൽ ഷിഫാ ആശുപത്രിയിൽ ആക്രമണം ആരംഭിക്കയും ചെയ്തു.
ഞായറാഴ്ച രാത്രി ഐ ഡി എഫ് നടത്തിയ ആക്രമണങ്ങളിൽ 61 പേരെങ്കിലും മരിച്ചെന്നു ആരോഗ്യ വകുപ്പ് പറഞ്ഞു.
അൽ ഷിഫാ ആശുപത്രിയിൽ ഭീകരരെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണമെന്നു ഐ ഡി എഫ് പറഞ്ഞു. നാലു ബറ്റാലിയൻ ഹമാസ് പോരാളികൾ അവിടെ ഉണ്ടെന്നാണ് ഐ ഡി എഫ് ആരോപിക്കുന്നത്.
വടക്കൻ ഗാസയിൽ 70% ആളുകൾ കൊടും പട്ടിണി നേരിടുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം താക്കീതു നൽകിയെങ്കിലും മാനുഷിക സഹായം എത്തിക്കാനുള്ള നടപടികൾ ഊര്ജിതമായിട്ടില്ല. ഭക്ഷണം ഗാസയിൽ കൊണ്ടുവരാൻ കൂടുതൽ അതിർത്തി ക്രോസിംഗുകൾ തുറക്കണമെന്നു യുഎൻ ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടിട്ടില്ല.
ഇസ്രയേൽ കരുതിക്കൂട്ടി പട്ടിണി അടിച്ചേൽപിക്കയാണെന്നും അതിനെ ആയുധമാക്കുന്നു എന്നും ഇ യു വിദേശകാര്യ മേധാവി ജോസെപ് ബോറൽ പറഞ്ഞു. "വിശപ്പിനെ ആയുധമാക്കുന്നത് സ്വീകരിക്കാനാവില്ല," അദ്ദേഹം പറഞ്ഞു.
എന്നാൽ ഒട്ടേറെ സഹായം ഗാസയിൽ കടക്കാൻ തങ്ങൾ അനുവദിച്ചിട്ടുണ്ടെന്നു ഇസ്രയേൽ പറഞ്ഞു. ഇ യു അനാവശ്യമായി വിമർശിക്കയാണ്.
ചർച്ചകൾ വീണ്ടും
അതിനിടെ ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനു മുന്നോടിയായി ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബെര്ണിയ അവിടെ എത്തി. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനിയുമായി അദ്ദേഹം ആദ്യം കൂടിക്കാഴ്ച നടത്തും.
ഇസ്രയേൽ ആറാഴ്ച വെടിനിർത്താമെന്ന വാഗ്‌ദാനം വയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. നൂറിലേറെ ബന്ദികളിൽ 40 പേരെ ഹമാസ് വിട്ടയക്കുമ്പോൾ ആയിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും.
Gaza death toll mounts to 31,645