റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്റെ കടുത്ത വിമർശകയായ ലിസ് ചേനിയെ ജയിലിൽ അടയ്ക്കണമെന്നു ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. 2024 നവംബറിൽ തന്നെ പ്രസിഡന്റായി തിരഞ്ഞെടുത്തില്ലെങ്കിൽ രാജ്യത്തു ചോരപ്പുഴ ഒഴുകുമെന്ന വിവാദ പ്രസ്താവത്തിനു പിന്നാലെയാണ് ഈ ആവശ്യം.
ജനുവരി 6 കലാപം അന്വേഷിച്ച സമിതിയോട് അന്നു ട്രംപ് സീക്രട്ട് സർവീസ് വാഹനം ഓടിക്കാൻ ട്രംപ് ശ്രമിച്ചില്ലെന്നു അതിന്റെ ഡ്രൈവർ മൊഴി നൽകിയത് അവസാന റിപ്പോർട്ടിൽ ചേനി ചേർത്തിരുന്നില്ല. അതിനു കമ്മിറ്റി അംഗമായ ചേനിയെ കുറ്റപ്പെടുത്തുന്ന ഒരു ലേഖനം തൻറെ 'ട്രൂത് സോഷ്യലി'ൽ എടുത്തു ചേർത്ത ട്രംപ് പറയുന്നു: "ചേനിയും കമ്മിറ്റിയിലെ മറ്റെല്ലാ അംഗങ്ങളും ജയിലിൽ പോകണം."
മുൻ വൈസ് പ്രസിഡന്റ് ഡിക്ക് ചേനിയുടെ പുത്രിയായ ലിസ് ചേനി ഞായറാഴ്ച്ച തന്നെ അതിനു മറുപടി പറഞ്ഞു: "ഹൈ ഡൊണാൾഡ്, ഇതെല്ലാം നുണയാണെന്നു നിങ്ങൾക്കറിയാം. ജനുവരി 6 ഗ്രാൻഡ് ജൂറി വിചാരണകളുടെ എല്ലാ രേഖകളും മാസങ്ങളായി നിങ്ങളുടെ കയ്യിൽ ഉണ്ട്. നിങ്ങൾ ജനുവരി 6 വിചാരണ തടയാൻ ശ്രമിക്കയാണ്. കാരണം നിങ്ങളുടെ വൈസ് പ്രസിഡന്റ്, വൈറ്റ് ഹൗസ് കൗൺസൽ, അവിടത്തെ ജീവനക്കാർ തുടങ്ങിയവരെല്ലാം നിങ്ങൾക്കെതിരെ മൊഴി നൽകുമെന്നു ഉറപ്പാണ്.
"നിങ്ങൾ സത്യത്തെ ഭയപ്പെടുന്നു. ഭയപ്പെടണം."
അതേ സമയം, താൻ തോറ്റാൽ ചോരപ്പുഴ ഒഴുകുമെന്ന ട്രംപിന്റെ ഭീഷണി അക്രമത്തിനുള്ള ആഹ്വാനമാണെന്നു ബൈഡൻ-ഹാരിസ് കാമ്പയ്ൻ പറഞ്ഞു. "ഇതാണ് ഡൊണാൾഡ് ട്രംപ്. ഏഴു മില്യണിലധികം വോട്ടിനു തോറ്റയാൾ. കൂടുതൽ വോട്ട് നേടാൻ ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയ അക്രമത്തിന്റെ ഭീഷണി ഉയർത്തുകയാണ്.
"ഒരിക്കൽ കൂടി ജനുവരി 6 ഉണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ തീവ്രവാദവും അക്രമാസക്തിയും പ്രതികാര ദാഹവും തിരിച്ചറിയുന്ന ജനം ഒരിക്കൽ കൂടി അദ്ദേഹത്തെ തോൽപിക്കും."
Trump wants Liz Cheney jailed