ബ്രിട്ടന്റെ ചാൾസ് മൂന്നാമൻ രാജാവ് അന്തരിച്ചെന്ന റഷ്യൻ മാധ്യമ റിപ്പോർട്ടുകൾ ബക്കിങ്ങാം കൊട്ടാരം നിഷേധിച്ചു.
കാൻസർ ബാധിതനായ രാജാവ് അപ്രതീക്ഷിതമായി ഞായറാഴ്ച ഉച്ചയ്ക്ക് അന്തരിച്ചൂ എന്നാണ് തിങ്കളാഴ്ച റഷ്യൻ മാധ്യമങ്ങളിൽ വന്ന വാർത്ത. റഷ്യയുടെ ഗവൺമെന്റ് ഉടമയിലുള്ള ടാസ് ന്യൂസ് ഏജൻസി പുറത്തു വിട്ട വാർത്ത തെറ്റാണെന്നു തിങ്കളാഴ്ച തന്നെ കൊട്ടാരം അറിയിച്ചു.
"രാജാവ് തന്റെ ഔദ്യോഗികവും സ്വകാര്യവുമായ കാര്യങ്ങൾ തുടർന്നും ചെയ്‌തു കൊണ്ടിരിക്കുന്നുവെന്നു അറിയിക്കാൻ സന്തോഷമുണ്ട്," കൊട്ടാരം പറഞ്ഞു.
ചാൾസ് രാജാവ് (75) ജനുവരി മുതൽ കാൻസർ ചികിത്സയിലാണ്. ശരീരത്തിന്റെ ഏതു ഭാഗത്താണ് രോഗബാധയെന്നു ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
റഷ്യയിലെ മികച്ച ബിസിനസ് പത്രമായ 'വേദോമോസ്‌തി' ഉപയോഗിക്കുന്ന ടെലഗ്രാം ചാനലിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വ്യാജ വാർത്ത വൈറലായത്. ചാൾസ് സൈനിക യൂണിഫോമിൽ ഇരിക്കുന്ന ചിത്രത്തോടു ചേർന്ന് "ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അന്തരിച്ചു" എന്നാണ് വാർത്ത. റഷ്യൻ ഇന്റർനെറ്റിലൂടെ വാർത്ത കാട്ടുതീ പോലെ പടർന്നു.
റോയൽ കമ്മ്യൂണിക്കേഷൻസ് ആണ് വാർത്ത നൽകിയതെന്നു റഷ്യൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത മോഡലിലായിരുന്നു ഈ റിപ്പോർട്ടും.
ബ്രിട്ടീഷ് മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു Gazeta.Ru എന്ന റഷ്യൻ പോർട്ടൽ പറഞ്ഞെങ്കിലും റിപ്പോർട്ട് യുക്രൈനിലും താജികിസ്ഥാനിലുമൊക്കെ എത്തി.
സമീപ കാലത്തു ചാൾസ് തികച്ചും സജീവമായിരുന്നു. മാർച്ച് 15നു ദീർഘകാല സുഹൃത്തു ഇയാൻ ഫർകുക്കറുടെ മരണവാർത്ത അറിഞ്ഞു അദ്ദേഹം വിൻഡ്‌സർ കാസിലിൽ നിന്നു പുറത്തു പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 14നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി വിഡിയോയിൽ സംസാരിച്ചു. പുറമെ, ജമൈക്കയുടെ ഹൈക്കമ്മീഷണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അൾജീരിയ, മോറിട്ടാനിയ അംബാസഡമാരെയും സ്വീകരിച്ചു.
കിരീടവകാശി വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽട്ടൺ ജനുവരി 17നു ആമാശയ ശസ്ത്രക്രിയ നടത്തിയ ശേഷം അവരുടെ ആരോഗ്യ നില എന്താണെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതേപ്പറ്റി വില്യം ഒന്നും പറഞ്ഞിട്ടില്ലെന്ന വിമർശനവുമുണ്ട്.
Palace denies Russian report of King Charles death