ബാൾട്ടിമോർ: കപ്പലിടിച്ച് ഫ്രാൻസിസ് സ്‌കോട്ട് കീ പാലം തകർന്നതിനെ തുടർന്ന് വെള്ളത്തിനടിയിലായ ട്രക്കിൽ നിന്ന് 2 നിർമ്മാണ തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു.
ഇന്ന് (ബുധനാഴ്ച) രാവിലെയാണ് പടാപ്‌സ്‌കോ നദിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ അടങ്ങിയ വാഹനം കരക്ക് കയറ്റിയത്. അതിനു ശേഷം തിരച്ചിൽ താൽക്കാലികമായി നിർത്തി.
പാലത്തിൻ്റെ മധ്യഭാഗതായി ഉപരിതലത്തിൽ നിന്ന് 25 അടി താഴെയായി മുങ്ങൽ വിദഗ്ധർ ഒരു ചുവന്ന പിക്ക്-അപ്പ് ട്രക്ക് കണ്ടെത്തിയെന്ന് മേരിലാൻഡ് സ്റ്റേറ്റ് പോലീസ് സൂപ്രണ്ട് കേണൽ റോളണ്ട് എൽ. ബട്‌ലർ ജൂനിയർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബാൾട്ടിമോർ സ്വദേശിയായ 35 കാരനും ഗ്വാട്ടിമാലയിൽ നിന്നുള്ള 26 കാരനുമാണ് കൊല്ലപ്പെട്ട രണ്ട് പേർ.
ഒരാളുടെ പോക്കറ്റിൽ ഡ്രൈവിംഗ് ലൈസൻസും മറ്റൊരാളെ വിരലടയാളവും പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. പാലത്തിലെ കുഴികൾ അടക്കുന്ന ജോലി ചെയ്യുകയായിരുന്നു ഇരുവരും.
തിരച്ചിലും രക്ഷാപ്രവർത്തനവും തുടരാൻ പറ്റാത്ത സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുങ്ങൽ വിദഗ്ധർക്ക് സുരക്ഷിതമായി നാവിഗേറ്റ് ചെയ്യാനോ പ്രവർത്തിക്കാനോ കഴിയില്ല. സോണാർ സ്‌കാനുകളെ അടിസ്ഥാനമാക്കി, വാഹനങ്ങൾ പാലത്തിന്റെ അവശിഷ്ടങ്ങൾക്ക് അടിയിലാണെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.