തൃശൂര്‍: ലീഡര്‍ കെ കരുണാകരന്റ വീട്ടില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കി പത്മജ വേണുഗോപാല്‍. മുപ്പത്തിയഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. മുരളീ മന്ദിരത്തില്‍ കരുണാകരന്റെ സ്മൃതി മണ്ഡപത്തോട് ചേര്‍ന്നുള്ള വേദിയില്‍ പദ്മജ വേണുഗോപാലാണ് അംഗത്വം നല്‍കിയത്. കല്ല്യാണിക്കുട്ടിയമ്മയുടെ ശ്രാദ്ധദിനത്തിലായിരുന്നു ചടങ്ങ്.
പരിപാടിക്ക് ശേഷം കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് അംഗത്വം സ്വീകരിച്ചവരും നേതാക്കളും മടങ്ങിയത്.
തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയെന്ന് പദ്മജയുടെ നടപടിയെ വിമർശിച്ച് സഹോദരനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.മുരളീധരന്‍ രംഗത്തെത്തി. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല. അതിനു വേണ്ടി ജീവന്‍ കൊടുക്കാനും തയാറാണ്. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാന്‍ പറ്റിയെന്നാണ് മനസിലാകാത്തത്. .ഏപ്രില്‍ 26 കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം. അതിന് ആരുടേയും ഉപദേശം വേണ്ട. വര്‍ഗീയ ശക്തികളെ തൃശൂരില്‍ നിന്ന് തുടച്ചുനീക്കും. അമ്മയുടെ ഓര്‍മ്മദിനത്തിലാണ് ഈ പ്രതിജ്ഞയെടുക്കുന്നത്. ബിജെപിയില്‍ പോയത് പദ്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേര്‍ മാത്രമാണെന്നും മുരളീധരന്‍ പരിഹസിച്ചു.