കേരളാ സ്റ്റോറി സിനിമ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള പച്ച നുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമയിൽ ആർഎസ്എസിന് കൃത്യമായ അജണ്ഡയുണ്ടെന്നും ആർഎസ്എസ് കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ രൂപതകൾ വ്യാപകമായി സിനിമ പ്രദർശിപ്പിക്കുന്നതിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആർ.എസ്.എസ്. ന്യൂനപക്ഷത്തെ ലക്ഷ്യമിടുകയാണ്.
ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് ഉദ്ദേശകാര്യങ്ങള്‍ നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ആ കെണിയില്‍ വീഴാതിരിക്കുക. സംഘപരിവാർ അജണ്ടയുടെ ഭാഗമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തിവെച്ചിരിക്കുന്നവരാണ് ആർഎസ്എസുകാർ. ജർമ്മനിയിൽ ജൂതരാണെങ്കിൽ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്റ്റ്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. ആർഎസ്എസിൻ്റെ ഈ കെണിയിൽ ജനങ്ങൾ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരള സ്റ്റോറി രൂപതകളിൽ പ്രദർശിപ്പിക്കുമെന്ന് താമരശേരി-തലശ്ശേരി രൂപതകൾ വ്യക്തമാക്കി. ശനിയാഴ്ച രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ചിത്രം പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് താമരശേരി കെസിവൈഎം അറിയിച്ചു.