തിരുവനന്തപുരം: നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസുകാരനായ ഗാന്ധിമതി ബാലൻ ഏറെ നാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ഒരാഴ്‌ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലൻ, അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും എന്നാണ് വിവരം.
മലയാള സിനിമയിലെ ക്ളാസിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ സിനിമകൾ നിർമ്മിച്ചത് ഗാന്ധിമതി ബാലനായിരുന്നു. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്നിവയെല്ലാം അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളായിരുന്നു. ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു ആദ്യ സിനിമ. മുപ്പതോളം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു. വിഖ്യാത സംവിധായകൻ പദ്‌മരാജനൊപ്പമാണ് ഗാന്ധിമതി ബാലൻ ഏറ്റവും കൂടുതൽ സിനിമകൾ ചെയ‌്തത്.