പാലക്കാട്: പട്ടാമ്ബി കൊടുമുണ്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ജീവനൊടുക്കി യുവാവ്.
ആലൂർ സ്വദേശി സന്തോഷ് ആണു മരിച്ചത്. നേരത്തെ, തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയുടെ(30) മൃതദേഹം കൊടുമുണ്ട തീരദേശ റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. യുവതിയെ തീവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണു വിവരം.
ഇന്നു രാവിലെ എട്ടരയോടെയാണ് കൊടുമുണ്ടയില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്ബി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും യുവതി മരിച്ചിരുന്നു. മൃതദേഹത്തിനു തൊട്ടടുത്തായി മറിഞ്ഞുകിടക്കുന്ന നിലയില്‍ ഒരു സ്‌കൂട്ടറും കത്തിയും കവറും കണ്ടെടുത്തിരുന്നു. പിന്നീടാണ് തൃത്താല സ്വദേശി പ്രവിയയുടേതാണു മൃതദേഹമെന്നു തിരിച്ചറിഞ്ഞത്.
ഇതിനിടെയാണ് യുവാവിനെ ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സന്തോഷ് യുവതിയെ ആക്രമിച്ചതെന്ന് കരുതുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം വീട്ടില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ ഗുരുതരാവസ്ഥയില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു.
സന്തോഷിന്‍റെ സ്ഥാപനത്തില്‍ യുവതി നേരത്തെ ജോലി ചെയ്തിരുന്നതായി വിവരമുണ്ട്.