കാനഡയിലെ വാൻകൂവറിൽ 24 വയസുള്ള ഇന്ത്യൻ വിദ്യാർഥി കാറിൽ വെടിയേറ്റു മരിച്ചു കിടക്കുന്നതായി കണ്ടെത്തി. സൺസെറ്റ് പാർപ്പിട മേഖലയിലാണ് ചിരാഗ് അനിൽ (24) കൊല്ലപ്പെട്ടത്.
വെടിയൊച്ച കേട്ട സമീപ വാസികൾ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസ് വക്താവ് ടാന്യ വിസിന്റിൻ പറഞ്ഞു: ഈസ്റ്റ് 55 അവന്യുവിനും മെയിൻ സ്ട്രീറ്റിനും അടുത്തായി വെടിയൊച്ച കേട്ടുവെന്ന വിവരം കിട്ടിയപ്പോൾ രാത്രി 11 മണിക്ക് ഓഫിസർമാർ എത്തി. ചിരാഗ് അനിൽ, 24, വാഹനത്തിനുള്ളിൽ മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു."
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
ഹരിയാന സർക്കാർ ഷുഗർ മില്ലിൽ നിന്നു റിട്ടയർ ചെയ്ത മഹാവീർ അന്റിൽ പുത്രന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു.
എല്ലാ ദിവസവും ചിരാഗുമായി സംസാരിച്ചിരുന്നുവെന്നും അയാൾ സന്തുഷ്ടൻ ആയിരുന്നുവെന്നും ഹരിയാനയിലുള്ള സഹോദരൻ റോമിത് അന്റിൽ പറഞ്ഞു. മരണം സംഭവിച്ച അന്നും സംസാരിച്ചിരുന്നു. എങ്ങിനെയാണ് മരണം സംഭവിച്ചതെന്നു വാൻകൂവർ പോലീസ് പറയുന്നില്ല.
2022 സെപ്റ്റംബറിൽ വാൻകൂവറിൽ പോയ ചിരാഗ് യൂണിവേഴ്സിറ്റി ഓഫ് കാനഡ വെസ്റ്റിൽ എം ബി എ പൂർത്തിയാക്കി വർക്ക് പെർമിറ്റും എടുത്തിരുന്നു.
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ കുടുംബം ഗോഫണ്ട്മി ആരംഭിച്ചു.
Indian student shot dead in Canada