അന്യഗ്രഹ ജീവികള്‍ യാഥാർത്ഥ്യമോ മിഥ്യയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതു വരെ ലഭിച്ചിട്ടില്ല .
അതുകൊണ്ടുതന്നെ അന്യഗ്രഹജീവികള്‍ ഉണ്ടെന്നും അവ ഒരിക്കല്‍ ഭൂമിയില്‍ എത്തുമെന്നുമുള്ള ഊഹാപോഹങ്ങള്‍ ഇപ്പോഴും ലോകമെങ്ങും നടക്കുന്നു. ഈ പശ്ചാത്തലത്തില്‍, ലോകം ഒരു അന്യഗ്രഹ ആക്രമണത്തിന് തയ്യാറല്ലെന്ന യുഎഫ്‌ഒ ശാസ്ത്രജ്ഞൻ്റെ മുന്നറിയിപ്പ് ചർച്ചയാവുകയാണ്.
ബ്രിട്ടീഷ് യുഎഫ്‌ഒ റിസർച്ച് സൊസൈറ്റിയിലെ മുൻ അന്വേഷണ മേധാവി ഫിലിപ്പ് മാൻ്റല്‍ ആണ് ലോകമെമ്ബാടുമുള്ള സർക്കാരുകള്‍ അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യാൻ വേണ്ടത്ര സജ്ജരല്ലെന്ന് ഊന്നിപ്പറയുന്നത്. അന്യഗ്രഹ ഭീഷണി നേരിടേണ്ടി വന്നാല്‍ ആഗോള നേതാക്കള്‍ ഒന്നടങ്കം പ്രതിസന്ധിയില്‍ ആകും എന്നാണ് മാൻ്റലിൻ്റെ അഭിപ്രായം. സമീപകാല കൊറോണ വൈറസ് മഹാമാരിയെ പോലും വേണ്ട വിധത്തില്‍ നേരിടാൻ ലോകത്തിന് കഴിയാത്ത അവസ്ഥയില്‍ എങ്ങനെ അന്യഗ്രഹ ജീവികളെ നേരിടുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.
ബ്രിട്ടനില്‍ അടുത്തിടെ നടത്തിയ ഒരു സർവ്വേ പ്രകാരം അന്യഗ്രഹ ജീവികളുടെ ആക്രമണം ഉണ്ടായാല്‍ ഭരണകർത്താക്കള്‍ക്ക് അത് നേരിടാൻ ആകുമോ എന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയിലും ഉണ്ട്. സർവേയില്‍ പങ്കെടുത്തവരില്‍ 47% പേർ അത്തരമൊരു സംഭവത്തിന് അധികാരികള്‍ തയ്യാറല്ലെന്ന് വിശ്വസിക്കുന്നു, 18% പേർ ആക്രമണം ഉണ്ടാകുമോ എന്ന യഥാർത്ഥ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരം ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുമ്ബോള്‍ തന്നെ ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നത് അന്യഗ്രഹ ജീവികളുമായുള്ള ഏതൊരു സമ്ബർക്കവും സമാധാനപരമായിരിക്കുമെന്നാണ്.