കലിഫോർണിയിലെ ബേക്കേഴ്‌സ്‌ഫീൽഡിൽ മേയറെയും സിറ്റി കൗൺസിൽ അംഗങ്ങളെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിനു പലസ്തീൻ അനുകൂലിയായ ഇന്ത്യൻ അമേരിക്കൻ റിദ്ധി പട്ടേലിനെ (28) അറസ്റ്റ് ചെയ്‌തു. ഗാസ വെടിനിർത്തൽ പ്രമേയം സംബന്ധിച്ച നിലപാട് കൗൺസിൽ ചർച്ച ചെയ്യുമ്പോൾ പ്രകോപനപരമായി സംസാരിച്ചു എന്നതാണ് കുറ്റം.
പട്ടേൽ $1 മില്യൺ ജാമ്യത്തുക അടയ്ക്കണം. സിറ്റി ഹാളിന്റെ 500 യാർഡിനുള്ളിൽ പ്രവേശിക്കരുത്.
ഇസ്രയേൽ വിരുദ്ധ പ്രകടനങ്ങൾ മൂലം ഗവൺമെന്റ് കെട്ടിടങ്ങളിൽ സുരക്ഷ കൂട്ടിയതിലും പട്ടേൽ രോഷം കൊണ്ടു. 18 ഫെലനികൾ ചുമത്തി ജയിലിൽ അടയ്കുമ്പോൾ അവർ കരഞ്ഞു.
കൗൺസിൽ യോഗത്തിനിടെ ജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകിയപ്പോഴാണ് പട്ടേൽ സംസാരിച്ചത്. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കൊണ്ടുവന്നതിനെ അവർ എതിർത്തു. ജനങ്ങളെ ക്രിമിനലുകളായി കാണുകയാണെന്നു അവർ ആരോപിച്ചു.
"ഞങ്ങൾ നിങ്ങളെ കാണാൻ വീട്ടിൽ വരും," അവർ പറഞ്ഞു. "നിങ്ങളെ ഞങ്ങൾ കൊല്ലും."
പീഢിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ സിറ്റി കൗൺസിൽ അംഗങ്ങളെ കൊല്ലുമെന്ന് അവർ പറഞ്ഞു. യേശു ക്രിസ്തു പോലും അവരെ കൊല്ലും. പീഡനം അനുഭവിക്കുന്ന പലസ്തീൻകാരെ കുറിച്ച് അവർക്കൊരു പരിഗണനയുമില്ല.
നവരാത്രി ആഘോഷത്തെ പരാമർശിച്ചു അത് പീഡനം നടത്തുന്നവരുടെ ഉത്സവമാണെന്നു പട്ടേൽ പറഞ്ഞു. തന്റെ വാദങ്ങൾക്കു ബലം നൽകാൻ അവർ ഗാന്ധിജിയെയും യേശു ക്രിസ്തുവിനെയും ഉദ്ധരിച്ചു.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പട്ടേൽ സംസാരിക്കുന്ന വീഡിയോ എക്‌സിലും ടിക്‌ടോക്കിലും കയറ്റി. മൂന്നു മില്യൺ ആളുകൾ അതു കണ്ടു.
"ഈ വ്യക്തി ഗാന്ധിജിയെയും ചൈത്ര നവരാത്രിയെയും കുറിച്ച് സംസാരിച്ചു കൊണ്ട് ബേക്കേഴ്‌സ്‌ഫീൽഡ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നത് ഞങ്ങളെ രോഷം കൊള്ളിക്കുന്നു," ഫൗണ്ടേഷൻ പറഞ്ഞു.
യുദ്ധവിരാമം ആവശ്യപ്പെടുന്ന പ്രമേയം കൗൺസിലിൽ പാസാക്കാൻ പട്ടേലും കൂട്ടരും ആവശ്യപ്പെട്ടു.
ഭീഷണിക്കൊന്നും കൗൺസിൽ വഴങ്ങുന്ന പ്രശ്നമില്ലെന്നു വൈസ് മേയർ ആന്ദ്രേ ഗോൺസാലസ് പറഞ്ഞു. ഭീഷണി തീർത്തും അനുചിതവും നിഷ്‌ഫലവും കടുത്ത ആശങ്ക ഉയർത്തുന്നതുമാണ്."
പലസ്തീൻ അനുകൂല യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് പട്ടേലിന്റെ നടപടിയെ അപലപിച്ചു. "ജനസേവകരെ ഭീഷണിപ്പെടുത്തുന്നത് അസ്വീകാര്യമാണ്. പട്ടേലിന്റെ അക്രമാസക്തമായ ഭാഷ ഞങ്ങളുടെ ആദർശങ്ങളുമായി പൊരുത്തപ്പെടുന്നില്ല."
Indian American held over threats