ശനിയാഴ്ച ഇറാന്റെ ആക്രമണത്തെ തുടർന്നു ഇസ്രയേലിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി തിങ്കളാഴ്ച രാവിലെ ഇസ്രയേലി സേന ഐ ഡി എഫ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരുന്നു, പൊതു ഇടങ്ങളിൽ ആൾക്കൂട്ടം നിരോധിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വരെ എന്നു പറഞ്ഞിരുന്ന നിയന്ത്രണങ്ങൾ രാവിലെ പിൻവലിക്കുമ്പോൾ ഇസ്രയേൽ ഇറാനെതിരെ ഉടൻ പ്രതികരിക്കില്ല എന്നാണ് നിഗമനം. ഞായറാഴ്ച ഇക്കാര്യം പരിഗണിച്ച മന്ത്രിസഭയുടെ തീരുമാനം പുറത്തു വന്നിട്ടില്ല.
ഞായറാഴ്ച്ച രാത്രി കാര്യങ്ങൾ വിലയിരുത്തിയെന്നു ഐ ഡി എഫ് നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ഇറാനുമായുള്ള പ്രശ്നം തീർന്നിട്ടില്ലെന്നു പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഇറാന്റെ 99% മിസൈലുകളും ഡ്രോണുകളും തകർത്തു ഇസ്രയേൽ വിജയം കണ്ടു എന്നതു അദ്ദേഹം ആവർത്തിച്ചു. പക്ഷെ ജാഗ്രത പിൻവലിച്ചിട്ടില്ല.
ഇറാൻ 170 ഡ്രോണുകളും 30 ക്രൂസ് മിസൈലുകളും 120ലേറെ ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചെന്നു ഐ ഡി എഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഇസ്രയേലിന്റെ 'ആരോ' സംവിധാനം അവയെ തകർത്തു. യുഎസ്, ബ്രിട്ടീഷ്, ജോര്ദാനിയൻ സഹകരണവും ഫലപ്രദമായി.
ആറു മണിക്കൂർ കഴിഞ്ഞു ഇസ്രയേലിന്റെ ആകാശം തുറന്നു. ജോർദാനും ലെബനനും ഇറാഖും വ്യോമാതിർത്തി തുറന്നു.
ഇസ്രയേലിൽ നിന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാൽ അതിരൂക്ഷമായി തിരിച്ചടിക്കുമെന്നു ഇസ്ലാമിക് റിവ്യുഷനറി ഗാർഡ് കമാൻഡർ ഹൊസെയിൻ സലാമി പറഞ്ഞു.
Israel reopens, retaliation seen delayed