കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു.
കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. വടത്തില്‍ കുടുങ്ങി റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. എസ്‌എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്ബലം ബസ്‌റ്റോപ്പിന് സമീപമായിരുന്നു റോഡില്‍ പൊലീസ് വടം കെട്ടി ഗതാഗതം നിയന്ത്രിച്ചത്. അപകടം നടന്ന സമയത്ത് വടത്തിന് കുറുകെ പൊലീസ് നില്‍ക്കുന്നുണ്ടായിരുന്നില്ല.
എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.
എന്നാല്‍ സംഭവത്തില്‍ പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് മരണപ്പെട്ട മനോജിന്റെ കുടുംബം ഉന്നയിക്കുന്നത്. പോലീസിന്റെ അനാസ്ഥയാണ് മനോജ് ഉണ്ണിയുടെ ജീവൻ എടുത്തതെന്ന് സഹോദരി ചിപ്പി ആരോപിക്കുന്നു. ഇവിടെ പോലീസ് വടംകെട്ടിയത് യാത്രക്കാർക്ക് കാണാൻ കഴിയാത്ത വിധമായിരുന്നു എന്നാണ് അവർ ആരോപിക്കുന്നത്.
രാത്രിയായതിനാല്‍ സംഭവ സ്ഥലത്ത് വെളിച്ചം ഇല്ലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. കയർ കെട്ടിയത് വ്യക്തമായി കാണാൻ ഒരു റിബണ്‍ എങ്കിലും അതിന് മുൻപില്‍ കേട്ടമായിരുന്നു എന്നാണ് മനോജിന്റെ സഹോദരി പറയുന്നത്. റോഡിന് കുറുകെ പോലീസ് നിന്നിരുന്നില്ലെന്നും വശങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ ആരോപിച്ചു.
മനോജ് ഉണ്ണി മദ്യപിച്ചിരുന്നു എന്ന പോലീസിന്റെ ആരോപണം തെറ്റായിരുന്നു എന്നും ചിപ്പി വ്യക്തമാക്കി. ഡോക്‌ടർ ഉള്‍പ്പെടെ പറഞ്ഞത് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നാണ്. മന്ത്രിമാർക്ക് ഏത് രീതിയിലുള്ള സുരക്ഷ വേണമെങ്കിലും ഒരുക്കിക്കോളൂ. അതിനോടൊപ്പം ജനങളുടെ സുരക്ഷയും പരിഗണിക്കണമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയില്‍ എത്തിയത്. ഇതിനെ തുടർന്നാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതും, ചില റോഡുകള്‍ പൂർണമായും അടയ്ക്കുകയും ചെയ്‌തത്. ചെറിയോരു അശ്രദ്ധ മൂലമുണ്ടായ പിഴവ് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.
റോഡില്‍ തലയടിച്ചു വീണ മനോജിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്.