മെരിലാൻഡിൽ ബാൾട്ടിമോറിലുള്ള ഫ്രാൻസിസ് സ്കോട്ട് ഫ്രീ പാലം കപ്പലിടിച്ചു തകർന്നതിനെ തുടർന്നു കാണാതായ ആറു നിർമാണ തൊഴിലാളികളിൽ നാലാമതൊരാളുടെ ജഡം കൂടി ഞായറാഴ്ച്ച കണ്ടെത്തിയതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ മാസം പാലം തകർന്നപ്പോൾ വെള്ളത്തിൽ വീണ വാഹനങ്ങളിൽ ഒന്നു ഞായറാഴ്ച്ച കണ്ടെത്തിയിരുന്നു. അതിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബത്തിന്റെ അഭ്യർഥന മാനിച്ചു മരിച്ചയാളുടെ പേര് പുറത്തു വിട്ടിട്ടില്ല.
മാർച്ച് 26നുണ്ടായ അപകടത്തെ കുറിച്ച് ക്രിമിനൽ അന്വേഷണം നടത്തുന്നുണ്ടെന്നു എഫ് ബി ഐയും അറിയിച്ചു. എന്തെങ്കിലും സാങ്കേതിക തകരാർ ഉള്ളതായി കപ്പലിൽ ആർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കും.
മലയാളിയായ രാജേഷ് ഉണ്ണിയുടെ ഉടമയിലുളള എംവി ദാലി കപ്പലിന്റെ ഇലക്ട്രിക്ക് സംവിധാനത്തിനു തകരാർ ഉണ്ടായിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. അപകടത്തിനു നാലു മിനിറ്റ് മുൻപ് കപ്പലിനു വൈദ്യുതി നഷ്ടമായിരുന്നു. ചിമ്മിനിയിൽ നിന്നു കറുത്ത പുക വരുകയും ചെയ്തു.
പാലം തകർന്നതുമായി ബന്ധപ്പെട്ടു നിയമനടപടികൾ എടുക്കുമെന്നു ബാൾട്ടിമോർ മേയർ ബ്രാൻഡൻ സ്കോട്ട് തിങ്കളാഴ്ച്ച പറഞ്ഞു.
Fourth body in bridge crash found