കാലിഫോർണിയ ബേക്കേഴ്സ്ഫീൽഡിൽ മേയറെയും സിറ്റി കൗൺസിൽ അംഗങ്ങളെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിനു ജയിലിൽ അടക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ റിഥി പട്ടേലിനെ (28) ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു. 18 ഫെലനികളാണ് പട്ടേലിന്റെ മേൽ ചുമത്തിയിട്ടുള്ളത്. ചൊവാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും എന്നു കരുതപ്പെടുന്നു.
സെന്റർ ഫോർ റെയ്സ്, പവർട്ടി ആൻഡ് എൻവയൺമെൻറ് (സി ആർ പി ഇ) എന്ന സ്ഥാപനത്തിൽ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന പട്ടേലിനെ ഏപ്രിൽ 10നു നടന്ന സംഭവങ്ങൾ കണക്കിലെടുത്തു പിരിച്ചു വിട്ടു എന്നാണ് സ്ഥാപനം അറിയിച്ചിട്ടുള്ളത്. "റിഥി പട്ടേലിനെ പിരിച്ചു വിടാൻ ഞങ്ങൾ തീരുമാനിച്ചു. ഇതൊരു ബുദ്ധിമുട്ടുള്ള സാഹചര്യമാണെന്നു ഞങ്ങൾ മനസിലാക്കുന്നു. അങ്ങേയറ്റം കരുതലോടെ അത് കൈകാര്യം ചെയ്യാൻ ഞങ്ങൾ ശ്രമിക്കും. അക്രമ ഭീഷണിയെയും അധാർമികമായ പെരുമാറ്റത്തെയും ഞങ്ങൾ അസന്നിഗ്ധമായി അപലപിക്കുന്നു."
കൗൺസിൽ യോഗത്തിനിടെ ജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകിയപ്പോഴാണ് പട്ടേൽ സംസാരിച്ചത്. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കൊണ്ടുവന്നതിനെ അവർ എതിർത്തു. ജനങ്ങളെ ക്രിമിനലുകളായി കാണുകയാണെന്നു അവർ ആരോപിച്ചു.
"ഞങ്ങൾ നിങ്ങളെ കാണാൻ വീട്ടിൽ വരും," അവർ പറഞ്ഞു. "നിങ്ങളെ ഞങ്ങൾ കൊല്ലും."
നവരാത്രി ആഘോഷത്തെ പരാമർശിച്ചു അത് പീഡനം നടത്തുന്നവരുടെ ഉത്സവമാണെന്നു പട്ടേൽ പറഞ്ഞു. തന്റെ വാദങ്ങൾക്കു ബലം നൽകാൻ അവർ ഗാന്ധിജിയെയും യേശു ക്രിസ്തുവിനെയും ഉദ്ധരിച്ചു.
Employer terminates Riddhi Patel