ഇസ്രയേൽ ഇറാനെതിരെ ശക്തമായ ആക്രമണം തന്നെ നടത്തുമെന്നു ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു ദിവസം നടന്ന വാർ ക്യാബിനറ്റ് യോഗങ്ങൾക്കു ശേഷമാണു തീരുമാനം. യുദ്ധവിമാനങ്ങൾ സജ്ജമാക്കാൻ സേനയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ ഉടമയിലുള്ള ചാനൽ 12 ടെലിവിഷൻ പറഞ്ഞു.
ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണത്തിനു തിരിച്ചടിക്കാൻ സംയമനമൊന്നും ആവശ്യമില്ല എന്ന തീവ്രവലതു പക്ഷ ന്യായമാണ് ഒടുവിൽ മന്ത്രിസഭാ യോഗങ്ങളിൽ അംഗീകാരം നേടിയതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. "ഇത്രയും വലിയൊരു ആക്രമണത്തിനു വ്യക്തമായ പ്രതികരണം നൽകാതെ അടങ്ങിയിരിക്കാൻ ഇസ്രയേൽ തയ്യാറാവില്ല" എന്ന സന്ദേശം അയക്കേണ്ടതാണെന്ന അഭിപ്രായത്തിനാണ് കൂടുതൽ പിൻബലം കിട്ടിയത്. എന്നാൽ വലിയൊരു യുദ്ധത്തിലേക്കു പോകുന്ന സാഹചര്യം ഉണ്ടാവില്ലെന്നും അവർ കരുതുന്നു.
കരയുദ്ധ സാധ്യത പരിമിതമാണെന്നു അറബ് മാധ്യമങ്ങൾ കരുതുന്നു. വ്യോമയുദ്ധമാവും ഉണ്ടാവുക. ഇസ്രയേൽ എഫ്-16, എഫ്-15, എഫ്-35 പോർവിമാനങ്ങൾ യുദ്ധസജ്ജമാക്കുന്നു.
അമേരിക്ക ഇറാനെതിരായ ആക്രമണത്തിൽ പങ്കാളിയാവില്ലെന്നു പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആയുധങ്ങൾ നല്കുമെന്നതിൽ സംശയം വേണ്ട. ഇസ്രയേൽ സംയമനം പാലിക്കണമെന്ന നിർദേശം യുഎസിനു പുറമെ യൂറോപ്യൻ രാജ്യങ്ങളും നൽകുന്നുണ്ട്.
Israel decides on drastic Iran response