Image

അമിട്ടും ഗുണ്ടും കുഴിമിന്നലും വേണ്ട; കർശന നിർദേശങ്ങളുമായി പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതി

Published on 18 April, 2024
അമിട്ടും ഗുണ്ടും കുഴിമിന്നലും വേണ്ട; കർശന നിർദേശങ്ങളുമായി  പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതി

തൃശൂർ: പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന് വെടിക്കെട്ടിന് അനുമതി. പള്ളിയുടെ മുന്‍വശത്തെ സ്ഥലത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്താൻ അനുവദിച്ച്‌ എഡിഎം ടി മുരളി ഉത്തരവിട്ടു.

ലൈസന്‍സി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രമേ വെടിക്കെട്ട് നടത്താവൂ.

ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാൻ അനുമതിയില്ല. 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച്‌ കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണമെന്നും നിർദേശങ്ങളില്‍ പറയുന്നു. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിർദേശങ്ങള്‍ ഇങ്ങനെ

  • ഹൈക്കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം പോര്‍ട്ടബിള്‍ മാഗസിന്‍ സജ്ജീകരിക്കണം.

  • മാഗസിന് 45 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് കെട്ടി ലൈസന്‍സി സുരക്ഷിതമാക്കണം.

  • സാങ്കേതിക പരിജ്ഞാനമുളളവരെ മാത്രം വെടിക്കെട്ട് പ്രദര്‍ശന പ്രവര്‍ത്തികള്‍ക്ക് നിയോഗിക്കണം, ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കണം. ഇവരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് / റവന്യൂ അധികാരികള്‍ക്കു നല്‍കേണ്ടതാണ്.

  • ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കരുത്.

  • സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി, പൊലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളും നടത്തിപ്പുകാരും ആഘോഷകമ്മിറ്റിക്കാരും പാലിക്കണം. അല്ലാത്തപക്ഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് അപേക്ഷകന്‍, വെടിക്കെട്ട് ലൈസന്‍സി എന്നിവര്‍ പൂര്‍ണ ഉത്തരവാദികള്‍ ആയിരിക്കും.

  • 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച്‌ കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തേണ്ടതും, പൊതുജനങ്ങള്‍ക്കു മുന്നിറിയിപ്പ് നല്‍കുന്നതിന് ഉച്ചഭാഷിണി സൗകര്യവും ഏര്‍പ്പെടുത്തണം. ഇവ പോലീസ് ഉറപ്പാക്കുകയും വേണം.

  • സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ആവശ്യപ്പെടുന്ന രീതിയില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം.

  • ആംബുലന്‍സ് സൗകര്യം ഒരുക്കണം, അത്യാഹിത ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

  • വെടിക്കെട്ട് പ്രദര്‍ശനം പൂര്‍ണമായും ലൈസന്‍സി വീഡിയോഗ്രാഫി ചെയ്ത് എഡിറ്റ് ചെയ്യാത്ത കോപ്പി 3 ദിവസത്തിനകം എ.ഡി.എമ്മിന്റെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

  • വെടിക്കെട്ട് മാഗസിന് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം.

  • വെടിക്കെട്ടിന് ശേഷം പൊട്ടിതീരാത്ത പടക്കങ്ങള്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക