ഇസ്രയേൽ ഇറാനിൽ വ്യാഴാഴ്ച നടത്തിയ പ്രത്യാക്രമണം പരിമിതമായിരുന്നുവെന്നു വിശദാംശങ്ങൾ പുറത്തു വരുമ്പോൾ വ്യക്തമാവുന്നു. ഇറാനിലേക്കു മിസൈലുകൾ വിട്ടുവെന്നു ഇസ്രയേൽ പറഞ്ഞുവെങ്കിലും ഡ്രോൺ ആക്രമണം മാത്രമേ ഉണ്ടായുള്ളൂ എന്നു ഇറാൻ വ്യക്തമാക്കി.
ഇറാൻ ശനിയാഴ്ച മുന്നൂറിലേറെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിൽ ആക്രമണം നടത്തിയത്. അത്രയും തന്നെ ഡ്രോണുകൾ ഇസ്രയേലും തിരിച്ചടിക്ക് ഉപയോഗിച്ചുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ആണവ നഗരമായ ഇസ്ഫഹാനിൽ ആയിരുന്നു പ്രധാന ആക്രമണം. ഇറാന്റെ അതിർത്തിക്കുള്ളിലേക്കു ബഹുദൂരം കടന്നു എന്നതു വ്യക്തമായി.
നാശനഷ്ടമില്ലെന്നു ആണവ ഏജൻസി
ഇറാന്റെ ആണവ കേന്ദ്രങ്ങളാണ് ഇസ്രയേൽ ലക്‌ഷ്യം വച്ചതെങ്കിലും അവയ്ക്കൊന്നും സാരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നു അന്താരാഷ്ട്ര അണുശക്തി ഏജൻസി (ഐ എ ഇ എ) വിലയിരുത്തി. യുഎൻ ആഭിമുഖ്യത്തിലുള്ള ഏജൻസിയുടെ ഡയറക്‌ടർ ജനറൽ റഫായേൽ റോസി അക്കാര്യം എക്‌സിൽ പോസ്റ്റ് ചെയ്തു.
ഇരു ഭാഗവും അങ്ങേയറ്റത്തെ സംയമനം പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ആണവ കേന്ദ്രങ്ങൾ യുദ്ധത്തിൽ ലക്ഷ്യമാവാൻ പാടില്ല.
നാശനഷ്ടമൊന്നും ഇല്ലെന്നു ഇറാൻ മാധ്യമങ്ങളും പറഞ്ഞു.
ഇസ്ഫഹാനു മീതെ ഡ്രോണുകൾ അടിച്ചിട്ടുവെന്നു ഇറാൻ അവകാശപ്പെട്ടു. ആകാശ പ്രതിരോധം തുറക്കുകയും ഫ്ലൈറ്റുകൾ നിരോധിക്കയും ചെയ്തു. ടെഹ്‌റാൻ, ഷിറാസ്, ഇസ്ഫഹാൻ വിമാനത്താവളങ്ങൾ അടച്ചു.
ഇസ്രയേലിന്റെ ആക്രമണം പരിമിതമായിരുന്നുവെന്നു യുഎസ് സൈനിക വൃത്തങ്ങൾ ഫോക്സ് ന്യൂസിനോടു പറഞ്ഞു. ആക്രമണത്തെ ബൈഡൻ ഭരണകൂടം അംഗീകരിച്ചില്ലെന്നു ഒരു വക്താവ് സി എൻ എൻ ടെലിവിഷനോട് വെളിപ്പെടുത്തി.
ഇസ്ഫഹാനിൽ കേട്ട സ്ഫോടനം മൂന്നു ക്വേഡ്കോപ്ടർ ഡ്രോണുകൾ വീഴ്ത്തിയപ്പോൾ ഉണ്ടായതാണെന്നു ഇറാൻ ആണവ പദ്ധതിയുടെ വക്താവ് ഹൊസെയിൻ ദാലിറിയൻ പറഞ്ഞു. പല പ്രവിശ്യകളിലും ആകാശ പ്രതിരോധം സജീവമാക്കി.
സിറിയയിലും ഇറാഖിലും ആക്രമണം
സിറിയയുടെ തെക്കൻ പ്രവിശ്യകളായ അസ്-സുവൈദാ, ദാരാ എന്നിവിടങ്ങളിൽ ഇസ്രയേലി ആക്രമണം ഉണ്ടായെന്നു സിറിയൻ മാധ്യമങ്ങൾ പറഞ്ഞു. ദാരയിൽ സിറിയൻ റഡാറുകൾ ആയിരുന്നു പ്രധാന ലക്‌ഷ്യം.
ഇറാഖിൽ മൊസൂൾ-ആർബിൽ പ്രവിശ്യകളിൽ ഇസ്രയേലി ആക്രമണം ഉണ്ടായെന്നു ഇറാഖി മാധ്യമങ്ങൾ പറഞ്ഞു. പോർ വിമാനങ്ങളുടെ ശബ്ദം കേട്ടതായി പലരും പറഞ്ഞു.
അമേരിക്കയ്ക്ക് ഇതുമയൊന്നും ബന്ധമില്ലെന്നു പെന്റഗൺ വക്താവ് പറഞ്ഞു. വൈറ്റ് ഹൗസും മൗനം പാലിച്ചു.
ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റുബിയോ പറഞ്ഞു: "ആയത്തൊള്ള ഖൊമെയ്‌നിയുടെ പിറന്നാളിനു വെടിക്കെട്ടു നടത്തിയതാണെന്നു തോന്നുന്നു." ഖമെയ്‌നിയുടെ ജന്മദിനം ഏപ്രിൽ 19നാണ്.
Israeli response to Iran was limited