ഡല്‍ഹി: തിഹാർ ജയിലില്‍ തടവിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഷുഗർ നില ഉയർന്നതിനാല്‍ അധികൃതർ ഇൻസുലിൻ നല്കി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയി വർധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് ഇൻസുലിൻ നല്‍കിയത്. കുറെ ദിവസങ്ങളായി ഉയർന്നുനിന്ന രാഷ്ട്രീയ വിവാദം അവസാനിപ്പിച്ചു കൊണ്ടാണ് ഇൻസുലിൻ നല്കാൻ അധികൃതർ തയ്യാറായത്. കെജ്രിവാളിന് ഇൻസുലിൻ നല്‍കാതിരുന്നത് ഏറെ വിമർശനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
അതേസമയം, കെജ്രിവാളിന് ആരോഗ്യ പ്രശ്നമില്ലെന്നായിരുന്നു തിഹാർ ജയില്‍ ഡയറക്ടർ സഞ്ജയ് ബെനി വാള് വ്യക്തമാക്കുന്നത്. മറ്റു തടവുകാരെ പോലെ കെജ്രിവാള് സാധാരണ ജീവിതം നയിക്കുകയാണ്. ജയിലില്‍ കഴിയുന്നആയിരത്തിനടുത്ത് തടവുകാർക്ക് പ്രമേഹമുണ്ട്. എന്നാല്‍ കെജ്രിവാളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രശ്നമാണ് ഉയരുന്നത്. അതിലേക്ക് കടക്കാൻ ഇല്ലെന്നും ജയില്‍ ഡയറക്ടർ സഞ്ജയ് ബെനി വാള് കൂട്ടിച്ചേർത്തു.
കെജ്രിവാളിന് തന്റെ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് വീഡിയോ കണ്സള്ട്ടേഷൻ അനുവദിക്കണമെന്ന ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.