Image

10 ലക്ഷം രൂപ വാങ്ങി മടക്കിത്തന്നില്ല: ശോഭാ സുരേന്ദ്രനെതിരെ ആരോപണവുമായി നന്ദകുമാര്‍

Published on 23 April, 2024
10 ലക്ഷം രൂപ വാങ്ങി മടക്കിത്തന്നില്ല: ശോഭാ സുരേന്ദ്രനെതിരെ ആരോപണവുമായി  നന്ദകുമാര്‍
ന്യൂഡല്‍ഹി: ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരേ ആരോപണവുമായി ടി.ജി. നന്ദകുമാര്‍. ശോഭ 10 ലക്ഷം രൂപ വാങ്ങിയശേഷം മടക്കിത്തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാമ്ബത്തിക പ്രതിസന്ധിയാണെന്നും പണം കടമായി വേണമെന്നും ആവശ്യപ്പെട്ടാണ് ശോഭ തന്നെ സമീപിച്ചത്. എന്നാല്‍, പണം കടമായി കൊടുക്കാന്‍ താന്‍ ബാങ്കല്ലെന്ന് പറഞ്ഞു. അപ്പോള്‍ തൃശൂരിലെ ശോഭയുടെ പേരിലുള്ള വസ്തു തനിക്ക് നല്‍കാമെന്നു പറഞ്ഞു.

അതിന്‍റെ രേഖകളും കൈമാറി. ഇതിന്‍ പ്രകാരം കഴിഞ്ഞവര്‍ഷം ജനുവരി നാലിന് ഡല്‍ഹി പാര്‍ലമെന്‍റ് സ്ട്രീറ്റിലെ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് 10ലക്ഷം നല്‍കി. ഇതിന്‍റെ രസീതും നന്ദകുമാര്‍ പുറത്തുവിട്ടു.

എന്നാല്‍, ഈ വസ്തു കാണാന്‍ പോയപ്പോഴാണ് ഇതേ വസ്തു നല്‍കാമെന്ന് പറഞ്ഞ് മറ്റു രണ്ടുപേരില്‍ നിന്ന് ശോഭ പണം കൈപ്പറ്റിയത് അറിയാന്‍ സാധിച്ചത്. അതിനാല്‍ വസ്തു ഇടപാട് നടന്നില്ല. പിന്നീട് പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരിച്ചു നല്‍കിയില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു. ശോഭയ്ക്ക് ഒപ്പമുള്ളവര്‍ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. തനിക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. എന്‍ഡിഎയോ ഇന്ത്യാ മുന്നണിയോ, ഏത് സര്‍ക്കാര്‍ വന്നാലും താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം ഉണ്ടാകണം. ആരോപണങ്ങള്‍ എല്ലാം ഉന്നയിക്കുന്നത് ഉത്തരവാദിത്വത്തോടെയാണെന്നും നന്ദകുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക