പാരിസ്: കുടിയേറ്റക്കാരെ നാടുകടത്തുന്ന ബില്ലിന് യുകെ അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെ, ഇംഗ്ലീഷ് ചാനല്‍ കടക്കുന്നതിനിടെ ചൊവ്വാഴ്ച അഞ്ച് പേർ മുങ്ങി മരിച്ചു.
ചൊവ്വാഴ്ച വടക്കൻ ഫ്രാൻസിലെ വൈമറേക്സ് ബീച്ചില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹെലികോപ്റ്ററുകളും ബോട്ടുകളും വിന്യസിച്ചിട്ടുണ്ടെന്നും പ്രാദേശിക പത്രം അറിയിച്ചു. ഇതുവരെ നൂറോളം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി ഫ്രഞ്ച് നാവികസേനയുടെ കപ്പലില്‍ കയറ്റി.
ഇവരെ ഉടൻ തന്നെ ബുലോണ്‍ തുറമുഖത്തേക്ക് കൊണ്ടുപോകും. കുടിയേറ്റക്കാരെ നാടുകടത്താൻ ലക്ഷ്യമിട്ടുള്ള വിവാദ ബില്‍ അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അംഗീകരിച്ചിരുന്നു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ നാടുകടത്താനാണ് ബില്‍ പാസാക്കിയത്.
നിയമനിർമ്മാണത്തെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി വിമർശിച്ചു.