Image

നിമിഷ പ്രിയയെ കാണാൻ അമ്മ സനയില്‍ എത്തി; ഇനി മോചനത്തിനായി നിര്‍ണായക ചര്‍ച്ചകൾ

Published on 23 April, 2024
    നിമിഷ പ്രിയയെ കാണാൻ അമ്മ സനയില്‍ എത്തി; ഇനി മോചനത്തിനായി നിര്‍ണായക ചര്‍ച്ചകൾ

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും സഹായി സാമുവല്‍ ജെറോമും സനയില്‍ എത്തി.

രാത്രി സനയിലെ ഹോട്ടലില്‍ തങ്ങുന്ന ഇരുവരും നാളെ ജയിലില്‍ എത്തി നിമിഷ പ്രിയയെ കാണാനുള്ള ശ്രമത്തിലാണ്.

നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നും യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്നില്‍ നിർത്തി കാര്യങ്ങള്‍ ചർച്ച ചെയ്യുമെന്നും ഇരുവരും അറിയിച്ചു. നിമിഷ പ്രിയയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മോചനത്തിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം.

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകള്‍ക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവല്‍ ജെറോമും യെമനില്‍ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.

സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുള്‍ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികള്‍ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് യെമനിലേക്ക് പോകുന്നതിന് മുമ്ബ് പ്രേമകുമാരി പ്രതികരിച്ചത്. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.

ഇരുവരുടേയും യെമനിലെ യാത്ര വിവരങ്ങള്‍ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി അന്വേഷിച്ചിരുന്നു. യെമനിലെത്തിയ ശേഷം കരമാർഗമാണ് സനയിലെത്തിയത്. ഇതുവരെ നടന്ന ചർച്ചകളില്‍ നിമിഷപ്രിയയുടെ കുടുംബത്തിനും ആക്ഷൻ കൗണ്‍സിലിനും പ്രതീക്ഷയുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക