Image

പണം വാങ്ങിയത് സ്ഥലം ഇടപാടിന് : നന്ദകുമാറിന്റെ സാമ്പത്തിക ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

Published on 23 April, 2024
പണം വാങ്ങിയത്  സ്ഥലം ഇടപാടിന് :   നന്ദകുമാറിന്റെ സാമ്പത്തിക ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ ഉന്നയച്ച സാമ്ബത്തിക ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.

ടി ജി നന്ദകുമാര്‍ 10 ലക്ഷം രൂപ തന്നെന്ന് സ്ഥിരീകരിച്ച ബിജെപി നേതാവ് ഇത് സ്വന്തം വസ്തു വില്‍ക്കാന്‍ വേണ്ടിയായിരുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. പൈിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായാണ് തന്നെ വന്ന് കണ്ടയാളാണ് ടി ജി നന്ദകുമാറെന്നും ശോഭ പറഞ്ഞു.

സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വില്പനയ്ക്കുവേണ്ടിയാണ് പണം കൈപ്പറ്റിയത്. വസ്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ടി ജി നന്ദകുമാര്‍ ചെയ്തില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി. എസ് ബിഐയിലേക്കു പണം വന്ന തീയ്യതി പറയുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷം ആരോപണം ഉന്നയിക്കാതിരുന്നത്? ഓട്ടുപാറയിലെ തന്റെ പേരിലുള്ള വസ്തുവിനാണ് ടി ജി നന്ദകുമാര്‍ പണം തന്നത്. ആ വസ്തു താന്‍ മറ്റാര്‍ക്കെങ്കിലും വില്ക്കാന്‍ കരാറെഴുതിയെന്ന് തെളിക്കുന്ന രേഖയുണ്ടെങ്കില്‍ പുറത്തുവിടണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി നേതാവ് അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ടി ജി നന്ദകുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാമ്ബത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപമുന്നയിച്ചത്. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തൃശൂരിലെ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ ആന്റണിയ്‌ക്കെതിരായ ആരോപണത്തില്‍ ചില ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്ബറുകളുമാണ് പുറത്തുവിട്ടത്.

''സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രന്‍ തന്നെ സമീപിച്ചത്. പണം കടം വേണമെന്നായിരുന്നു ആവശ്യം. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തൃശൂരില്‍ സ്വന്തം പേരിലുള്ള സ്ഥലം ഈടായി തരാമെന്ന് പറഞ്ഞു. അതിന്റെ രേഖ തന്നാണ് പത്ത് ലക്ഷം രൂപ മുന്‍കൂറായി വേണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് 2023 ജനുവരി നാലിന് എസിബിഐ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് ശാഖയിലൂടെ ചെക്ക് വഴി പണം നല്‍കി. കരാറെഴുതിയല്ല പണം നല്‍കിയത്. പിന്നീട് ആ ഭൂമി കാണാനായി ചെന്നപ്പോള്‍ മറ്റ് രണ്ടുപേരോട് കൂടി ഇതേ ഭൂമി കൊടുക്കാമെന്ന് പറഞ്ഞ് നീക്കുപോക്ക് നടത്തിയെന്ന് അറിഞ്ഞു. അന്നുതൊട്ട് പണം തിരിച്ചുതരാന്‍ പലതവണ പറഞ്ഞെങ്കിലും പിന്നീട് തന്നെ ബന്ധപ്പെട്ടിട്ടില്ല,'' എന്നായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം.

പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎമ്മിന്റെ കണ്ണൂരിലെ നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി ഓഫിസില്‍ നിരങ്ങിയ ആളാണ് നന്ദകുമാര്‍. പുതിയ അംഗങ്ങളെ ബിജെപിയില്‍ ചേര്‍ക്കുന്നതിനുള്ള ദക്ഷിണേന്ത്യയിലെ ചുമതല തനിക്കാണെന്ന് മനസിലാക്കിയാണ് നന്ദകുമാര്‍ തന്നെ കണ്ടത്. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചയാളെ നന്ദകുമാറിന്റെ വീട്ടില്‍ കണ്ടു. നേരിട്ട് സംസാരിക്കാന്‍ തയ്യാറായില്ല. നേരിട്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. നേതാവിനെ ബിജെപിയിലെത്തിക്കുന്നതിന് നന്ദകുമാര്‍ വന്‍ തുക കമ്മിഷനായി ആവശ്യപ്പെട്ടു. എന്നാല്‍ നന്ദകുമാറിനെപ്പോലുള്ളവര്‍ക്ക് കോടിക്കണക്കിനു രൂപ കൊടുത്തല്ല ബിജെപിയിലേക്ക് ആളെ കൊണ്ടുവരുന്നതെന്നും ശോഭ പറഞ്ഞു.

''ഏത് നേതാവിനെയാണു ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചതെന്ന് മാധ്യമങ്ങളോട് നന്ദകുമാർ വെളിപ്പെടുത്തണം. ഗോവിന്ദന്‍ മാസ്റ്ററുടെ യാത്ര നടക്കുമ്ബോള്‍ പ്രമുഖ നേതാവ് ശോഭാ സുരേന്ദ്രനെ കാണാന്‍ എന്തിനാണ് തൃശൂരില്‍ രാമനിലയത്തിലെ മുറിയിലും പിന്നീട് ഡല്‍ഹിയില്‍ വന്നതെന്നും നന്ദകുമാർ വ്യക്തമാക്കണം,'' ശോഭ പറഞ്ഞു.

അതേസമയം, തനിക്കെതിര ടി ജി നന്ദകുമാർ ഉന്നയിച്ച ആരോപണം അനില്‍ ആന്റണി നിഷേധിച്ചു. വല്ലവരുടെയും ചിത്രം പുറത്തുവട്ടതിന് താനെന്ത് വേണമെന്നായിരുന്നു അനിലിന്റെ ചോദ്യം. നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പിനുശേഷം പരാതി നല്‍കുമെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയായ അനില്‍ ആന്റണി പറഞ്ഞു.

Join WhatsApp News
കേരള ദി ദല്ലാൾ ഇൻകോപ്പറേറ്റഡ്. 2024-04-23 18:24:45
ഇങ്ങേരെ വിദേശ കാര്യ മന്ത്രി ആക്കാൻ പറ്റിയില്ലെങ്കിലും , ഒരു വിദേശ കാര്യ ദല്ലാൾ തസ്തിക കൊടുത്താൽ, ഇന്ത്യയെ വിറ്റു കാശാക്കും ഈ കക്ഷി . ഇതാണ് പ്രബുദ്ധ കേരളത്തിലെ സൊ കോൾഡ് മലയാളിയുടെ അവസ്ഥ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക