Image

അപ്പൻ (ഡോ.റോസി തമ്പി)

Published on 23 April, 2024
അപ്പൻ (ഡോ.റോസി തമ്പി)

see also: https://mag.emalayalee.com/magazine/apr2024/#page=1

മരണം യാഥാർത്ഥ്യമാണെന്ന് അറിയുമെങ്കിലും അതുൾക്കൊള്ളാൻ ഞാൻ ഇനിയും പാകമായിട്ടില്ല.മരിച്ചവരെ കുറിച്ച് എഴുതാനിരിക്കുന്ന ഈ സമയം എനിക്ക് കഠിനമായി നെഞ്ചുവേദനിക്കുന്നു. കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നുന്നു. പലപ്പോഴും എഴുതാൻ തുടങ്ങുകയും അവിടെ തന്നെ നിന്നു പോകുകയും ചെയ്യുന്നു. ഇതും പൂർത്തിയാകുമോ എന്നറിയില്ല.
  അരനൂറ്റാണ്ടിലധികം അപ്പനോടും അമ്മയോടും ഒപ്പം ഭൂമിയിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയ ജന്മമാണ് എന്റേത്. ശരിക്കു പറഞ്ഞാൽ 57-ാം പിറന്നാളും അപ്പനോടും അമ്മയോടും ഒപ്പം ആഘോഷിച്ചു. അവരുടെ സ്നേഹപരിലാളനകൾ അനുഭവിച്ചു.തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിൽ ഈ തിരുവോണത്തിന് പുലർച്ചെ അഞ്ചരക്കാണ്  അപ്പൻ ഭൂമിയാത്ര അവസാനിപ്പിച്ചത്.അപ്പൻ മരിച്ചു എന്ന് സ്വയം എന്നോട് തന്നെ പറഞ്ഞത് കാറ്റ് കൊണ്ടുവന്ന പള്ളിമണിയുടെ നാദമായിരുന്നു. സെപ്തംബർ എട്ട് മാതാവിൻ്റെ അമലോത്ഭവ തിരുനാൾ ദിവസം.
   
   നാല് വയസ്സുള്ളപ്പോൾ അമ്മയും 16 വയസ്സുള്ളപ്പോൾ അപ്പനും മരിച്ചു പോയിരുന്നു. ഒരു പെൺകുട്ടിയെയും രണ്ട് ആൺകുട്ടികളെയും ആരൊക്കെയോ ചേർന്ന് അവരെ വളർത്തി. തനിക്ക് താനും ദൈവവും മാത്രമേ തുണയുള്ളു എന്ന് അപ്പൻ പഠിച്ചത് അങ്ങനെയാകണം. അമിതമായി ഒന്നും ആഗ്രഹിക്കാത്ത മനുഷ്യൻ. കിട്ടുന്ന എന്തിലും സന്തോഷം കണ്ടിരുന്നവൻ. തനിക്കു കഴിയുന്ന സഹായം മറ്റുള്ളവർക്കു ചെയ്യാൻ മടിക്കാത്തവൻ .ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഇതാണ് അപ്പൻ.ശാന്തമായ് ഒരു ഇളം കാറ്റ് കടന്നു പോകും പോലെ ആ ജീവൻ കടന്നു പോയി. ആരെയും ആശ്രയിക്കാതെ .. ഒരാളെയും ബുദ്ധിമുട്ടിക്കാതെ...ഒരവധിപോലും ആർക്കും എടുക്കേണ്ടി വന്നില്ല.
ജീവിതം പോലെ തന്നെ ആ കടന്നുപോകലും.
   വ്യക്തിപരമായ നഷ്ടമാണല്ലേ നമുക്ക് നഷ്ടമായി തോന്നുക. അപ്പന്റെ മരണം ഈ പ്രായത്തിലും എന്നെ അനാഥമാക്കുന്നു. വീടില്ലാത്ത ഒരു നാലു വയസ്സുകാരിയായി ഞാൻ മാറിയിരിക്കുന്നു. എൻ്റെ വീട് എന്നു പറഞ്ഞ് കയറി ചെല്ലാൻ എനിക്കൊരു വീടില്ലാതായിരിക്കുന്നു. അത് ഇനി വീട്ടിലെ ആൺകുട്ടിക്ക് അവകാശപ്പെട്ടതാണ്. ആൺകോയ്മ അതിൻ്റെ സൂക്ഷ്മരാഷ്ട്രീയത്തിൽ സ്ത്രീയെ അനാഥമാക്കുന്നത് അങ്ങനെയാണ്.വീട്ടുകാർ പെട്ടെന്ന് ഒരു ദിവസം കൊണ്ട് വിരുന്നുകാരായി മാറുന്ന അത്ഭുതവിദ്യയാണത്.
   മരണത്തെക്കുറിച്ചും മരണം പ്രിയപ്പെട്ടവർക്കുണ്ടാക്കുന്ന നഷ്ടവും പല തരത്തിൽ മനുഷ്യർ വിലയിരുത്തിയിട്ടുണ്ട്.
ബുദ്ധനോട് തൻ്റെ കുഞ്ഞ് മരിച്ച സങ്കടം പറഞ്ഞ സ്ത്രീയോട് ബുദ്ധൻ പറഞ്ഞത് ആരും മരിക്കാത്ത വീട്ടീൽ നിന്ന് ഒരു പിടി കടുക് വാങ്ങി വരൂ എന്നാണ്.
അതു വളരെ എളുപ്പം എന്നു കരുതിയ ആ അമ്മക്ക് തിരിച്ചു വരുമ്പോഴേക്കും മരണമെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ കഴിഞ്ഞു. എന്നാൽ യേശു തൻ്റെ പ്രിയപ്പെട്ടവരുടെ മരണത്തെ അത്ര താത്വികമായല്ല കണ്ടത്. അവൻ്റെ കണ്ണിൽ നിന്ന് കണ്ണീർ തുള്ളികൾ വീണു എന്നാണ്. അവർ മരണത്തിൽ കരയുന്നവരോടൊപ്പം കരഞ്ഞു. നിൻ്റെ മകൾ ഉറങ്ങുകയാണെന്നു പറഞ്ഞ് അവളെ ഉണർത്തി.

   ഉയിർപ്പ് ക്രിസ്ത്യാനിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ്. ആ വിശ്വാസം മരണത്തെ കടന്നു പോകാൻ ഒരാളെ തീർച്ചയായും ധൈര്യപ്പെടുത്തുന്നുണ്ടാകാം.
എങ്കിലും ജീവിച്ചിരിക്കുന്നവരുടെ നഷ്ടത്തെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്.
അപ്പൻ മരിച്ചട്ട് 41 ദിവസമേ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ സങ്കടങ്ങൾ ഒഴിഞ്ഞു പോകുമ്പോൾ മരിച്ച അപ്പൻ ജീവിച്ചിരുന്ന അപ്പനേക്കാൾ ശക്തനായിരിക്കുന്നു. ഇപ്പോൾ അപ്പനെ കാണാൻ വീടു വരെ പോകേണ്ടതില്ല. ആഗ്രഹിക്കുമ്പോഴെക്കും അപ്പനെത്തുന്നു.എത്ര നേരം വേണമെങ്കിലും മിണ്ടിക്കൊണ്ടിരിക്കാം. മാത്രമല്ല എന്തിനോടുമുള്ള അകാരണമായ ഭയം മാഞ്ഞു പോയിരിക്കുന്നു -
  മരിച്ചു പോയവർ അവരുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞു നിൽക്കുന്നു. ഉറക്കത്തിൽ മാത്രമല്ല ഉണർവ്വിലും അവർ നമ്മോടൊപ്പം വരുന്നുണ്ട്. അവരുടെ ചെയ്തികൾ, വാക്കുകൾ, നോട്ടങ്ങൾ, ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ എല്ലാം കൂടുതൽ ശക്തമായി അനുഭവപ്പെടുന്നത് മരണ ശേഷമാണ്.ഒരു കാര്യം സത്യമാണ് .ജീവിച്ചിരിക്കുമ്പോൾ സ്നേഹവും ഇഷ്ടവും ഉള്ളവരോടു മാത്രമേ മരണശേഷവും അതു നിലനിൽക്കുന്നുള്ളൂ. സത്യം പറഞ്ഞാൽ പ്രിയപ്പെട്ടവർ മരിക്കുമ്പോൾ അനാഥരാകുന്നത് നമ്മളാണ്.അതുകൊണ്ടാണ് നമ്മൾ അവരുടെ ഓർമ്മകളെ ചേർത്തുനിർത്തുന്നത്.കാരണം നമ്മൾ മനുഷ്യർ തനിച്ചു നിൽക്കാൻ കഴിയാത്തവരാണ്.അത്ര മാത്രം നിസ്സഹായരാണ്.
   അവസാന നാളുകളിൽ അപ്പൻ ഏറെ ക്ഷീണിതനായിരുന്നു. അമ്മക്ക് തനിയെ പരിചരിക്കാൻ പാടായിരുന്നു. അപ്പനെ കുളിപ്പിക്കാനും, മുടിയും താടിയും വെട്ടി സുന്ദര കുട്ടപ്പനാക്കാനും ഇഡലി ചട്ട്നിയിൽ മുക്കി വായിൽ വെച്ചു കൊടുക്കുമ്പോഴേക്കും, മരുന്ന് കഴിപ്പിച്ച് പുതപ്പിച്ചു കിടത്തുമ്പോഴുമെല്ലാം ഒരു നാലു വയസ്സുകാരൻ്റെ പ്രകൃതമായിരുന്നു അപ്പന്.ഉത്രാടത്തിൻ്റെ അന്നു മാത്രമാണ് സ്ട്രോക്ക് വന്ന് മിണ്ടാൻ കഴിയാതെ കിടന്നത്.നല്ല ഓർമ്മയുണ്ടായിരുന്നു. പള്ളിയിൽ നിന്ന് അച്ചൻ പ്രാർത്ഥിക്കാൻ വന്നപ്പോൾ കണ്ണ് നിറയെ തുറന്നു നോക്കി. കടക്കണ്ണിൽ ഒരു തുള്ളി വെള്ളം നിറഞ്ഞു.
അപ്പാ അച്ചൻ പ്രാർത്ഥിച്ചാൽ വേഗം മാറും എന്നു പറഞ്ഞപ്പോൾ കണ്ണുകൊണ്ടതു കേട്ടു .ഒരു മുഴുവൻ ദിവസം അപ്പൻ്റെ അരികിലായിരിക്കുവാൻ സമയം കിട്ടി. അപ്പന്റെ മുറി, അപ്പൻ്റെ കട്ടിൽ.
അപ്പൻ പണിത വീടാണ്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അത്. അന്നു മുതൽ അപ്പൻ ആ മുറിയിൽ നിന്നു മാറി കിടന്നിട്ടില്ല .ആസ്പത്രിയിലോ, ജേതവനത്തിലോ, (എൻ്റെ വീട് ) മാത്രമാണ് അല്പകാലം മാറി നിന്നിട്ടുള്ളത്.അപ്പൻ്റെ മുറി വൃത്തിയാക്കാനുള്ള പ്രിവിലേജ് എനിക്കാണ് നൽകപ്പെട്ടിരുന്നത്. അതിൻ്റെ കാര്യം മരണശേഷം മുറി ഒതുക്കിയപ്പോഴാണ് അറിഞ്ഞത്.അപ്പന് ലഭിച്ചിരുന്ന വാർദ്ധക്യ പെൻഷൻ ചെറിയ ചെറിയ പൊതികളാക്കി അതിൽ പല സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്നു. തൻ്റെ മരണത്തിനുള്ള സമ്പാദ്യം. മരണാനന്തര ചടങ്ങുകൾക്കുള്ള പണം അത്രയും അപ്പൻ തന്നെ ആരോടും പറയാതെ സൂക്ഷിച്ചിരുന്നു.അങ്ങനെ ജീവിതത്തിലും മരണത്തിലും ആരെയും ഭാരപ്പെടുത്താതെ ഒരാൾ കടന്നു പോയി. അവസാന സമയത്തക്കായി പറയൻ ഒന്നും ബാക്കിെവെച്ചില്ല എല്ലാ നല്ല സമയങ്ങളിൽ തന്നെ പറഞ്ഞു. അപ്പൻ്റെ ജീവിതത്തിൽ നിന്ന് ഞാൻ കണ്ടെടുത്ത മൊഴിമുത്തുകൾ
1. ഭക്ഷണം കഴിക്കുന്ന സമയത്ത് ആരു വന്നാലും ഉള്ളത് കൊടുക്കുക എന്തെന്നാൽ ആരു തിന്നാലും തൊണ്ടയിൽ നിന്ന് ഇറങ്ങിയാൽ തീട്ടമാണ്.
2. ആവത് ഉള്ളടത്തോളം കാലം പണിതു തിന്നുക. പ്ലാവില പറക്കാറായൽ പ്ലാവില പറക്കണം എന്നാണ്.
3. കാറ് വാങ്ങുന്ന അത്രയും കാശ് ബാങ്കിലിടാൻ ഉള്ളപ്പോഴെ കാറുവാങ്ങാവൂ.
4. അന്യൻ്റെ സ്വത്ത് ആഗ്രഹിക്കരുത്.( ആരാൻ്റ ഈ രേലേ തീട്ടം കണ്ട് പന്നിയെ വളർത്തരുത്. )
5. പാവട്ട പൂക്കുമ്പോൾ അങ്ങടും പുല്ലാനി പൂക്കുമ്പോൾ ഇങ്ങോട്ടും ചായരുത്.
6. സൽകീർത്തീ സമ്പത്തിനെക്കാൾ വലുതാണ്.
7. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും ആരുടെ മുതലും മോഷ്ടിക്കരുത്. സ്വന്തം തെറ്റുകൊണ്ട് മനുഷ്യരുടെ മുന്നിൽ തലകുനിക്കേണ്ടി വരരുത്.
8-ചേതല്ല്യാത്ത ഉപകാരം ആർക്കും ചെയ്തു കൊടുക്കാൻ മടിക്കരുത് -
9. ദൈവമേ! എന്നൊരു ചിന്ത കൂടെയുണ്ടാകണം.
10. കിടക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് ആരു വന്നാലും ഒരു രാത്രി കിടക്കാൻ ഇടം കൊടുക്കണം.
  ഇതൊന്നും അപ്പൻ വായിച്ചതോ സ്കുളിൽ പോയി പഠിച്ചതോ അല്ല - ചെറുപ്രായത്തിൽ തന്നെ അനാഥമായിപ്പോയ ഒരു കുട്ടിയെ കാലം പഠിപ്പിച്ചതാണ്.
  ഭൗതികമായ സ്വത്തൊന്നും അപ്പൻ എനിക്ക് തന്നില്ല.എന്നാൽ ഒരിക്കലും നശിച്ചുപോകാത്ത ആന്തരിക ധനം കൊണ്ടെന്നെ സമ്പന്നയാക്കി.ഒരു കാര്യം ഉറപ്പിച്ചു പറയാം ആ അപ്പൻ്റ മകളായി ജനിച്ചതാണ് എൻ്റെ വലിയ ഭാഗ്യം.
  മരിച്ചവരെക്കുറിച്ചുള്ള ഓർമ്മയാണ് എഴുതി തുടങ്ങിയത്.
അതെ നമുക്ക് പ്രിയപ്പെട്ടവരൊന്നും നമ്മെ വിട്ടു പോകുന്നില്ല. അവരെ നമ്മിൽ നിന്നു വേർപ്പെടുത്താൻ മാത്രം ശക്തമല്ല മരണം.
എന്തെന്നാൽ യാഥാർത്ഥ്യത്തെക്കാൾ ഓർമ്മകളിലാണ് നമ്മൾ ജീവിക്കുന്നത്.
അപ്പനെ നല്ലതുപോലെ ഒരുക്കി പറഞ്ഞയക്കാൻ കഴിഞ്ഞു. ഞാൻ ജനിച്ചപ്പോൾ മുതൽ കിടന്ന കട്ടിലാണ് .കല്യാണത്തിന് അപ്പൻ വാങ്ങിയ കട്ടിലാണ് അതെന്നാണ് അമ്മ പറഞ്ഞത്. ആ കട്ടിലിലാണ് അപ്പനെ കെട്ടിപ്പിടിച്ച് കിടന്ന് കഥകൾ കേട്ടിരുന്നത്.ആ കട്ടിൽ ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നു. അപ്പൻ്റെ മുറിയും.
നവംബർ മാസം മരിച്ചവരെ ഓർക്കാനായി സഭ മാറ്റി വെച്ചിരിക്കുന്നു. പുനരുത്ഥാന പൂന്തോട്ടം എന്ന സ്വപ്നാത്മകമായ പേരാണ് ശ്മശാനത്തിന് നമ്മൾ നലകിയിരിക്കുന്നത്.
സെൻ്റ് പോൾ പറയുന്നതുപോലെ നമ്മളും പറയുന്നു' യേശു ഉയിർത്തില്ലായിരുന്നെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമായേനെയെന്ന്.
വൈലോപ്പിള്ളി പാടിയതുപോലെ
ഹാ!വിജിഗീഷു മൃത്യൂവിന്നാമോ
ജീവീതത്തിൽക്കൊടി പടം താഴ്ത്താൻ. മരിച്ചവരെ ഓർക്കുമ്പോൾ നമ്മൾ നമ്മളെ തന്നെയാണ് ഓർക്കുന്നത്. എന്തെന്നാൽ മരണം ഒരു വാതിലാണ്. നമ്മിലേക്കു കടക്കാനും നമ്മിൽ നിന്നു പുറത്തു കടക്കാനുമുള്ള വാതിൽ.
   മഹാകവി ടാഗോർ ഗീതാഞ്ജലിയിൽ മരണത്തെ കുറിച്ച് പാടുന്നത് ഇങ്ങനെയാണ്.
മരണമേ! എൻ്റെ മരണമേ!
ജീവൻ്റെ അന്ത്യ സാഫല്യമേ!
വരിക, അരികത്തിരിക്കുക
എന്നോട് മന്ത്രിക്കുക.
നിനക്കു വേണ്ടിയാണു ഞാൻ
സുഖദു:ഖങ്ങളുടെ കുരിശു വഹിച്ചത്.
എനിക്കുള്ളതെല്ലാം
ഒഴുകിയെത്തിയത്
നിൻ്റെ ആഴങ്ങളിലേക്കാണ്.
നിൻ്റെ ഒറ്റ നോട്ടം മതി
ഞാൻ നിൻ്റെതാകാൻ
വരണമാല്യം കോർത്തു കഴിഞ്ഞു വിവാഹത്തിനു ശേഷം
 വധൂ വീടുവിട്ട്
തൻ്റെ നാഥനെ പ്രാപിക്കാൻ
ഇരുളിൻ്റെ ഏകാന്തതയിൽ
തനിയെ പോകുന്നു.
  മരണത്തെ ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്നതാണ് നാഗൽ എഴുതിയ സമയമാം രഥത്തിൽ എന്ന പാട്ട്. ക്രൈസ്തവ വിശ്വാസത്തിൻ്റെ ആകെ തുകയാണത്. പിന്നീട് വയലാർ ആ ഗാനം സിനിമയിലേക്ക് കൊണ്ടുവന്നു.
   മരിച്ചവരെ വളരെ സന്തോഷത്തോടെ ഓർക്കുന്നത് നമ്മുടെ മരണഭയം അകറ്റാൻ കൂടിയാണ്. അതെ ഈ കുറിപ്പ് എഴുതി തുടങ്ങിയപ്പോഴുണ്ടായ ഭയവും അതുമൂലമുണ്ടായ എൻ്റെ നെഞ്ചിടിപ്പും മാറി കഴിഞ്ഞിരിക്കുന്നു.
മരിച്ചവരെ ഓർക്കുമ്പോൾ
നമ്മൾ നമ്മുടെ മരണത്തെ സ്നേഹിക്കാൻ തുടങ്ങുന്നു.
  കുട്ടികളായിരുന്നപ്പോൾ കൂട്ടൂകാരുടെ അച്ഛൻ അമ്മ എന്നിവരെ കണ്ടതുപോലെയായിരിക്കുന്നു ഇപ്പോൾ കൂട്ടുകാർ.ആ നൈരന്തര്യം തുടർന്നുകൊണ്ടിരിക്കുന്നു.
  മരണ ഗാനമാണ് ഏറ്റവും സുന്ദരവും ആനന്ദകരവുമായത്. അതുകൊണ്ടാണല്ലേ ഹംസഗാനം എന്ന സങ്കല്പം തന്നെ ഉണ്ടായത്.

rad PDF below

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക