ചെങ്ങന്നുർ/ന്യു യോർക്ക്: 55 വർഷമായി അമേരിക്കയിൽ ജീവിക്കുന്ന ജോർജ് എബ്രഹാം ചെങ്ങന്നൂരിനടുത്ത കല്ലിശേരി പോളിങ് ബൂത്തിൽ വോട്ട് ചെയ്‌തു.
ഏപ്രിൽ 26 വെള്ളി രാവിലെ 7 മണിക്ക് പോളിങ് ബൂത്ത് തുറക്കും മുൻപ് ജോർജ് എബ്രഹാം ബൂത്തിൽ എത്തി. അപ്പോൾ ഏതാനും പേരെ അവിടെ ഉണ്ടായിരുന്നുള്ളു. മൂന്നാമത്തെയാളായി വോട്ട് ചെയ്‌തു തന്റെ പൗരാവകാശം ഒരിക്കൽ കൂടി വിനിയോഗിച്ചു. വലിയ സന്തോഷം തോന്നി.
ഇത്രയും വര്ഷം അമേരിക്കയിൽ ജീവിച്ചിട്ടും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ ജോർജ് എബ്രഹാം തയ്യാറില്ല. അതിനാൽ അഭിമാനപൂർവം വോട്ട് ചെയ്തു. മാവേലിക്കര മണ്ഡലത്തിലാണ് കല്ലിശേരി. കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ വീണ്ടും ജനവിധി തേടുന്ന മണ്ഡലം. സി.പി.ഐയുടെ സി.എ. അരുൺ കുമാർ, ബി.ജെ.ഡി.എസിന്റെ ബൈജു കലാശാല എന്നിവരാണ് എതിരാളികൾ. കൊടിക്കുന്നിന് കുത്താൻ സംശയിക്കേണ്ടി വന്നില്ല.
വോട്ട് ചെയ്ത് പുറത്തിറങ്ങി നിൽക്കുമ്പോൾ ക്യു രൂപപ്പെടാൻ തുടങ്ങി. കൂടുതൽ ആളുകൾ വന്നു കൊണ്ടിരിക്കുന്നു. ചൂട് കൂടുതലായതിനാൽ രാവിലെയും വൈകുന്നേരവും ആയിരിക്കും കൂടുതൽ പേര് എത്തുക എന്ന് കരുതുന്നു.
കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് വിജയസാധ്യത വർധിച്ചതായി ജോർജ് എബ്രഹാം കരുതുന്നു. വോട്ടിംഗ് സമയം ആയതോടെ ആളുകൾ ഉറച്ച നിലപാടിലേക്ക് വന്നതായി കരുതുന്നുവെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയ കൂടിയായ ജോർജ് എബ്രഹാം ചൂണ്ടിക്കാട്ടി. പലരും നേരത്തെ സംശയാലുക്കളായിരുന്നുവെങ്കിലും അവസാനഘട്ടത്തിൽ പഴയ നിലപാടുകളിലേക്കു തിരിച്ചു വരുന്നതായാണ് തോന്നിയത്.
ഐക്യരാഷ്ട്ര സഭയിൽ സഹപ്രവർത്തകനായിരുന്ന ശശി തരൂരിന് വേണ്ടി തിരുവന്തപുരത്താണ് ജോർജ് എബ്രഹാം കൂടുതൽ പ്രവർത്തിച്ചത്. ഇലക്ഷൻ പ്രമാണിച്ചു ഇന്ന് അവധി ആണെങ്കിലും വോട്ട് ചെയ്യാതെ എങ്ങും പോകരുതെന്ന സന്ദേശം ജനത്തെ അറിയിക്കുകയായിരുന്നു മുഖ്യ ദൗത്യം