എന്റെ പ്രിയപ്പെട്ടനാടിനെ ഒന്നുകൂടി ഓര്‍മിക്കാന്‍ കെ. ആര്.
മീരയുടെ ഓര്‍മക്കുറിപ്പ് സഹായകമായി. മീരയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അവര്‍
ശാസ്താംകോട്ടക്കാരിയാണെന്ന് അറിയുന്നത് പ്രസ്തുത ലേഖനം വായിച്ചപ്പോളാണ്. 1993
ല്‍ ഞാന്‍ അമേരിക്കയിലേക്ക് കുടിയേറുമ്പോള്‍ അവര്‍ എഴുത്തുകാരി ആയിരുന്നില്ല.
ഒരുപക്ഷേ, അവരന്ന് സ്കൂളിലോ കോളജിലോ മറ്റോ പഠിക്കകയായിരുന്നിരിക്കണം.
ശാസ്താംകോട്ടയോട് വിടപറയുന്നതിനുമുന്പ് ഞാന്‍ അവിടെ ഗുരുകുലം ഇംഗ്ളീഷ്
ഇന്റ്റിട്ടുട്ട് നടത്തിയിരുന്ന സാംകുട്ടി ഏബ്രഹാം ആയിരുന്നു എന്നുള്ള വസ്തുത
മീരക്കും അറിവില്ലായിരിക്കും. അന്ന് ഞാന്‍ എഴുത്തുകാരനായിരുന്നില്ല, അധ്യാപകന്
മാത്രമായിരുന്നു. അന്‍പത്തിമൂന്നാമത്തെ വയസില്‍ അമേരിക്കയില്‍ വന്നതിനുശേഷം
പതിനഞ്ച് വര്‍ഷങ്ങളോളം വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്ത് റിട്ടയര്‍മെന്റിനുശേഷം
മറ്റുപണികളൊന്നുമില്ലാതെ ബോറടിച്ചിരുന്നപ്പോഴാണ് എനിക്ക് എഴുതണമെന്ന്
തോന്നിയത്. ജീവിതച്ചിലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍
പാടുപെടുന്നതിനിടയില്‍ എഴുതാനെവിടെ സമയം? പക്ഷേ, എന്റെ കഥാപാത്രങ്ങള്‍ മനസില്‍
ഭ്രൂണങ്ങളായി ജീവിച്ചിരിപ്പുണ്ടായിരുന്നു. ഞാന്‍ അവരുമായിട്ടും അവര്‍ എന്നോടും
നിത്യവും സംസാരിച്ചകൊണ്ടിരുന്നു. ഡിക്കന്‍സിന്റെ കഥാപാത്രങ്ങളെപ്പറ്റി പേള്‍ എസ്.
ബക്ക് പറഞ്ഞതുപോലെ ഞാന്‍ അവരോടൊപ്പം ചിരിക്കുകയും കരയുകയും അവരുടെ സന്തോഷങ്ങളിലും
ദുഃഖങ്ങളിലും പങ്കാളിയാകുകയും ചെയ്തുകൊണ്ടിരുന്നു.
എന്നെ
ഞാനാക്കിമാറ്റിയത് ശാസ്താംകോട്ടയാണ്. ഇന്നിപ്പോള്‍ അവിടംവിട്ട്
പോരേണ്ടിവന്നെങ്കിലും എന്റെ ഗ്രാമത്തെയും, കൂട്ടുകാരെയും, പ്രീയപ്പെട്ട
വിദ്യാര്‍ത്ഥികളേയും ഓര്‍ക്കാത്ത ദിവസങ്ങളില്ല. മാന്യതയും സ്നേഹവുംതന്ന
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ശാസ്താംകോട്ടയും പരിസരങ്ങളിലുമായിട്ട്
ഉണ്ടെന്നുള്ളത് എനിക്ക് അഭിമാനകരമാണ്. സ്വന്തം നാടുവിട്ടിട്ട് ഇരുപത്തൊന്ന്
വര്‍ഷങ്ങളായെങ്കിലും ഇന്നും അവിടെചെല്ലുമ്പോള്‍ `സാറെ' എന്നുവിളിച്ചുകൊണ്ട്
അടുത്തേക്ക് ഓടിയെത്തുന്ന എന്റെ വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ എഴുത്തുകാരന്
എന്നുള്ളതിനേക്കാള്‍ ഉപരിയായി അധ്യാപകന് എന്നപേരിലാണ് ഞാന്‍ അഭിമാനിക്കുന്നത്.
ഞാനിപ്പോള്‍ കഥകളും നോവലുകളുംമറ്റും എഴുതാറുണ്ട് എന്നവസ്തുത അവര്‍ക്ക്
അറിയില്ല. സാംകുട്ടി ഏബ്രഹാമിനെ അല്ലാതെ സാം നിലമ്പളളിയെ അവര്‍ക്ക്
അറിയില്ലല്ലോ.
ശാസ്താംകോട്ടയില്‍നിന്ന് വേരുപിഴുതെടുത്തത്
കണ്ണീരോടെയായിരുന്നു. ആരും നോക്കാനില്ലതെ നശിക്കുന്നത് കണ്ടിട്ടാണ് അവിടെയുള്ള
വീടും പറമ്പും വിറ്റിട്ട് എറണാകുളത്ത് ഫ്ളാറ്റ് വാങ്ങിയത്. എറണാകുളത്ത് ഞാന്‍
ആരുമല്ല. അയല്‍ക്കാരല്ലാതെ വേറെ പരിചയക്കാര് ആരുമില്ല. `സാറെ' എന്ന് സ്നേഹത്തോടെ
വിളിക്കാന്‍ എന്റെ വിദ്യാര്‍ത്ഥികള്‍ അവിടില്ല. നാട്ടില്‍ പോകുമ്പോള്‍
ശാസ്താകോട്ടയുടെ ഓര്‍മപുതുക്കാന്‍ ഞാന്‍ അവിടെ പോകാറുണ്ട്.
അധ്യാപകന്
എന്നുള്ളപേരില് എനിക്ക് അഭിമാനിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. മറ്റൊരു
അധ്യാപര്‍ക്കും കിട്ടാത്ത സ്നേഹവും ബഹുമാനവുമാണ് എന്റെ വിദ്യാര്‍ത്ഥികള്‍
എനിക്ക് തന്നിട്ടുള്ളത്. അനുഭവങ്ങള്‍ ധാരാളമുണ്ട്. എന്റെ ഭാര്യ കടമ്പനാട്
സ്കൂളിലെ അധ്യാപികയായിരുന്നതുകൊണ്ട് മക്കള്‍ രണ്ടുപേരും ഒന്നാംക്ളാസ്സുമുതല്
അവിടെയാണ് പഠിച്ചിരുന്നത്. ഒരുദിവസം ഉച്ചസമയത്ത് ഞാന്‍ ക്ളാസ്സ്
എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരാള്വന്നിട്ടുപറഞ്ഞു, `സാറെ വണ്ടികളൊന്നും
ഓടുന്നില്ല. വടക്കെങ്ങാണ്ട് ഏാതോ മുസലിയാരെ ആരോ വെട്ടിക്കൊന്നതിന്റെപേരില്
മുസ്ളീങ്ങള്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കയാണ്.'
പെട്ടന്ന് കടമ്പനാട്ട്
സ്കൂളില്പോയിരിക്കുന്ന എട്ടും പത്തും വയസുള്ള മക്കളെയാണ് ഞാന്‍ ഓര്‍ത്തത്.
ഉച്ചവെയിലത്ത് പത്തുമൈല്ദൂരം നടന്ന് അവരെങ്ങനെ വീടുപൂകും? എന്റെഭാര്യ അന്ന്
കോഴിക്കോട്ടാണ് ജോലിചെയ്യുന്നത്. കുട്ടികളെ പറഞ്ഞുവിട്ടിട്ട് ഞാന്‍
റോഡിലേക്കിറങ്ങി. ഒറ്റവണ്ടിയും കാണാനില്ല. അങ്ങനെ നിന്നപ്പോള്‍ ഒരു ഓട്ടോറിക്ഷ
വരുന്നതുകണ്ടു. ഞാന്‍ കൈകാണിച്ചപ്പോള്‍ അയാള്‍ നിറുത്തി. ആവശ്യംപറഞ്ഞപ്പോള് അയാള്‍
വണ്ടി വീട്ടില്കൊണ്ടിടാന് പോവുകയാണെന്ന് പറഞ്ഞു.
`ഒരു മാര്‍ഗവുമില്ല,
സാറെ. ഭരണിക്കാവിലും സിനിമാപറമ്പിലും മൊത്തം മുസ്ളീങ്ങളാണ്. അവരെന്റെ വണ്ടി
അടിച്ചുതകര്‍ക്കും.'
`തന്റെവണ്ടി തകര്‍ത്താല്‍ നന്നാക്കാനുള്ള പണം
ഞാന്തരാം. എന്റെകൂടെ വന്നേപറ്റു.' ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മനസില്ലാമനസ്സോടെ
അയാള്‍ സമ്മതിച്ചു. ഭരണിക്കാവില്‍ ചെന്നപ്പോള്‍ വലിയ ആള്‍ക്കൂട്ടം.
സ്കൂട്ടറുകള്പോലും പോകാന്‍ സമ്മതിക്കുന്നില്ല. എന്നെകണ്ടപ്പോള്‍ എന്റെ
വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും അടുത്തേക്കുവന്നു. `എങ്ങോട്ടാ സാറെ?
വണ്ടികളോന്നും വിടുന്നില്ലല്ലോ.'
ഞാന്‍കാര്യം പറഞ്ഞു. അവര്‍ പരസ്പരം
നോക്കിയിട്ട് എന്നോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. സിനിമാ പറമ്പിലും അതുപെലെതന്നെ
സംഭവിച്ചു. ഭരണിക്കവും സിനിമാപ്പറമ്പും കടന്നുവെണം കടമ്പനാടിന് പോകാന്‍.
മക്കളേംകൂട്ടി തിരിച്ചവരുമ്പോള്‍ അവര്പറഞ്ഞു. `സാറിനെമാത്രമേ ഇതിലേ
കടത്തിവിട്ടുള്ളു.' ഓട്ടോ റിക്ഷക്കാരന് വിശ്വസിക്കാന്‍ സാധിക്കാത്ത സംഭവമായിരുന്നു
അത്. സാര്‍ എന്തുമാജിക്കാണ് കാണിച്ചത് എന്ന് അയാള്‍ ചോദിച്ചു. അതാടോ
ഒരധ്യാപകന് ആയിരുന്നാലത്തെ ഗുണമെന്ന് ഞാന്‍ പറഞ്ഞു. അന്ന്
ശാസ്താംകോട്ടയില്‍നിന്നും കൊല്ലത്ത് കോളജില്‍ പോയിരുന്ന കുട്ടികളും
ജോലിക്കുപോയിരുന്ന ഉദ്യോഗസ്ഥരും റെയില്‍വേട്രാക്കിലൂടെ മുപ്പത് മൈല്‍ദൂരം
നടന്നാണ് വീടുപൂകിയിരുന്നതെന്ന് പിന്നീട് കേട്ടു. എന്റെ വിദ്യാര്‍ത്ഥികളും
അവരുടെ രക്ഷകര്‍ത്താക്കളും എനിക്കുനല്കിയിരുന്ന സ്നേഹവും ബഹുമാനവും എത്രത്തോളം
ഉണ്ടായിരുന്നെന്ന് പറയാനാണ് ഈ സംഭവം എഴുതിയത്. പ്രത്യേക രാഷ്ടീയചായ്വ്
ഇല്ലാതിരുന്നതുകൊണ്ട് എല്ലാ രാഷ്ട്രീയക്കാരുടേയും മക്കള്‍ എന്റെ സ്ഥാപനത്തിലാണ്
പഠിച്ചിരുന്നത്. ഏത് തിരക്കുള്ള ബസ്സില്‍ കയറിയാലും ആരെങ്കിലും എഴുന്നേറ്റ്
എനിക്ക് സീറ്റ് തരുമായിരുന്നു.
ആദ്യം എന്റെ ട്യൂട്ടോറിയലില് എസ്സ്
എസ്സ് എല്‍ സി തോറ്റവര്‍ക്കുള്ള ക്ളാസ്സുകള്മുതല് പ്രിഡിഗ്രി, ഡിഗ്രി
ക്ളാസ്സുകള്വരെ നടത്തിയിരുന്നു. പിന്നീടാണ് അതെല്ലാം നിറുത്തിയിട്ട്
കോളജുവിദ്യാര്ത്ഥികള്ക്കുമാത്രമുള്ള ഇംഗളീഷ് ട്യൂഷന് ക്ളാസ്സുകള്‍
മാത്രമാക്കിമാറ്റിയത്. മുപ്പതോളം അധ്യപരുണ്ടായിരുന്ന സ്ഥാപനം ഞാന്‍മാത്രമുള്ള
ഗുരുകുലം ഇംഗ്ളീഷ് ഇന്‍സ്റ്റിട്ട്യൂട്ട് ആക്കിമാറ്റിയത് വിദ്യാര്‍ത്ഥികളെ
മാനേജുചെയ്യുന്നതിനേക്കാള് അധ്യാപകരെ കൈകാര്യംചെയ്യുന്നതിലുള്ള
പ്രയാസംകൊണ്ടായിരുന്നു. ചിലദിവസങ്ങളില്‍ പത്തുമണിക്ക് ക്ളാസ്സ് തുടങ്ങേണ്ട
സമയമായാലും അധ്യാപരാരും വന്നിട്ടുണ്ടാവില്ല. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ വിവിധ
ക്ളാസ്സ്മുറികളില്‍ ബഹളംവെച്ചുകൊണ്ട് ഇരിക്കയായിരിക്കും. ഞാന്‍
എല്ലാക്ളാസ്സിലുംചെന്ന് നിശബ്ദരായിരിക്കാന്‍ ആവശ്യപ്പെടും. പത്തര
പതിനൊന്നാകുമ്പോള്‍ ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് അധ്യാപകര്‍ വന്നുതുടങ്ങും.
ബസ്സുകിട്ടിയില്ലെന്നോ, അമ്മക്ക് സുഹമില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയെന്നോ മറ്റോ
ആയിരിക്കും പറയാനുള്ളത്. എനിക്ക് മറുത്തൊന്നും പറയാനാകില്ലല്ലോ. അതിന്
പരിഹാരമായിട്ടാണ് എല്ലാവരേയും പറഞ്ഞുവിട്ടിട്ട് ഞാന്‍ മാത്രമായി നടത്തുന്ന
ഇംഗ്ളീഷ് ഇന്‍സ്റ്റിട്ട്യൂട്ട് തുടങ്ങിയത്. എനിക്ക് മനഃസമാധാനവും കൈനിറയെ
പണവും കൈവന്നത് അതിനുശേഷമാണ്.
അമേരിക്കയിലേക്ക് വരാന്‍ എനിക്ക് തീരെ
താല്പര്യമില്ലായിരുന്നു. 86ല്‍ ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നെങ്കിലും 93 വരെ
ഞാന്‍ നീട്ടിക്കൊണ്ടുപോയി. ഇനി പോസ്റ്റപോണ്‍ ചെയ്യത്തില്ലെന്ന് അമേരിക്കന്‍
കോണ്‍സലേറ്റില്‍നിന്ന് അറിയിപ്പ് വന്നതിനുശേഷമാണ് പോകാമെന്ന് തീരുമാനിച്ചത്.
ശാസ്താംകോട്ടയുടെ പ്രശസ്തി അവിടെയുള്ള ശുദ്ധജലതടാകത്തിന്റെ പേരിലാണ്.
അതിനെപ്പറ്റി മീരയുടെ ഓര്മക്കുറിപ്പില് വിവരിച്ചിട്ടുള്ളതുകൊണ്ട് കൂടുതല്‍
എഴുതുന്നില്ല. രാഷ്ട്രീയക്കാര്‍ കായല്‍ സംരക്ഷണത്തെപ്പറ്റി വാതോരാതെ
സംസാരിക്കാറുണ്ടെങ്കിലും യാതൊന്നും ചെയ്യാറില്ല. അടുത്തകാലത്ത് മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടിയും ശാസ്താംകോട്ടയില്വന്ന് കായല്‍ സംരക്ഷിക്കുന്നതിനെപ്പറ്റി
ഒരുപാട് സംസാരിച്ചതായി പത്രങ്ങളില്‍ വായിച്ചു. പിന്നീട് ഒന്നും
സംഭവിച്ചില്ലെന്ന് നാട്ടിലെ കാര്യങ്ങള്‍ അറിയാവുന്നവരോട് പ്രത്യേകം
പറയേണ്ടതില്ലല്ലോ. കായല്‍ മരിച്ചുകൊണ്ടിരിക്കയാണ്. താമസിയാതെ അത് ഒരു
ചതുപ്പുനിലമായി മാറും. ശാസ്താംകോട്ടക്കായല് എന്നൊരു ശുദ്ധജലതടാകം കേരളത്തില്‍
ഉണ്ടാായിരുന്നു എന്ന് ഭാവിവിദ്യാര്ത്ഥികള്ക്ക് ഭൂമിശാസ്ത്രത്തില്‍
പഠിക്കാം.
ശാസ്താകോട്ടയെപ്പറ്റി പറയുമ്പോള്‍ അവിടുത്തെ കുരങ്ങന്മരെപ്പറ്റി
പറയാതിരിക്കാന്‍ വയ്യ. രണ്ടുവിഭാഗം കുരങ്ങന്മാരാണ് അവിടുള്ളത്.
അമ്പലക്കുരങ്ങന്മാരും ചന്തക്കുരങ്ങന്മാരും. രണ്ടുകൂട്ടരുംതമ്മില് യാതൊരു
സൗഹൃദവുമില്ല; തന്നെയുമല്ല ഇടക്കിടെ പരസ്പരം അടിവീഴുകയും ചെയ്യും.
ചന്തക്കുരങ്ങന്മാര് ചട്ടമ്പികളും അമ്പലവാസികള്‍ പൊതുവെ മര്യാദക്കാരുമാണ്.
ചന്തകളെക്കൊണ്ട് നാട്ടുകാര്‍ക്ക് വലിയ ശല്ല്യമാണ്. അവരുടെ കൃഷിവകകള്‍
നശിപ്പിക്കുകയും വീടുകളില്‍ കയറി ഭക്ഷണം മോഷ്ട്ടിക്കുകയും മറ്റുമാണ്
സ്ഥിരംപരിപാടി. എന്നാലും ക്ഷമയോടെ അവരുടെ തെമ്മാടിത്തരങ്ങള്‍ സഹിക്കുന്ന
നാട്ടുകാരുടെ മനോഭാവത്തെ അഭിനന്ദിച്ചേ പറ്റു.
ഇ മലയാളിയില്‍
പ്രസിദ്ധീകരിച്ച `ഐ ലവ് യു' എന്ന എന്റെകഥയിലെ കഥാപാത്രങ്ങള്‍ ശാസ്താംകോട്ടയിലെ
കുരങ്ങന്മാരാണ്. ആ കഥ ഒന്നുകൂടി പ്രസിദ്ധീകരിക്കുന്നത്
സന്ദര്ഭോചിതമായിരിക്കുംമെന്ന് വിശ്വസിച്ചകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു.
ഐ ലവ് യു (കഥ)
`അതങ്ങ് മറന്നേക്ക്,മോളെ; അതൊന്നും നടക്കത്തില്ല. അച്ഛനും അമ്മാവന്മാരും
അറിഞ്ഞാല്‍ നിന്നെയും അവനേം കൊന്നുകളയും. നിനക്കറിയാമല്ലോ അവരുടെയൊക്കെ സ്വഭാവം?'
മകളുടെപ്രേമകഥ അറിഞ്ഞപ്പോള്‍ രമണി അവളെ ഉപദേശിക്കുകയായിരുന്നു. മകളെ
കുറ്റപ്പെടുത്താന്‍ അവള്‍ക്ക് ആകുമായിരുന്നില്ല; പ്രായം അതല്ലേ? താനും
അതേപ്രായത്തില്കൂടി കടന്നുവന്നവളാണല്ലോ? തനിക്കും പ്രീതിയുടെ പ്രായത്തില്‍
ഇതുപോലൊരുപ്രേമം ഉണ്ടായിരുന്നു. അതൊന്നും മോള്‍ക്ക് അറിയില്ല. കുടുംബത്തിന്റെ
സല്പേരിനുവേണ്ടിയാണ് ആഗ്രഹങ്ങളെല്ലാം ബലികഴിച്ചത്. സുന്ദരനും, സല്‍സ്വഭാവിയും,
സ്നേഹമുള്ളവനുമായ സലീമിനോടൊപ്പമുള്ള ജീവിതമായിരുന്നു അവള് ആഗ്രഹിച്ചിരുന്നത്.
രമണിയുടെ പ്രേമത്തെപ്പറ്റി അറിഞ്ഞപ്പോള്‍ അഭിമാനിയായ അച്ഛന് കായലില്‍ചാടി
ചത്തുകളയുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് തന്റെ അമ്മയും ഇതേവാക്കുകളാണ്
പറഞ്ഞത്.
`സലീമിനെ മറന്നേക്ക് മോളെ; അത്
നടക്കത്തില്ല.'
കുടുംബത്തിന്റെ സല്പേര് നിലനിറുത്താന്വേണ്ടിയാണ്
തല്ലുകൊള്ളിയും, അലവലാതിയുമായ മുറച്ചെറുക്കനെ വിവാഹം ചെയ്തത്. വീട്ടില്‍വന്ന്
വീരവാദമടിക്കാനും ഭാര്യയുടേം മക്കളുടേം മുമ്പില്‍ ആളാകാനുമല്ലാതെ
പ്രഭാകരനെക്കൊണ്ട് കുടുംബത്തിന് എന്താണൊരു പ്രയോജനം? കോളജില്‍പോകുന്ന
പെണ്‍കുട്ടികളുടെ പൊതിച്ചോറ് തട്ടിപ്പറിച്ചുതിന്നുന്ന നാണംകെട്ടവന്,
പേടിത്തൊണ്ടന്‍ എന്നൊക്കെയാണ് നാട്ടില്‍ അറിയപ്പെടുന്നത്. തന്റെ വിധിയെ
പഴിക്കയല്ലാതെ രമണിക്ക് മറ്റെന്തുചെയ്യാന്‍ സാധിക്കും? ഇപ്പോള്‍ മകള്‍ പറയുന്നു
അവള് ഒരന്യജാതിക്കാരനെ പ്രേമിക്കുന്നെന്ന്. നല്ലവനാണ്, സ്നേഹമുള്ളവനാണ്,
അധ്വാനിയാണ്. കാണാനും മോശമല്ല. ഇതൊക്കെയല്ലേ ഏതുപെണ്ണും കാംക്ഷിക്കുന്നത്. തന്നെ
സ്നേഹിക്കുന്ന ഭര്‍ത്താവ്, കുടുംബം നോക്കുന്നവന്, വീട് സ്വര്ക്ഷമാക്കുന്നവന്;
അവന് ഏത് ജാതിക്കാരന് ആയാലെന്താ?
പക്ഷേ, അമ്പലക്കുരങ്ങന്മാരും
ചന്തക്കുരങ്ങന്മാരും തമ്മില്‍ യാതൊരുബന്ധവും പാടില്ലെന്നത് എഴുതപ്പെടാത്ത
നിയമമാണ്. അവരെ തമ്മില്‍ വേര്‍തിരിക്കാന്‍ അദൃശ്യമായ ഒരു അതിര്‍ത്തിരേഖയുണ്ട്. ആ
അതിര്‍ത്തി കടക്കാന്‍ അമ്പലക്കുരങ്ങന്മാര്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍ മറ്റവര്
അങ്ങെനെയല്ല. ആഹാരംതേടിയും പെണ്ണുങ്ങളെ വലവീശാനും ഒളിച്ചുംപാത്തും
അതിര്ത്തിലംഘിച്ചുവരും. അപ്പോഴൊക്കെയാണ് രണ്ടുകൂട്ടരും തമ്മില്‍ അടിവീഴുന്നത്.
അമ്പലവാസികള്‍ പൊതുവെ മര്യാദക്കാരും സ്വന്തകാര്യംനോക്കി ജീവിക്കുന്നവരും
ആയതുകൊണ്ട് ചന്തകളാണ് അടിപിടിയില്‍ വിജയിക്കാറുള്ളത്. യാതൊരു നിയന്ത്രണവും
ഇല്ലാതെ തെരുവുതെണ്ടികളായി ജീവിക്കുന്നതുകൊണ്ട് എല്ലാവിധ ചട്ടമ്പിത്തരവും
അവര്‍ക്കാണ് ഉള്ളത്. അവരുടെ ഇടയില്‍ എല്ലാ ജാതിക്കാരുമുണ്ട്. റൗഡി നാരയണനും
തല്ലുകൊള്ളി പത്രോസും പിടിച്ചുപറിക്കാരന് റഹീമും എല്ലാം അവരുടെ സമൂഹത്തില്‍
ഉള്ളവരാണ്. പരസ്പരം തല്ലുകൂടാറുണ്ടെങ്കിലും അമ്പലക്കുരങ്ങന്മാരുമായി
ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ ജാതിമത വ്യത്യാസമെന്ന്യേ അവരെല്ലാം
ഒറ്റക്കെട്ടായിരിക്കും.
ഭൂരിപക്ഷവും തെമ്മാടികളാണെങ്കിലും അവരുടെയിടയില്‍
നല്ലവരും മര്യാദക്കാരുമുണ്ട്. സലീമും പ്രീതിയുടെ കാമുകനും അത്തരത്തില്‍
പെട്ടവരായിരുന്നു. ക്ളീറ്റസിനെ മകള്‍ ഇഷ്ടപ്പെട്ടതില്‍ രമണിക്ക് അതിശയമില്ല.
അവനെ ഏതുപെണ്ണും ആഗ്രഹിച്ചുപോകും. കറുപ്പുനിറമാണെങ്കിലും അവന്റെകറുപ്പിന്
ഒരഴകുണ്ട്. യോഗ്യന്‍, മിടുക്കന്, സ്നേഹമുള്ളവന് ഇതെല്ലാം ഒറ്റനോട്ടത്തില്‍
മനസിലാകും. രമണി ഒന്നുരണ്ടുപ്രാവശ്യം അവനെ കണ്ടിട്ടുമുണ്ട്. ഒരിക്കല്‍
വെള്ളംകുടിക്കാന്‍ കായലില്‍ ചെന്നപ്പോള്‍ മകള്‍ ഒരു ചെറുപ്പക്കാരനുമായി
സംസാരിച്ചുകൊണ്ട് നില്കുന്നു
`ആരാടി അവന്?' തിരികെ വീട്ടില്‍ വന്നപ്പോള്‍
രമണി ചോദിച്ചു.
`ക്ളീറ്റസ്.'
`അവന്
ചന്തക്രിസ്ത്യാനിയല്ലേ?'
അതിനെന്താ എന്നായിരുന്നു മകളുടെ മറുപടി.
`അതുവേണ്ട, മോളെ. നമ്മള് അമ്പലവാസികളാണെന്ന് നിനക്കറിയില്ലേ?
അന്യജാതിക്കാരുമായുള്ളബന്ധം നമുക്കുവേണ്ട.'
`അപ്പോള്‍ അങ്ങേലെ ജാനു
മുസ്ളീമിനെ വിവാഹം ചെയ്തതോ? അവര്‍ സന്തോഷത്തോടെയല്ലേ ജീവിക്കുന്നത്? അതുപോലെ
എത്രയോ സംഭവങ്ങള്‍. അമ്മയുടെ കാര്യംതന്നെ നോക്ക്. അമ്മ സന്തോഷത്തോടെയാണോ
അച്ഛന്റെകൂടെ കഴിയുന്നത്? പ്രീതിക്ക് ഒരുപാട് ന്യായങ്ങള്‍
പറയാനുണ്ട്.
`എനിക്കെന്താ കുഴപ്പം?' താന്‍ ജീവിതത്തില്‍ സന്തോഷവതിയാണെന്ന്
ഭാവിച്ചുകൊണ്ട് രമണി ചോദിച്ചു.
`അമ്മ ഒന്നും മറയ്ക്കേണ്ട; എനിക്കെല്ലാം
അറിയാം. മക്കളെ സന്തോഷിപ്പിക്കാന്‍വേണ്ടി അമ്മ സ്വന്തംദുഖങ്ങള് ഒളിക്കുകയാണെന്നും
എനിക്കറിയാം.'
`നിനക്ക് ഒന്നും അറിയില്ല,' ഉത്തരം മുട്ടിയതുകൊണ്ട് രമണി
കൂടുതല്‍ സംസാരത്തിന് ഇടംകൊടുക്കാതെ അങ്ങേശിഖരത്തിലേക്ക് ചാടി. പ്രീതി
ഓര്‍ക്കുകയായിരുന്നു. അമ്പലക്കുരങ്ങായി ജനിച്ചതുകൊണ്ട് സ്വാതന്ത്ര്യം
എന്തെന്നറിയാതെ ഈ മതില്‍ക്കെട്ടിനുള്ളില്‍ വിമ്മിഷ്ടപ്പെട്ടുകഴിഞ്ഞ
ബാല്ല്യമായിരുന്നു തന്റേത്. വെള്ളംകുടിക്കാന്‍ കായല്തീരംവരെ പോകാനേ അനുവാദമുള്ളു.
ആകെയുള്ള സന്തോഷം ഡി.ബി. കോളജില്‍പോകുന്ന പിള്ളാരെ കാണുമ്പോളാണ്. ആണ്‍കുട്ടികളും
പെണ്‍കുട്ടികളും ചിരിച്ചുരസിച്ച് തമാശകളും പറഞ്ഞ് പോകുന്നതുകാണാന്വേണ്ടി
ആല്‍മരത്തിന്റെ ശിഖരത്തില്‍ രാവിലെയും വൈകിട്ടും സ്ഥലംപിടിക്കും. അവരുടെ സന്തോഷം
കാണുമ്പോള്‍ അസൂയതോന്നാറുണ്ട്; ഭാഗ്യംചെയ്ത കുട്ടികള്‍. താനും ഒരു
മനുഷ്യക്കുട്ടിയായിട്ട് ജനിച്ചിരുന്നെങ്കില്‍ അവരെപ്പോലെ കോളജില്‍
പോകാമായിരുന്നല്ലോ. ചിലദിവസങ്ങളില്‍ അവരോട് ദേഷ്യംതോന്നും. അത് അവര്‍
സമരംചെയ്യുന്നത് കാണുമ്പോളാണ്. രാവിലെതന്നെ ക്ളാസ്സില്‍നിന്നിറങ്ങി
മുദ്രാവാക്യംവിളിച്ച് പരസ്പരം തല്ലുകൂടുന്നതും പോലീസിനെ കല്ലെറിയുന്നതും
കാണുമ്പോള്‍ കുരങ്ങായിട്ട് ജനിച്ചതുതന്നെയാണ് നല്ലതെന്നും
തോന്നാറുണ്ട്.
ഒരുദിവസം കാഴ്ചകണ്ട് ആല്മരത്തേല് ഇരിക്കുമ്പോള്‍
റോഡിനപ്പുറത്തുള്ള മരത്തേലിരുന്ന് ഒരുത്തന് തന്നെനോക്കി ചിരിക്കുന്നതുകണ്ടു.
കണ്ടഭാവം നടിക്കാതെ കോളജില്‍പോകുന്ന കുട്ടികളെ നോക്കിക്കൊണ്ടിരുന്നു. ഒരു
ചെറുക്കനും പെണ്‍കുട്ടിയും മറ്റുള്ളവരില്‍നിന്ന് അകന്ന് താനിരിക്കുന്ന
ആല്‍മരത്തിന്റെ ചുവട്ടില്‍വന്ന് സംസാരിക്കാന്‍ തുടങ്ങി. അവര്‍ എന്താണ്
പറയുന്നതെന്ന് അറിയാനുള്ള ആകാംക്ഷകൊണ്ട് ചെവികൂര്‍പ്പിച്ചു. മനസിലാകാത്ത
ഏതോഭാഷയിലാണ് അവന് സംസാരിച്ചത്. ഭഐ ലവ് യു? എന്ന് അവന് പറഞ്ഞപ്പോള്‍
നാണംകൊണ്ട് അവള് തലകുനിച്ചു. ഐ ലവ് യു എന്നുപറഞ്ഞതിന്റെ അര്‍ത്ഥം
മനസിലായില്ലെങ്കിലും സ്നേഹത്തെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് അവരുടെ
ഭാവത്തില്‍നിന്ന് ഊഹിച്ചു. അവള് മുടിയില്‍ ചൂടിയിരുന്ന ഒരുപൂവെടുത്ത്
അവനുകൊടുത്തു. അവനത് ചുണ്ടോടുചേര്‍ത്ത് ചുംബിച്ചു. അത് കണ്ടപ്പോള്‍ തനിക്കുണ്ടായ
സന്തോഷം എത്രത്തോളമായിരുന്നെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
അവര്‍
പോയിക്കഴിഞ്ഞ് നോക്കുമ്പോള്‍ റോഡിനപ്പുറത്തുള്ള മരത്തേലിരുന്ന് നേരത്തെകണ്ട
കുരങ്ങച്ചാര് വീണ്ടുംചിരിക്കുന്നു. അവന് അവിടിരുന്ന് ഒരുകൈ ചുണ്ടില്‍വെച്ച്
എന്തോ എറിയുന്നതുപോലെ തന്റെനേരെ നീട്ടി. കോളജില്‍പോകുന്ന കുട്ടികളും അതുപോലെ
ചെയ്യുന്നത് കണ്ടിട്ടുള്ളതുകൊണ്ട് സ്നേഹം അറിയിക്കാനുള്ള എന്തോ അടയാളമാണെന്ന്
മനസിലായി. തമാശതോന്നിയെങ്കിലും ദേഷ്യംഭാവിച്ച് ഭപോടാ കൊരങ്ങാ? എന്നുപറഞ്ഞ്
തലതിരിച്ചു.
അടുത്ത ദിവസം വെള്ളംകുടിക്കാന്‍ കായല്‍തീരത്ത് ചെന്നപ്പോള്‍
അവന് അടുത്തേക്ക് വരുന്നതുകണ്ട് പ്രീതി തിരിഞ്ഞുനടക്കാന്‍ ഭാവിച്ചു. അവന്
പെട്ടന്ന് മുമ്പില്‍കയറി വഴിതടഞ്ഞുനിന്നിട്ട് പറഞ്ഞു. `ദേഷ്യപ്പെട്ട് പോവല്ലേ;
ഞാനൊന്ന് സംസാരിച്ചോട്ടെ. എന്റെപേര് ക്ളീറ്റസെന്നാ.
ഇതുനല്ലതമാശ.
ഒരുത്തന് വന്നിട്ട് പറയുകാ അവന്റെപേര് ക്ളീറ്റസെന്നാണെന്ന്. പ്രീതിക്ക്
ചിരിക്കാനാണ് തോന്നിയത്. ഇവനോടാരാ പേരു ചോദിച്ചത്?
`മോടെ പേരെന്താ?'
അവന്റെ അടുത്ത ചോദ്യം.
`മോളോ; ഞാന്‍ നിന്റെ മോളാണോ? വഴീന്ന് മാറ്.
എനിക്കുപോണം.' അത്രയും പറഞ്ഞു. അന്നേരമാണ് അമ്മ ആല്മരത്തേലിരുന്ന് വിളിച്ചത്,
`പ്രീതി നീ എവിടാ?' അമ്മക്ക് വിളിക്കാന്‍ കണ്ടനേരം. അവന് പേര്
മനസിലാക്കികഴിഞ്ഞു.
`പ്രീതീന്നാ പേര്, അല്ലേ? നല്ലപേര്, എനിക്ക്
ഇഷ്ടമായി.'
ദാ വരുന്നമ്മേ എന്നുപറഞ്ഞ് അവിടുന്ന് ഓടിരക്ഷപെട്ടു.
പോകുമ്പോള്‍ അവന് പിന്നില്‍നിന്ന് വിളിച്ചുപറയുന്നത് കേട്ടു. `ഞാന്‍ നാളേം
വരും.'
തിരികെവന്ന് അമ്മയിരിക്കുന്ന ശിഖരത്തില്‍ ഒരുവിധത്തില്‍
പിടിച്ചുകയറി. ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു; കൈകാലുകള്‍ വിറക്കുന്നു.
തന്റെ പരിഭ്രമംകണ്ട് അമ്മ കാര്യംതിരക്കി; ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
ഹൃദയമിടിപ്പ് മാറി നടന്നകാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ ചിരിക്കാനാണ് തോന്നിയത്.
എന്തൊരു തന്റേടമാ അവന്? ഒരു പെണ്ണിന്റെ അടുത്ത് വന്നിട്ട് പറയുകാ അവന്റെ പേര്
ക്ളീറ്റസ്സെന്നാണെന്ന്; തന്റെപേര് അവന് ഇഷ്ടമായിപോലും. അന്ന് രാത്രിമൊത്തം
അവനെ ആലോചിച്ച് കിടക്കുകയായിരുന്നു. പേര് മറക്കാതിരിക്കാന്‍ മനസില്‍
ഉരുവിട്ടുകൊണ്ടിരുന്നു. ഇടക്കെപ്പോഴോ ഉരുവിട്ടത് ഉറക്കെയായിപ്പോയി. അമ്മ
അതുകേട്ടു.
`എന്നതാടി ക്ളീന്ന് പറഞ്ഞത്?'
`ഒരുകിളി, അമ്മേ.'
പെട്ടന്ന് അങ്ങനെ പറയാനാണ് തോന്നിയത്.
`അത് വല്ല നരിച്ചീറോ മറ്റോ
ആയിരിക്കും; നീകിടന്ന് ഉറങ്ങാന്‍ നോക്ക്.' ഉറങ്ങി. ഉറക്കത്തില്‍ അവനെ സ്വപ്നവും
കണ്ടു. അവനൊരു കിളിയായിട്ട് പറന്നുവന്ന് തന്റെചുറ്റും വട്ടം കറങ്ങുകയാണ്. കൈവീശി
ഓടിക്കാന്‍ നോക്കിയിട്ടും പോകാന്‍ ഭാവമില്ല. കൂടുതല്‍ കൂടുതല്‍ അടുത്തേക്ക്
വരികയാണ്. രണ്ടുകയ്യും എടുത്ത് ആഞ്ഞുവീശി. ശിഖരത്തിലെ പിടിവിട്ട് വീഴാന്‍
ഭാവിച്ചപ്പോള്‍ അമ്മ കയറിപ്പിടിച്ചു. ഇല്ലായിരുന്നെങ്കില്‍ താഴെവീണ് കയ്യോകാലോ
ഒടിഞ്ഞേനെ.
`ഉറങ്ങുമ്പോള്‍ ശിഖരത്തില്‍ മുറകെ പിടിച്ചോളണമെന്ന് ഞാന്‍
പറഞ്ഞിട്ടുള്ളതല്ലേ?' അമ്മ ശകാരിച്ചു. `പെണ്ണിന്റെ അശ്രദ്ധ കുറെ
കൂടുന്നുണ്ട്.'
പിറ്റേന്ന് ക്ളീറ്റസ് കായല്‍കരയില്‍ നില്കുന്നത്
കണ്ടുകൊണ്ടാണ് വെള്ളംകുടിക്കാനെന്നുള്ള ഭാവത്തില്‍
അങ്ങോട്ടുചെന്നത്.
`ഇന്നെന്താ നേരത്തെ വെള്ളംകുടിക്കാന്‍ വന്നത്?' അവന്
ചോദിച്ചു.
വെള്ളംകുടിക്കുന്നതിന് നേരോം കാലോം നോക്കണോ; ഇതുനല്ല കൂത്ത്.
അവന് പറയുന്നത് ശ്രദ്ധിക്കാതെ വെള്ളംകുടിക്കാന്‍ കായലിലേക്ക് ഇറങ്ങി. കായല്‍
വറ്റിക്കൊണ്ടിരിക്കയാണ്. വെള്ളംമൊത്തം കൊല്ലത്തേക്ക് പമ്പുചെയ്യുകയാണെന്ന്
അച്ഛന് പറയുന്നതുകേട്ടു. അമ്മ പറയുന്നതുപോലെ മണോംഗുണോമൊന്നും ഇല്ലെങ്കിലും അച്ഛന്
ലോകകാര്യങ്ങളിലൊക്കെ
നല്ലഅറിവാണ്. ഇടക്കിടെ രാഷ്ട്രീയവും പറയുന്നത്
കേള്‍ക്കാം. അച്ഛന് കമ്മ്യൂണിസ്റ്റാ പോലും. ചിരിക്കാതിരിക്കുന്നത്
എങ്ങനെയാ?
`അങ്ങോട്ട് ഇറങ്ങേണ്ട, പ്രീതി; അവടെമൊത്തം ചെളിയാ.' ക്ളീറ്റസ്
കരയില്‍നിന്ന് വിളിച്ചുപറഞ്ഞു.
ചെളികണ്ടാല്‍ തനിക്കും അറിയാമല്ലോ; ഇവന്റെ
ഉപദേശം വേണോ? തന്റെ കാര്യത്തില്‍ വലിയ ഉല്ഘണ്ടയാണല്ലോ ഇവന്.
`നീപോയി
നിന്റെ ജോലിനോക്കെടാ, കിളി,' വെള്ളത്തിനരികിലേക്ക് നടക്കുമ്പോള്‍ പറഞ്ഞു.
അതുകേട്ട് അവന് ചിരിച്ചു. എന്നിട്ട് അവന് ഇങ്ങനെപറഞ്ഞു, `എന്റെ ജോലിയിപ്പം
നിന്റെ പുറകേനടക്കലാ.'
പെട്ടന്നാണ് കാല് ചെളിയില്‍ പൂണ്ടത്, മുട്ടറ്റം
ചെളിയിലേക്ക് താഴ്ന്നുപോയി. കയറാന്നോക്കിയട്ട് ഒരുരക്ഷയുമില്ല. കൂടുതല്‍
ചെളിയിലേക്ക് താഴുകയാണ്. കയ്യുംകാലുംമൊത്തം ചെളിയില്‍ പൂണ്ടുകഴിഞ്ഞു. ഉറക്കെ
നിലവിളിക്കണമെന്നുണ്ടായിരുന്നു. ഭയംകാരണം ശബ്ദം പൊങ്ങുന്നില്ല. തന്റെ മരണം
അടുത്തെന്ന് വിചാരിച്ചു. ആരോ തന്റെ വാലില്‍ പിടിച്ചുവലിച്ച്
കരയില്‍കയറ്റി.
`ഞാന്‍ പറഞ്ഞതല്ലേ അങ്ങോട്ട് ഇറങ്ങരുതെന്ന്, ഇപ്പോള്‍
ഞാനിവിടെ ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ?' അവളുടെ വാലിലെ ചെളി
തുടച്ചുകൊണ്ട് ക്ളീറ്റസ് പറഞ്ഞു.
`അയ്യേ നീയെന്താ ഈ കാണിക്കുന്നത്?'
വാല് പിടിച്ചുമാറ്റിക്കൊണ്ട് അവള് ചോദിച്ചു. `പെണ്ണുങ്ങടെ വാലേല്‍
പിടിക്കുന്നോ?'
`നീ എന്റെ പെണ്ണല്ലേ?'
`എന്നാരു
പറഞ്ഞു?'
`എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്.'
`ഓഹോ! അത്
നീതന്നെ തീരുമാനിച്ചാല്‍ മതിയോടാ, കിളി?' അവിടുന്ന് ഓടി ആലമരത്തിന്റെ
ചുവട്ടിലെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി. ക്ളീറ്റസ് അവിടെത്തന്നെ നില്പുണ്ട്.
അവന് കൈവീശി കാണിച്ചപ്പോള്‍ ഒരു തമാശതോന്നി. `ഐ ലവ് യു,' അവള്
വിളിച്ചുപറഞ്ഞു.
സാം നിലമ്പള്ളില്‍.
sam3nilam@yahoo.com
***** *****