പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൂന്നാമത്തെതും അവസാനത്തെതുമായ ഡിബേറ്റ് ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് ഈസ്റ്റേണ്‍ സമയം 9 മുതല്‍ നാഷ്വില്‍, ടെന്നിസിയിലെ ബെല്‍മോണ്ട് യൂണിവേഴ്സിറ്റിയില്‍ നടക്കും. അനുവദിച്ച സമയം കഴിഞ്ഞും എതിരാളി സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറി സംസാരിച്ച് റിപ്പബ്ലിക്കന്‍ സ്ഥനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡമോക്രാറ്റിക് സ്ഥാനാര്‍ഥി മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡനും ആദ്യ ഡിബേറ്റില്‍ മര്യാദകള്‍ ലംഘിച്ചതായി പരാതികള്‍ ഉണ്ടായി.സമയം കഴിഞ്ഞാലും മറ്റൊരാള്‍ സംസാരിക്കുന്നതിനിടയിലും തങ്ങള്‍ക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞു തീര്‍ത്തേ അടങ്ങൂ എന്ന വാശി നേതാക്കള്‍ സ്ഥിരമായി പൊതുവേദിയികളില് പ്രകടമാക്കാറുണ്ട്. ഡിബേറ്റ് മര്യാദകള്‍ ബൈഡനും ട്രംപും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ഡിബേറ്റിന്റെ 15 മിനിറ്റ് വീതമുള്ള സെഗ്മെന്റുകളുടെ ആദ്യ രണ്ടു മിനിറ്റില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേയാളുടെ മൈക്രോഫോണ്‍ മൂകമാക്കാനാണ് തീരുമാനം. ഈ തീരുമാനം നടപ്പിലാകുമ്പോള്‍ സാങ്കേതിക തകരാറ് ഉണ്ടാകാതിരിക്കുകയും ഒരാളുടെ മൈക്ക് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യും എന്നാശിക്കാം.കോവിഡിനെതിരായ യുദ്ധം, അമേരിക്കന്‍ കുടുംബങ്ങള്‍, അമേരിക്കയിലെ വംശീയത, കാലാവസ്ഥ വ്യതിയാനം, നാഷനല്‍ സെക്യൂരിറ്റി നേതൃത്വം എന്നീ വിഷയങ്ങളാണ് ഒന്നര മണിക്കൂര്‍ നീണ്ടു നില്ക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വിഷയങ്ങള്‍ പലതും പ്രൈമറികളുടെ ഡിബേറ്റുകളിലും സമയം ഏറെ അപഹരിച്ചതാണ്. വേദി പങ്കിടുന്നവര്‍ പഴയ കഥകള്‍ സവിസ്തരം അവതരിപ്പിച്ച് വിഷയങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ കാടുകയറുന്നതും കാഴ്ചക്കാര്‍ കണ്ടു.
സെനറ്റ് ജൂഡീഷ്യറി കമ്മിറ്റി ജസ്റ്റീസ് ബാരറ്റിന്റെ നിയമനത്തില്‍ ഇന്ന് വോട്ട് ചെയ്യും. എന്നാല്‍ തങ്ങള്‍ ഈ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് ഡമോക്രാറ്റിക് അംഗങ്ങള്‍ അറിയിച്ചു. മൂന്നാം പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ യുഎസ് സുപ്രീം കോടതിയിലെ ജസ്റ്റീസുമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ഡമോക്രാറ്റുകളുടെ ആവശ്യം ഒരു പ്രധാന തര്‍ക്ക വിഷയമായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ബൈഡനോടും ട്രംപിനോടും ഇതെക്കുറിച്ച് ചോദിക്കുവാന്‍ സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പിന് മുന്‍പും തന്റെ നിലപാട് വ്യക്തമാക്കാം എന്ന് ബൈഡന് പറഞ്ഞിരുന്നു. പക്ഷ ഡിബേറ്റില്‍ വ്യക്തമായ മറുപടി നല്കാന് സാധ്യതയില്ല. താന്‍ നിയമിച്ച രണ്ട് ജസ്റ്റീസുമാര്‍ നിയമിക്കപ്പെടുകയും മൂന്നാമതൊരാള്‍ സ്ഥിരീകരണം കാത്ത് കഴിയുകയും ചെയ്യുന്നതിനാല്‍ ജസ്റ്റീസുമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ട്രംപ് വാദിക്കുവാന്‍ സാധ്യതയില്ല.
കോവിഡ്-19 ന്റെ അപകട സാധ്യത ട്രംപ് ലഘൂകരിച്ചുകണ്ടു എന്ന വാദം ഏറെ സമയം അപഹരിക്കും. അമേരിക്കന്‍ കോവിഡ് കാലത്ത് കഷ്ടപ്പെടുന്നതും യാതനകള്‍ അനുഭവിക്കുന്നതും വംശീയ ധ്രൂവീകരണ പശ്ചാത്തലത്തില്‍ നാം കേള്‍ക്കും. ചെറിയ ന്യൂനപക്ഷങ്ങളെക്കുറിച്ച് ചിലപ്പോള്‍ ഒരു ചെറിയ പരാമര്‍ശം ഉണ്ടായെന്ന് വരാം. രണ്ടാമത്തെ റിലീഫ് ചെക്ക് ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ ട്രംപോ ബൈഡനോ തയാറാവില്ല. മാധ്യമങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ച് വളര്‍ത്തിയെടുത്ത വംശീയ ധ്രൂവീകരണത്തില്‍ നിന്നൊരു മടങ്ങിപ്പോക്ക് ആവശ്യമാണെന്ന വാദം രണ്ട് നേതാക്കളില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയില്ല.
കാലാവസ്ഥ വ്യതിയാനം ഡമോക്രാറ്റുകള്‍ക്ക് ഏറെ പ്രിയമുള്ള വിഷയമാണ്. എന്താണ് പദ്ധതികള്‍, എത്ര ബില്യന്‍ ചെലവഴിച്ചു, ഇനി എത്ര ബില്യന്‍ കൂടി ചെലവലിച്ചാല് ഫലവത്തായ എന്തെങ്കിലും മാറ്റം കാണാനാവുമോ എന്ന് വ്യക്തമായ ഉത്തരം ഉണ്ടാവേണ്ടത് ആവശ്യമാണ്. ഊര്‍ജ്ജ ഉത്പാദന ഖനനത്തിന് വേണ്ടി വാദിക്കുന്ന ട്രംപിന് കാലാവസ്ഥ വ്യതിയാനം പ്രതികൂലമായി ബാധിക്കാതിരിക്കുവാന്‍ പരിഹാരമാര്‍ഗങ്ങള്‍ എന്താണ് മുന്നോട്ട് വയ്ക്കാനുള്ളത് എന്നറിയുവാന്‍ ഡിബേറ്റ് പ്രയോജനപ്പെടുത്തണം.
ട്രംപ് സ്വീകരിച്ച ദേശീയ സുരക്ഷാ നടപടികള്‍ വിമര്‍ശന വിധേയമാകും. ട്രംപും റഷ്യയും തമ്മിലും ബൈഡനും ചൈനയും ഉക്രെയിനും തമ്മിലുള്ള ബന്ധങ്ങള്‍ വീണ്ടും ചര്‍ച്ചയാകും. ബൈഡന്റെ മകന് ഹണ്ടറിന്റെ മയക്കു മരുന്ന് ഉപയോഗം, ഉക്രെനിലെ ഉന്നത ഉദ്യോഗം എന്നിവ ഉയര്‍ത്തി ട്രംപ് ബൈഡനെ പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചേക്കാം. എന്‍ബിസി ന്യൂസിന്റെ ക്രിസ്റ്റന്‍ വെല്കറായിരിക്കും ഡിബേറ്റിന്റെ മോഡറേറ്റര്‍. ഡിബേറ്റില്‍ എത്രത്തോളം കൃത്യമായി മാനദണ്ഡങ്ങളും നിഷ്പക്ഷതയും പാലിക്കുവാന്‍ കഴിയുന്നു എന്നതായിരിക്കും ജനത ഉറ്റുനോക്കുക.